Wednesday, March 18, 2009

59.ലിസിയുടെ ഭര്‍ത്താവ്

ഗള്‍ഫന്‍ ആകാനുള്ള അടങ്ങാത്ത കൊതിയുമായി കുവൈറ്റില്‍ എത്തിയ കാലം. അധികമോന്നുമായിട്ടില്ല ഇപ്പോഴും ആദ്യമായി വിദേശത്തു വന്നിറങ്ങിയതിന്റെ ത്രില്‍ ഇന്നലെയെന്നവണ്ണം മായാതെ നില്‍ക്കുന്നു. വന്നു അധികം കഴിയാതെ തന്നെ ക്യാമ്പ് ജീവിതമായി പൊരുത്തപ്പെടുന്നതിന്റെ നിരവധി പ്രശ്നങ്ങള്‍ കണ്ടുതുടങ്ങി. സ്റ്റാഫ് കാറ്റഗറിയില്‍ നല്ല സൗകര്യങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അല്‍പ്പം കര്‍ക്കശക്കാരനായ ജയില്‍ വാര്‍ഡന്റെ മുഖമുള്ള ക്യാമ്പ് ബോസ്സ് നാട്ടില്‍ നിന്നും അര്‍മാദിച്ചു തിമിര്‍ത്തുവന്ന എന്റെ സ്വാതന്ത്ര്യമോഹത്തിനു മേല്‍ കരിനിഴല്‍ വീഴ്ത്തിയെന്നതാണ് വാസ്തവം. അതും പോരാഞ്ഞ് രാവിലെ ക്യാമ്പില്‍ നിന്ന് ഓഫീസിലേക്കുള്ള അരമണിക്കൂര്‍ യാത്രയില്‍ നാരീദര്‍ശന സൌഭാഗ്യം തന്നെ അത്യപൂര്‍വ്വം. എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം പൂത്തമരങ്ങള്‍ മാത്രം എന്നാ ഭാരതീയ അന്തരീക്ഷത്തില്‍ നിന്ന് പൂത്തത് പോയിട്ട് ഒണക്ക മരങ്ങള്‍ പോലുമില്ലാത്ത ഡ്രൈ അന്തരീക്ഷത്ത്‌ താമസിക്കേണ്ടി വന്നത് ജീവിതത്തില്‍ അല്പം വിരസതകള്‍ വീഴ്ത്തി.

സിവില്‍ ഐ.ഡി.കൈവശം കിട്ടിക്കഴിഞ്ഞാണ് അല്പം സ്വാതന്ത്ര്യം കിട്ടിയത്. ഒഴിവു ദിവസങ്ങളില്‍ നേരെ അബ്ബാസിയയിലോട്ടു മുങ്ങും.പിന്നെ വ്യാഴം വെള്ളി രണ്ടു ദിവസം അര്‍മാദിച്ചു തിരികെ വരും. ക്യാമ്പ് ബോസ്സില്ലാത്ത ഈ അബ്ബാസിയ ജീവിതം വളരെയിഷ്ടമാണെങ്കിലും അങ്ങോട്ട്‌ സ്ഥിരതാമസം മാറ്റല്‍ ഓഫീസിലേക്കുള്ള ദൂരവും,വെളിയിലെ താമസവും പിന്നെ ശമ്പളം നാട്ടിലേക്കു "ചവിട്ടി"ക്കഴിഞ്ഞാല്‍ പിന്നെ ക്ഷയരോഗ ബാധിതനെപ്പോലെ കൃശഗാത്രനാവുന്ന പേഴ്സും അത്തരം അതിമോഹങ്ങളില്‍ നിന്നെന്നെ വിലക്കി.

പതിവ് പോലെ ഒരു വ്യാഴാഴ്ച വൈകിട്ട് അബ്ബാസിയയിലോട്ടു തിരിക്കാന്‍ തീരുമാനിച്ചു. വ്യാഴാഴ്ച അരദിവസം വെള്ളിയാഴ്ച്ച മുഴുദിവസവും ഒഴിവു തന്നെ.
അബ്ബാസിയയില്‍ നിറയെ കൂട്ടുകാരുണ്ട്. മിക്കവാറും നാട്ടുകാരും പരിചയക്കാരുമായതിനാല്‍ വീണ്ടുമൊരു സന്തോഷ സുദിനം സ്വപ്നം കണ്ടു നേരെ ബസില്‍ കയറി ഫഹഹീലില്‍ എത്തി ബംഗാളി ടാക്സി സ്റ്റാന്‍ഡില്‍ നിന്ന് ഒരു ഷെയറിംഗ് ടാക്സി പിടിച്ചു അബ്ബാസിയയില്‍ എത്തി.
നേരെ കൂട്ടുകാരുടെ മുറിയുടെ വാതിലില്‍ മുട്ടിയപ്പോള്‍ ആരും വാതില്‍ തുറക്കുന്നില്ല.. സെല്‍ഫോണില്‍ വിളിച്ചു എത്തിയകാര്യം പറഞ്ഞപ്പോള്‍ അകത്ത് നിന്ന് ആരോ ഓടിവരുന്ന ശബ്ദം കേട്ടു.

പേടിച്ചു വാതില്‍ തുറന്നു ചുറ്റും നോക്കി മുയലിനെ ചെവിയില്‍ തൂക്കി എറിയുന്നതുപോലെ എന്നെ അകത്തേക്ക് വലിച്ചിട്ടു കൂട്ടുകാരന്‍ വാതില്‍ അടച്ചപ്പോള്‍ ഞാന്‍ ഞെട്ടി.കാരണം അകത്തെന്തോ തരികിട പരിപാടികള്‍ നടക്കുന്നതുപോലെ ഒരു തോന്നല്‍.വല്ല പെണ്ണ് കേസുമാണെങ്കില്‍ ദൈവമേ ചതിച്ചു. മുടിമോട്ടയടിച്ചു കുവൈറ്റ് എയര്‍വേസ്‌ വിമാനത്തില്‍ ഇരിക്കുന്ന കാര്യം ചിന്തിയ്ക്കാന്‍ പോലും വയ്യ. ഫാമിലി വിസയും,സല്‍സ്വഭാവിയുമായ സുന്ദരന് വിവാഹ കമ്പോളത്തില്‍ കിട്ടുന്ന ഡിമാണ്ട് നല്ലവണ്ണം അറിയാം. വല്ല പെണ്ണ് കേസിലും കുടുങ്ങി പി.ജെ.ജോസഫായി നാട്ടില്‍ വന്നാല്‍ ഡിമാണ്ട് പോയിട്ട് പെണ്ണ് കിട്ടില്ലെന്ന് മാത്രമല്ല സത്യം ഷെയര്‍ പോലെ ഒരു പട്ടിയ്ക്കും വേണ്ടാത്ത അവസ്ഥയില്‍ നട്ടം തിരിയേണ്ടി വരും.

ജീന്‍സിന്റെ പോക്കെറ്റില്‍ കൈയിട്ടു പി.റ്റി.ഉഷയെ പോലെ ഓടാന്‍ നില്‍ക്കുന്ന എന്നെ നോക്കി സുഹൃത്ത് ചോദിച്ചു..

"എന്താടാ നീയിങ്ങനെ ഓടാന്‍ തയ്യാറായി നില്‍ക്കുന്നെ.അകത്തെന്താ തൃശ്ശൂര്‍ പൂരത്തിന് തീകൊടുക്കുന്നുണ്ടോ.."

ശെടാ. ഓടാന്‍ അങ്ങനെയും ഒരു കാരണം ഉണ്ടല്ലേ.
ഞാന്‍ മുറിയില്‍ ചുറ്റും നോക്കി.ഒരു പ്രത്യേക മണം. മുമ്പോങ്ങും ഇവിടെ വന്നപ്പോള്‍ അനുഭവപ്പെടാത്ത ആ മണത്തിന്റെ ശ്രോതസ്സ് നോക്കി മൂക്കിന്റെ റെഡാര്‍ സെറ്റ് ചെയ്തപ്പോള്‍ കൂട്ടുകാരന്‍ എന്റെ ശ്വാസം നിലയ്ക്കുന്ന ആ വാര്‍ത്ത പറഞ്ഞു.
അകത്ത് സോമരസ നിര്‍മ്മാണമാണത്രേ.പച്ച മലയാളത്തില്‍ ചാരായം വാറ്റ്. എന്റെ നാട്ടില്‍ വളരെ നല്ലപോലെ പല ചെറുകിട ഭാഗ്യന്വേഷികളും പയറ്റുന്ന കാര്യം പക്ഷെ ഇവിടെ കേട്ടപ്പോള്‍ ഞെട്ടി.കാരണം പുറത്തോ ചന്തിയ്ക്കോ (ചന്തിയെന്ന വാക്ക് ചീപ് ആയെന്നു തോന്നുന്നവര്‍ക്ക് പൃഷ്ടത്തില്‍) അടികിട്ടുമെന്നു കേട്ടിട്ടുണ്ട്. പക്ഷെ എത്രയെന്നോ എവിടെ വെച്ചെന്നോ എന്നൊന്നും കേട്ടിട്ടില്ല. അതിന്റെ മണം വരാതിരിക്കാനാണത്രേ മുറിയില്‍ ഡറ്റൊളും റൂം ഫ്രെഷ്ണരും അടിച്ചു നശിപ്പിച്ചു മണം മനസ്സിലാക്കാത്ത രീതിയില്‍ ആക്കിയിരിക്കുന്നത്. ഞാന്‍ പതിയെ അടുക്കളയിലേക്കു അതായത് താല്‍ക്കാലിക ചാരായം നിര്‍മ്മാണ ശാലയിലേക്ക് കാലെടുത്തു വെച്ചു. നവവധു വരന്റെ ഗൃഹത്തിലേക്ക് പരിഭ്രമത്തോടെ കാലെടുത്തു വെയ്ക്കുന്ന അതെ രീതിയിലുള്ള എന്റെ വരവ് കണ്ടിട്ട് അകത്ത് വേറെ ചില കൂട്ടുകാരന്മാര്‍ ചെറിയ ചിരി ചിരിച്ചു.

ഞാന്‍ വിശദമായി ഒന്ന് നോക്കി. ഒരു പത്തു ലിറ്റര്‍ പ്രെഷര്‍ കൂക്കരിന്റെ വെയ്റ്റ് മാറ്റി അവിടെ ഹോസ് പൈപ്പ് ഫിറ്റ് ചെയ്തു ചാരായ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. താഴെ ചെറിയ ഒരു പാത്രത്തില്‍ ചാരായം കളക്റ്റ് ചെയ്യുന്നുണ്ട്. എന്തായാലും എനിക്കവിടെ നില്‍ക്കാന്‍ അല്പം പേടിയുള്ളതു കൊണ്ട് മുകളിലെ നിലയില്‍ താമസിക്കുന്ന കൂട്ടുകാരന്റെ വീട്ടിലേക്കു ചെന്നു. ചെന്നപ്പോള്‍ കൂട്ടുകാരന്റെ ഭാര്യ ഡ്യൂട്ടിയ്ക്ക് പോവാന്‍ ഒരുങ്ങുന്നു കൂട്ടുകാരന്‍ കിച്ചണില്‍ നിന്നിറങ്ങി വന്നു. ഭാര്യയ്ക്ക് നൈറ്റ് ഡ്യൂട്ടി ആയതുകൊണ്ടാണെന്നു തോന്നുന്നു പുള്ളി വളരെ സന്തോഷവാനായി കാണപ്പെട്ടു. കൂട്ടുകാരന്റെ ഭാര്യയുടെ പതിവ് കുശലം കഴിഞ്ഞു ഞാന്‍ സോഫയില്‍ ഇരുന്നു അധികം കഴിയുന്നതിനു മുമ്പേ കൂട്ടുകാരന്റെ ഭാര്യ ഡ്യൂട്ടിയ്ക്കു പോയി.
അതുകഴിഞ്ഞ് കൂട്ടുകാരന്‍ വളരെ സന്തോഷത്തോടെ താഴെ സോമരസം നിര്‍മ്മിക്കുന്ന കാര്യം എന്നോട് പറഞ്ഞു.
ഞാന്‍ അവിടെ പോയിട്ട് വന്നകാര്യം പറഞ്ഞപ്പോള്‍ അല്പം പതിയെ ആ പ്രോജക്ടില്‍ കാശ് മുടക്കുന്നത് ഇഷ്ടനാണ് എന്നറിയിച്ചു. ഭാര്യപോയതിന്റെ സന്തോഷത്തിലാണ് ആശാന്‍. കാരണം ഇനി വാമഭാഗം പിറ്റേന്ന് രാവിലെ മാത്രമേ വരുള്ളൂ എന്നറിയാം.അപ്പോള്‍ രാത്രി മുഴുവന്‍ അടിച്ചു പൊളിക്കാനുള്ള പദ്ധതിയില്‍ മത്തുപിടിച്ചിരിക്കുന്ന കൂട്ടുകാരനെ കണ്ടു എനിക്ക് ചിരിവന്നു. ചിലപ്പോഴൊക്കെ ഇദ്ദേഹത്തിന്റെ ഭാര്യ ഉള്ളപ്പോള്‍ ബാച്ചിലര്‍ കൂട്ടുകാരുടെ വരുന്ന ഇയാളെ ഭാര്യ മൂത്രമൊഴിക്കാന്‍ തുടല്‍ അഴിച്ചുവിട്ടതാണെന്ന് പറഞ്ഞു വളരെ കളിയാക്കുക പതിവായിരുന്നു.ഭാര്യ അല്പം സ്ട്രിക്റ്റ് ആയതിനാല്‍ ഇഷ്ടനെ അധികം കറങ്ങാന്‍ വിടില്ലായിരുന്നു.പ്രത്യേകിച്ച് താഴത്തെ നിലയില്‍ താമസിക്കുന്ന ബാച്ചികളുടെ കൂടെ.

അതുകൊണ്ട് തന്നെ ഭാര്യയുടെ ഓഫ് ദിവസങ്ങളില്‍ അവരുടെ കണ്ണുവെട്ടിച്ചു താഴത്തെ നിലയിലെ ബാച്ചികളുടെ മുറിയില്‍ വരുന്ന സുഹൃത്തിന്റെ മുള്ളാന്‍ അഴിച്ചു വിട്ടതാണോഡാ എന്നും പറഞ്ഞു പ്രകോപിക്കല്‍ പതിവായിരുന്നു. പക്ഷെ പതിവിനു വിപരീതമായി താഴത്തെ നിലയില്‍ നിന്നും നമ്മുടെ സോമരസ നിര്‍മ്മാതാക്കള്‍ മൂന്നുപേരും ഒരു കുപ്പി പൊതിഞ്ഞു മുകളില്‍ വന്നു. അവിടെ ഇരുന്നു അവര്‍ ആദ്യ പ്രൊഡക്ടിന്റെ ഉത്ഘാടനം നടത്തി. മദ്യം വിഷമാണ് അതുണ്ടാക്കരുത് കൊടുക്കരുത്‌ കുടിക്കരുതെന്ന സിദ്ധന്തകാരനായ ഞാന്‍ മാത്രം കൂട്ടത്തില്‍ കൂടിയില്ല.

പക്ഷെ കുടിച്ചു അരമണിക്കൂര്‍ കഴിഞ്ഞു വൈകിട്ട് വല്ലതും കഴിക്കണമെന്ന ചിന്ത തലപൊക്കി. അവസാനം "ഫൈവ് സ്റ്റാര്‍ തട്ടുകടയില്‍" നിന്നും വല്ലതും വാങ്ങാമെന്ന നിര്‍ദ്ദേശം തലപൊക്കി.
അങ്ങനെ ഞങ്ങള്‍ അഞ്ചുപേരും കൂടി അബ്ബാസിയക്കാരുടെ പ്രിയ ഭക്ഷണശാലയായ ഫൈവ് സ്റ്റാര്‍ തട്ടുകടയിലേക്ക്‌ വിട്ടു. പക്ഷെ മദ്യപിച്ച നാലുപേരുടെ കൂടെ പോകാന്‍ അല്പം പേടിയുണ്ടെങ്കിലും വിട്ടു നിന്നില്ല. ഒരു ചെറിയ വാനരപ്പടയുടെ കൂട്ട് ഞങ്ങള്‍ റോഡിലെത്തി.
സമയം ഏകദേശം ഒമ്പത് മണി. നൈറ്റ് ഡ്യൂട്ടികാരായ മലയാളി നേഴ്സ്മാരെക്കൊണ്ട് റോഡ് നിറഞ്ഞു. ഈ സുന്ദരീകളുടെ ദര്‍ശനവും അബ്ബാസിയ യാത്രയുടെ ഒരു ഹിഡന്‍ അജണ്ട ആണ്. അവിവാഹിതനും സുന്ദരനും സര്‍വ്വോപരി ഒരു വിവാഹ കമ്പോളത്തിലെ ഉദ്യോഗാര്‍ഥിയുമായ ഞാന്‍ ഇടയ്ക്കിടെ എനിക്ക് പറ്റിയ ഉരുപ്പടികള്‍ ആ കൂട്ടത്തിലുണ്ടോ എന്നൊക്കെ ചെറിയ നിരീക്ഷണങ്ങള്‍ നടത്തിയെന്നതും ഇതിന്റ കൂടെ പറയാം.

ഈ അരയന്നങ്ങളെ കണ്ടപ്പോള്‍ (മാടപ്രാവ് എന്നൊക്കെ പറയുന്നത് കുറച്ചിലാണ് . ഗള്‍ഫിലെ കോഴിയും കാളയും കഴിച്ചു തടിവേച്ച ഇവരെ കുറഞ്ഞപക്ഷം അരയന്നം എന്നെങ്കിലും പറഞ്ഞില്ലെങ്കില്‍ ദൈവദോഷം കിട്ടും.) എന്റെ കൂടെ വന്ന ഒരാള്‍ക്ക്‌ അല്പം ഉത്തേജനം കൂടി. ആശാന്‍ അല്പം കൈവീശി ഈ അരയന്നങ്ങളെഎങ്ങനെ ഇമ്പ്രെസ്സ് ചെയ്യുമെന്ന കാര്യത്തില്‍ ഓരോന്ന് ആലോചിച്ചു തുടങ്ങി.ഞങ്ങള്‍ അഞ്ചു പേരുണ്ടെങ്കിലും നാലുപേരും അക്യൂട്ട് ,ക്രോണിക് തുടങ്ങിയ വിഭാഗങ്ങളില്‍ പെടുത്താവുന്ന ബാച്ചികളാണ്.
പെട്ടെന്ന് എന്റെ കൂടെ വന്ന ഒരു സഹോദരന് ഒരു ബുദ്ധി തോന്നി. കഷ്ടകാലത്തു കാളകൂടം കുടിക്കാനും ബുദ്ധി തോന്നുമെന്ന് കേട്ടിട്ടുണ്ട്.
അവിടെ ഒരു മൂലയില്‍ വച്ചിരിക്കുന്ന വലിയ വെസ്റ്റ് ഡ്രമ്മില്‍ കല്ലെറിയാം പോലും.അതില്‍ മിക്കപ്പോഴും പൂച്ചകളുണ്ടാവും. ഏറു കൊണ്ട് പൂച്ചകളുടെ കരച്ചില്‍ കേള്‍ക്കാനുള്ള ഒരു രസം. അതോടൊപ്പം അവിടെയും ഇവിടെയും നില്‍ക്കുന്ന തരുണീമണികളും നോക്കും. പറഞ്ഞു തീര്‍ന്നില്ല അതിനു മുമ്പേ ഏറു പറ്റിച്ചു.

ഞങ്ങളെ അഞ്ചു പേരെയും അമ്പരപ്പിച്ചു ബംഗാളിഭാഷയില്‍ സൂപ്പര്‍ തെറി വിളികേട്ടു. ആ ഭാഷയിലെ തെറികള്‍ പരിചയമുള്ളതുകൊണ്ട് കണ്ണടച്ച് തുറക്കുന്നതിനു മുമ്പേ ഞാന്‍ ഓടി.പക്ഷെ വിപദി ധൈര്യം അത്ര പെട്ടെന്ന് കിട്ടഞ്ഞതുകൊണ്ടാവും അവര്‍ ആരും ഓടിയില്ല. പിന്നീട് ഉണ്ടായ കാര്യങ്ങള്‍ കേട്ടത് പറയാം.ബംഗാളിയുടെ തെറി വിളികേട്ടു മറ്റു ബംഗ്ലാദേശി സഹോദരങ്ങള്‍ ഒത്തുകൂടി. ആകെ പ്രക്ഷുബ്ദമായി എന്നുവേണം പറയാന്‍. അവസാനം ബംഗാളികള്‍ നമ്മുടെ സുഹൃത്തുകളെ കൈവേക്കുമെന്ന സ്ഥിതിയില്‍ എത്തി. നമ്മുടെ ചേട്ടന്മാരുടെ മലയാളവും ഇംഗ്ലീഷും ബംഗാളി മാത്രം അറിയാവുന്ന ചേട്ടന്മാര്‍ക്ക് മനസ്സിലായില്ല.അവസാനം അവിടെ നിന്ന ഒരു മലയാളി നേഴ്സ് അറബി അറിയാവുന്നതുകൊണ്ട്‌ ക്ഷമ പറഞ്ഞു ചേട്ടന്മാരെ മോചിപ്പിച്ചു.പക്ഷെ പ്രശ്നം അവിടെ കൊണ്ട് തീര്‍ന്നില്ല ആ നേഴ്സ് ചേച്ചിയ്ക്ക് നമ്മുടെ വിവാഹിതന്‍ സുഹൃത്തിന്റെ ഭാര്യയെ അറിയാം.അതുകൊണ്ട് പോവാന്‍ നേരം "ലിസിയുടെ ഹസ്" അല്ലെ എന്നൊരു ചോദ്യം ചോദിച്ചിട്ടാണ് വിട്ടത്.

മറ്റു ക്രോണിക്.അക്യൂട്ട് ബാച്ചികള്‍ പ്രശ്നം കുഴപ്പമില്ലാതെ പിരിഞ്ഞതില്‍ സന്തോഷത്തോടെ പോയെങ്കിലും ലിസിയുടെ ഭര്‍ത്താവ് പേടിച്ചു പേടിച്ചു രാത്രി കഴിച്ചു കൂട്ടി. എന്തായാലും പിറ്റേന്ന് പ്രതീക്ഷിച്ചത് പോലെ തന്നെ അത്യന്തം അപകടകാരിയായ പൊടിക്കാറ്റ്പോലെ ലിസിയെത്തി. രാജ്യം വിട്ടാലും കളയാത്ത മലയാളികളുടെ ബി.ബി.സി. നെറ്റ് വര്‍ക്ക് രാത്രി തന്നെ ലിസിയെ വിവരം അറിയിച്ചു കഴിഞ്ഞിരുന്നു.

ഈ സംഭവങ്ങള്‍ ഒന്നും അറിയാതെ അതായത് ലിസിയുടെ മാനസിക,ശാരീരിക (?) പീഡനങ്ങള്‍ സഹിച്ചു മൃതപ്രായനായ ലിസിയുടെ ഭര്‍ത്താവിനെ തിരക്കി ഞാന്‍ അവരുടെ മുറിയിലെത്തി. പീഡനമുറകള്‍ ഞാന്‍ ചെന്നിട്ടാണ് അറിഞ്ഞത്. "ഞാന്‍ ശരിക്ക് കൊടുത്തിട്ടുണ്ട് ദീപക്കിന്റെ കൂട്ടുകാരന് " എന്ന് ലിസി പറഞ്ഞപ്പോള്‍ ശാരീരിക മര്‍ദ്ദനം ഉണ്ടെന്നു ഞാന്‍ ഊഹിച്ചതാണ്‌ അല്ലാതെ എന്റെ കൈയില്‍ സോളിഡ് പ്രൂഫ് ഒന്നുമില്ല.പക്ഷെ കൂട്ടുകാരന്റെ കിടപ്പ് കണ്ടപ്പോള്‍ എന്റെ ഊഹത്തിനു ബലം കൂടിയെന്ന് മാത്രം.എന്നെ കണ്ടു അവശനായി ഒന്ന് ചിരിച്ചപ്പോള്‍ വീണ്ടും അവനു മര്‍ദ്ദനം ഏറ്റു എന്നുള്ള സംശയം ബലപ്പെട്ടു. അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ അടുക്കളയില്‍ നിന്ന് എനിക്ക് ഒരു ഗ്ലാസ് ചായയുമായി വന്ന ലിസി വീണ്ടും താടക വേഷമണിഞ്ഞു.

"നാണമില്ലാല്ലോ ഇങ്ങനെ കിടക്കാന്‍. താഴെ ആ പിള്ളേര്‍ കാണിക്കുന്ന പോക്രിത്തരങ്ങള്‍ക്കു കൂടെ തുള്ളാന്‍ പോയിരിക്കുന്നു.സീന പറഞ്ഞപ്പോള്‍ എന്റെ തൊലി ഉരിഞ്ഞുപോയി."

തൊലി ഉരിഞ്ഞുപോകാന്‍ ഇവളെന്താ പാമ്പാണോ എന്നൊരു സംശയം എന്റെ മനസ്സില്‍ രൂപപ്പെട്ടെങ്കിലും സാഹചര്യത്തിലെ പ്രതികൂലാവസ്ഥ കണ്ടപ്പോള്‍ സംശയത്തില്‍ ഉടലെടുത്ത ചോദ്യം വിഴുങ്ങി. തികട്ടി വന്ന സംശയം വീണ്ടും വിഴുങ്ങി.

"നോക്ക് ദീപക്കിനെ കണ്ടു പടിക്ക്. അവനും ബാച്ചി അല്ലെ നിങ്ങളുടെ കൂട്ട് തോന്ന്യവാസം കാണിക്കാന്‍ വന്നോ.പയ്യന്‍ ആണെങ്കിലും അവനു വിവരം ഉണ്ട്.അതാണ്‌ നിങ്ങള്‍ക്കില്ലാതെ പോയതും."

എന്റെ അതെ ക്ലാസ്സില്‍ പഠിച്ചെങ്കിലും അവന്‍ നേരത്തെ കാലത്തേ പെണ്ണ് കെട്ടിയതുകൊണ്ട് ഞാന്‍ പയ്യന്‍ ആയതിന്റെ ലിസിയുടെ വായില്‍നിന്നു ആനന്ദദായകമായ വാക്കുവന്നല്ലോ എന്നൊരു സന്തോഷം തോന്നിയെങ്കിലും അത് അവന്റെ സങ്കടത്തിന്റെ ശവപ്പെട്ടിയില്‍ അവസാനത്തെ ആണിയും അടിച്ചെന്നു വേണം കരുതാന്‍.

ഏതായാലും അതില്‍ പിന്നെ ലിസിയുടെ ഭര്‍ത്താവിന്റെ സ്നേഹിതന്‍ ആകാനുള്ള അവകാശം എന്നില്‍ മാത്രം നിക്ഷിപ്തമായി. പക്ഷെ ലിസി ഡ്യൂട്ടിയ്ക്ക് പോവുമ്പോള്‍ നിയമപരമല്ലാതെ ബാച്ചികളുടെ ഫ്ലാറ്റില്‍ തെണ്ടി നടക്കുന്ന ലിസിയുടെ ഭര്‍ത്താവിനെ കുറിച്ച് ചില വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്നും വിവരം ലഭിച്ചിട്ടുണ്ട്. പക്ഷെ അതില്‍ പിന്നെ അവര്‍ ഒരിക്കലും വെസ്റ്റ് ഡ്രമ്മില്‍ എറിഞ്ഞു കളിച്ചിട്ടില്ല എന്നാണു അറിയാന്‍ കഴിഞ്ഞത്.

(സമര്‍പ്പണം: ക്യാമ്പുകളില്‍ വിരസമായ ജീവിതം ജീവിക്കുന്ന എല്ലാ പ്രവാസി സുഹൃത്തുക്കള്‍ക്കും)

Thursday, March 12, 2009

58.അല്പന് അമ്പത് കമന്റ് കിട്ടിയാല്‍ പട്ടാപ്പകലും അതൊരു പോസ്റ്റ് ആക്കും.

എന്റെ പ്രിയവായനക്കാരെ,

ചരിത്രത്തില്‍ ആദ്യമായി, ആദ്യമായി എന്ന് പറഞ്ഞാല്‍ ഞാന്‍ ബ്ലോഗ് എഴുതിത്തുടങ്ങിയിട്ടു അഞ്ചു കൊല്ലമൊന്നുമായിട്ടില്ല.കേവലം ആറുമാസം അഥവാ അരകൊല്ലം. അപ്പോള്‍ ആ ചരിത്രത്തില്‍ ആദ്യമായി എന്റെ ഒരു പോസ്റ്റിനു അമ്പത് കമന്റുകള്‍ കിട്ടിയിരിക്കുകയാണ്. അതായത് കമന്റുകള്‍ അര്‍ദ്ധ സെഞ്ചുറി തികച്ചിരിക്കുകയാണ്.ബൂലോകത്ത് അമ്പതോ നൂറോ അല്ല നാനൂറും അഞ്ഞൂറും കമന്റുകള്‍ വീഴുമ്പോള്‍ അമ്പതു പോസ്റ്റ് വീണപ്പോള്‍ ദീപക് അല്പത്തരം അല്ലെ കാണിക്കുന്നത് എന്ന് ചോദിച്ചാല്‍ പണക്കാരന്‍ റോള്‍സ് റോയിസ് കാറ് വാങ്ങുമ്പോള്‍ ആഹ്ലാദിക്കുന്നത് പോലെ പാവപ്പെട്ടവന് സൈക്കിള്‍ കിട്ടിയാലും ആഹ്ലാദം വരും.

ഇതിനിടയില്‍ എന്റെ അമ്പതാം പോസ്റ്റിനു കമന്റ് ഇട്ടവരേയും നന്ദിപൂര്‍വ്വം സ്മരിക്കുന്നു.
ഇതൊക്കെ സാമ്പത്തിക മാന്ദ്യം പോലെ ആശയ ദാരിദ്ര്യം ഉള്ളപ്പോള്‍ ഉണ്ടാവുന്ന നമ്പര്‍ അല്ലെ എന്ന് സംശയിക്കുന്നവരോട്, അതെ അതും നേരുതന്നെ.ആശയ ദാരിദ്ര്യം സാമ്പത്തിക മാന്ദ്യം പോലെ കടന്നുകൂടി തന്റെ നീരാളി പിടിത്തം നടത്തിയിരിക്കുന്നു.
അതുകൊണ്ട് പഴയതുപോലെ ഒരു ഗുമ്മില്ല.

എന്റെ ഈ ചെറിയ സന്തോഷത്തില്‍ നിങ്ങള്‍ ഏവരും പങ്കാളികള്‍ ആവണമെന്ന് താഴ്മയോടെ അപേക്ഷിച്ച് കൊള്ളുന്നു.എനിക്ക് നിങ്ങളില്ലാതെ എന്ത് ആഘോഷം.

സ്നേഹത്തോടെ
(ദീപക് രാജ്)

Saturday, March 7, 2009

57.യാത്രയ്ക്കുള്ള ഉത്തമ കണി വേശ്യ തന്നെ...

(കഥയില്‍ അല്പം ആഭാസം ഉണ്ട്.വായനക്കാര്‍ പ്രകോപിതരാവരുത്.ഒപ്പം എനിക്കെതിരെ കേസും കൊടുക്കരുത്‌.എന്റെ മറ്റൊരു ബ്ലോഗായ പരേതനിലെ രാവുണ്ണി നായരുടെ അളിയനായി വരും ഇതിലെ നായകന്‍.അതുകൊണ്ട് തന്നെ ഇതിലെ നായകനും അല്പം ആഭാസന്‍ തന്നെ. പ്രായപൂര്‍ത്തിയായവരും അശ്ലീലം ഇഷ്ടപ്പെടുന്നവരും മാത്രം തുടര്‍ന്ന് വായിക്കുക.)

"എടീ.വിലാസിനീ."

ശങ്കരന്‍ എമ്പ്രാന്തിരി നീട്ടി വിളിച്ചു.

"ഓ.."

വിളി കേട്ട് ഭാര്യ ഓടിയെത്തി.

"എടീ.ഞാന്‍ പട്ടണത്തില്‍ വരെ പോയി പെട്ടെന്ന് മടങ്ങാം."

"ഓ ."

ഇവള്‍ക്കെന്താ "ഓ" ന്നു മാത്രേ അറിയാവുള്ളൂ. പക്ഷെ എന്തായാലും ഇവളെ കണ്ടിട്ടെവിടെയെങ്കിലും പോയാല്‍ പോയ കാര്യം ഭംഗിയാവും.അതുകൊണ്ട് തന്നെ യാത്രപോവുമ്പോള്‍ ഇവളെ ഒന്ന് കണ്ടു കൊണ്ടേ പോവാറുള്ളൂ. വേശ്യദര്‍ശനം യാത്രയ്ക്ക് ശുഭമായ കണിയെന്നറിയാം. ഇനി ഇവള്‍ വല്ല ഞാനറിയാത്ത ഏര്‍പ്പാടുകളും ഉണ്ടോ.നേരിട്ട് ചോദിച്ചാല്‍ ഉപ്പു മാങ്ങ കുറ്റി പോലുള്ള അവളുടെ കൈയെടുത്ത് ഒന്ന് തന്നാല്‍ മുറ്റത്തു നില്‍ക്കുന്ന മാവ് വെട്ടി തന്നെ അങ്ങ് ചിതയിലോട്ടെടുത്താല്‍ മതി.അപ്പോള്‍ പിന്നെ ചോദ്യമോഴിവാക്കുന്നതാവും ബുദ്ധി.

ഉത്തരത്തില്‍ കിടന്ന കാലന്‍ കുടയുമെടുത്ത് കവലയിലേക്ക് വലിച്ചു വെച്ച് നടന്നു.
അധികം നില്‍ക്കേണ്ടി വന്നില്ല."ഷീബ" വന്നു. ഷീബ പട്ടണത്തിലേക്കുള്ള ബസാണ്. ഷീബയെന്ന പെരുള്ളതുകൊണ്ടാണോ എന്നറിയില്ല.എന്നും നല്ല തിരക്കാണ്. പത്തു വര്‍ഷം മുമ്പെങ്ങോ മാത്രമേ സീറ്റ് കിട്ടി ഇരുന്നതായി ഓര്‍മയുള്ളൂ.

ആരും ഇറങ്ങുവാനുണ്ടായില്ല.പിന്നിലെ ഫുട്ട് ബോര്‍ഡിലെ ഒരിഞ്ചു സ്ഥലവും ഒഴിവില്ല.ഒരുവിധത്തില്‍ വലിഞ്ഞു കയറി.കയറിയെന്ന് പറയാനാവില്ല കമ്പിയില്‍ തൂങ്ങി കിടന്നു.
ഒരു കണക്കില്‍ പെണ്ണായി ജനിച്ചാല്‍ മതിയാര്‍ന്നു.അതാവുമ്പോള്‍ മുമ്പിലെ "കിളി" വീഴാതെ താങ്ങുമല്ലോ.ഇവിടെ വീണാല്‍ താങ്ങുവാന്‍ ആരും വരില്ല.
വണ്ടിമുമ്പോട്ടു പോയപ്പോള്‍ കണ്ടക്ടര്‍ കൂവി വിളിച്ചു.

"കാര്‍ന്നോരെ .. ഇങ്ങോട്ട് കേറി വാ.അകത്ത് നിയമസഭ കൂടാന്‍ സ്ഥലം ഉണ്ടല്ലോ."

"എടൊ ..എങ്കില്‍ താന്‍ നിയമ സഭ കൂടിക്കോ.ഞാന്‍ വോട്ടു ചെയ്യുന്നവനല്ല."

തന്റെ മറുപടി കേട്ടപ്പോള്‍ കോളേജ് പയ്യന്മാര്‍ ആര്‍ത്തു ചിരിച്ചപ്പോള്‍ ചെറിയ രസം തോന്നി.
പക്ഷെ ചമ്മിയ കണ്ടക്ടര്‍ വീണ്ടും പറഞ്ഞു.

"മൂപ്പീന്നെ..റോഡില്‍ വീണു ചത്താല്‍ പിന്നെ എന്റെ ട്രിപ്പ്‌ മുടങ്ങും."

" എന്റെ മോനെ ഞാന്‍ കുറെ നേരെമായി തെള്ളിക്കൊണ്ടിരിക്കുകയാണ് .അങ്ങോട്ട്‌ കയറാന്‍ പറ്റുന്നില്ല.പണ്ടത്തെ പോലെ പറ്റുന്നില്ല."

കോളേജ് പിള്ളേര്‍ ആര്‍ത്തു ചിരിച്ചു.അത് കേട്ടപ്പോള്‍ വീണ്ടും അല്പം ഉശിര് കിട്ടിയെന്നു തോന്നി.
ചുറ്റും നോക്കി.തൊട്ടു മുമ്പേ ഒരു പെണ്‍കുട്ടി നില്‍ക്കുന്നു.തോളില്‍ വലിയ ബാഗും തൂക്കി നില്‍ക്കുന്നത് കൊണ്ടാണ് തനിക്കു അകത്തേക്ക് കയറാന്‍ പറ്റാത്തത്.

"എടീ കൊച്ചെ..നീ ഇങ്ങനെ നിന്നാല്‍ എങ്ങനാ.ഞാന്‍ ഒന്ന് കേറട്ടെ..."

പറഞ്ഞത് കേട്ട് പെണ്‍കുട്ടി ദേഷ്യത്തോടോന്നു നോക്കി.
പെട്ടെന്ന് ബസ് ഒന്ന് ചവിട്ടി നിര്‍ത്തി. വീഴാന്‍ പോയപ്പോള്‍ പിടികിട്ടിയത് പിടികിട്ടിയത് പെണ്ണിന്റെ വയറില്‍ ആണ്. പെണ്ണ് ദേഷ്യത്തോടെ ഒരെണ്ണം തന്നു.
പൊടുന്നനെ എല്ലാവരും ചുറ്റും കൂടി.

"എന്താ.എന്താ."

കോളേജ് കുമാരന്മാര്‍ പെണ്ണിനും ചുറ്റും രക്ഷകന്മാരായി അവതരിച്ചു.

"ഈ കെളവന്‍ എന്നെ കേറി പിടിച്ചു."

പെണ്ണ് മൂക്ക് ചീറ്റി പറഞ്ഞത് കേട്ട് ഇടനെഞ്ചില്‍ ഒരു കത്തല്‍ കയറിയെന്ന് തോന്നി.എവിടെന്നൊക്കെ കൈ പുറത്തു വീണെന്നറിഞ്ഞില്ല.
പൊടുന്നനെ രംഗം മാറി.

"രാജീവേ.. വണ്ടി സ്റ്റേഷനിലേക്ക്..ഇത് സംഭവം വേറെയാ.പീഢനം.എര്‍ത്ത് വെയ്ക്കല്‍.പെണ്ണിനെ ചൊറിഞ്ഞ കേസാ..വണ്ടി വിട്."

എന്റെ ദൈവമേ.. ആ കണ്ടക്ടര്‍ ഡ്രൈവറോട് പറഞ്ഞതാ.പോലീസ് സ്റ്റെഷനിലേക്ക് വണ്ടി വിടാന്‍. ഇനി എന്ത് ചെയ്യും.
ചെറിയ തലകറക്കം. വണ്ടിയില്‍ തലകറങ്ങി വീണിട്ടും ചിലയിടത്തുനിന്നോക്കെ കൈയും കാലും ശരീരത്ത് വീഴുന്നത് അറിയുണ്ടായിരുന്നു.
കണ്ണ് തുറന്നപ്പോള്‍ താന്‍ പോലീസ് സ്റ്റേഷനില്‍ ആയിരുന്നു. കരഞ്ഞു കലങ്ങിയ കണ്ണും കൊണ്ട് പെണ്ണ് നില്‍പ്പുണ്ടായിരുന്നു. ജനാലയിലൂടെ പുറത്തേക്ക് നോക്കിയപ്പോള്‍ ബസ്സും ആള്‍ക്കാരും പുറത്തു തന്നെ നില്‍പ്പുണ്ടായിരുന്നു.ചിലരൊക്കെ ജനാലയിലൂടെ ഒളി കണ്ണിട്ടു നോക്കുന്നുണ്ടായിരുന്നു.
കണ്ണ് തുറന്നപ്പോള്‍ തന്നെ ഒരെണ്ണം കിട്ടി.എസ്.ഐ.യുടെ വക.

"എടൊ ...... മോനെ നീ ഈ പെണ്ണിനെ പീഡിപ്പിച്ചോ..?"

"ഇല്ല സാറേ ... ഞാന്‍ വീഴാന്‍പോയപ്പോള്‍ ഇങ്ങനെ പിടിച്ചതാ."

അടുത്ത അടിയ്ക്ക് എസ്.ഐ.കൈ ഉയര്‍ത്തിയപ്പോള്‍ എന്തോ സംശയത്തോടെ ഒന്ന് നോക്കി.

"എടൊ താന്‍ അകത്തേക്ക് വാ."

എസ്.ഐ. തന്നെയും കൂട്ടി അകത്തേക്ക് പോയി.

"താന്‍ ശങ്കരന്‍ എമ്പ്രാന്തിരി അല്ലെ.വാരികയില്‍ വാരഫലം എഴുതുന്ന ആള്.."

"അതെ സാര്‍. പക്ഷെ ഈ ഏടാകൂടം ഞാന്‍ മുന്‍കൂട്ടി കണ്ടിരുന്നില്ല."

ഇന്‍സ്പെക്ടര്‍ ഒരു നിമിഷം സൂക്ഷിച്ചു നോക്കി.

"എടൊ എമ്പ്രാന്തിരി ഞാന്‍ എല്ലാ ആഴ്ചയും തന്റെ വാരഫലം മുടങ്ങാതെ വായിക്കും. തന്റെ പ്രവചനങ്ങള്‍ എന്റെ ജീവിതത്തില്‍ അച്ചട്ടാ.മൂന്നു മാസം മുമ്പ് എനിക്ക് വിദേശയാത്രയും കുടുംബകലഹവും മാനഹാനിയും കുടുംബത്തില്‍ അശാന്തിയും തിരികെ ജോലിയില്‍ കയറ്റവും ഒക്കെ താന്‍ വാരഫലത്തില്‍ പറഞ്ഞിരുന്നല്ലോ."

ദൈവമേ അത് കേട്ട് വീണ്ടും ഒന്ന് ഞെട്ടി.ഇനി ഇയാള്‍ അതൊക്കെ പറഞ്ഞു വീണ്ടും അടിക്കാനുള്ള പുറപ്പാടാണോ.

"ഞാന്‍ ആദ്യം അതൊക്കെ വായിച്ചിട്ട് വെറുതെയെന്നൊക്കെ കരുതി. ഞാന്‍ ഒന്നും പ്ലാന്‍ ചെയ്തില്ല.എന്നിട്ട് ഞാന്‍ എന്റെ ഭാര്യയുടെ അടുത്തേക്ക്‌ പോയി.അവള്‍ അങ്ങ് ജെര്‍മ്മനിയില്‍ ആണ്.അങ്ങനെ വിദേശയാത്ര ശരിയായി."

ഓ സമാധാനമായി.ഒന്നെങ്കിലും ഒത്തല്ലോ.അപ്പോള്‍ അടി കുറവായിരിക്കും.

"എന്നിട്ട് .."

ഞാന്‍ നല്ലൊരു കേള്‍വിക്കാരനായി.

"എന്നിട്ട് ഞാന്‍ അവളുടെ കൂട്ടുകാര്‍ പങ്കെടുത്ത ഒരു പാര്‍ട്ടിയില്‍ നേഴ്സ്മാര്‍ തേനീച്ചകള്‍ ആണെന്ന് ഒന്ന് പറഞ്ഞുപോയി. അവര്‍ ഹോസ്പിറ്റലിനു ചുറ്റും തേനീച്ച പോലെ താമസിക്കുമെന്നും ഇപ്പോഴും തേനീച്ച പോലെ മൂളി കൊണ്ടിരിക്കുമെന്നും ഒക്കെ അങ്ങ് പറഞ്ഞു.ഒരു തമാശ പോലെ പറഞ്ഞതാ. പക്ഷെ സംഭവം അങ്ങ് കൊളമായി."

"എന്നിട്ട് എന്ത് പറ്റി.. "

"എന്തോ പറ്റാനാ.. തേനീച്ച മൂളുക മാത്രമല്ല കുത്തുകയും ചെയ്യുമെന്ന് എന്റെ ഭാര്യ തെളിയിച്ചു തന്നു.അത് വലിയ ഇഷ്യൂ ആയി.അവസാനം എമ്പ്രാന്തിരി പറഞ്ഞപോലെ കുടുംബ വഴക്കും ഒക്കെയായി.ഞാന്‍ തിരികെ വന്നു ജോലിയിലും കയറി."

"സര്‍.. ഞാന്‍ ഇങ്ങനെ ദൈവകാര്യം ഒക്കെയായി ജീവിക്കുന്ന ഒരാള്‍ ആണ്. ഈ കേസില്‍ നിന്നെന്നെ ഊരി തരണേ."

ഇന്‍സ്പെക്ടര്‍ ഒരു നിമിഷം ഒന്ന് നോക്കി.

"താന്‍ പേടിക്കേണ്ട..ഞാന്‍ എല്ലാം പറഞ്ഞു ശരിയാക്കാം"

ഇന്‍സ്പെക്ടര്‍ എല്ലാം പറഞ്ഞു പെണ്ണിനെ സമാധാനിച്ചു പറഞ്ഞയച്ചു.

" പിന്നെ എമ്പ്രാന്തിരി .ഞാന്‍ തന്റെ വീട്ടില്‍ വരുന്നുണ്ട്.എന്റെ വിവാഹ ജീവിതം ആകെ പ്രശ്നമായി ഇരിക്കുകയാണ് .എല്ലാം വിശദമായി ഒന്ന് നോക്കണം.ഞാന്‍ ഞാറാഴ്ച അവിടെ വരാം."

കാര്യങ്ങള്‍ എല്ലാം രമ്യമായി പറഞ്ഞു കഴിഞ്ഞപ്പോള്‍ താന്‍ പട്ടണത്തിലേക്ക് പോവാതെ നേരെ വീട്ടിലേക്ക് നടന്നു.
പക്ഷെ നടന്നപ്പോള്‍ യാത്ര തുടങ്ങിയപ്പോഴത്തെ സംശയം വീണ്ടും തലപൊക്കി.
ഭാര്യ അപ്പോള്‍ വേശ്യ അല്ല.കാരണം പോയ കാര്യം നടന്നില്ല.പക്ഷെ ഇത്രയും വലിയ കുഴപ്പങ്ങള്‍ നടന്നിട്ടും ഒന്നും സംഭവിക്കാതെ തലയൂരി പോയല്ലോ.അപ്പോള്‍ ഇനി അവള്‍ ശരിക്കും ..................................................ആണോ... കാരണം വേശ്യദര്‍ശനമുണ്ടെങ്കില്‍ യാത്രയിലെ കുഴപ്പങ്ങള്‍ മാറി എല്ലാം ഭംഗിയാവുമെന്നാണല്ലോ.

Sunday, March 1, 2009

56.എന്റെ ബ്ലോഗില്‍ ഞാന്‍ എന്തെഴുതണം

ഭാവനകളും ആശയങ്ങളും ഇവിടുത്തെ കൊടും തണുപ്പില്‍ ഐസായി തുടങ്ങിയത് കൊണ്ട് ചിലതൊക്കെ ചൂടാക്കി എഴുതാമെന്ന് കരുതിയപ്പോള്‍ സുപ്രീംകോടതി ബ്ലോഗ് എഴുതുന്നവരുടെ കാര്യത്തില്‍ എടുത്ത തീരുമാനത്തിന്റെ വിധിരൂപം വായിച്ചു.ഞെട്ടി പോയി.സാധാരണ ചെയ്യാറുള്ളതുപോലെ ചിന്ത.കോം ലും ഒന്ന് പരതി.കേരളഫാര്‍മര്‍ എഴുതിയ വേറെ ഒരു പോസ്റ്റും കണ്ടു. ബ്ലോഗില്‍ ചിലതൊക്കെ എഴുതിയാല്‍ എഴുതിയവരെ ശിക്ഷിക്കുന്നതും ഫൈന്‍ അടപ്പിക്കുന്നതോ മാത്രമല്ല എന്നെ കുഴപ്പിച്ചത്.ഇനി എന്തെഴുതും.(മറ്റൊന്ന് ഇവിടെ,ഇവിടെ)

ഉദാഹരണത്തിന്‌ പണ്ട് അശ്വമേധത്തില്‍ ടി.എസ്.പ്രദീപ് ചോദിച്ചത് പോലെ രാജാവ്,പടയാളി,രാഷ്ട്രീയ പ്രവര്‍ത്തകന്‍,സ്വാതന്ത്ര്യ സമരസേനാനി. ഇങ്ങനെ വല്ലതും എഴുതാമോ.അതോ വേറെ എന്തെഴുതണം.നൂറായിരം സംശയങ്ങള്‍.കാരണം ചൈതന്യ കുന്തേയെന്ന ബ്ലോഗര്‍ എന്‍.ഡി.ടി.വി.ഹോസ്റ്റെസ് ബര്‍ഖ ദത്തിനെതിരെ എഴുതിയ ബ്ലോഗ് പോസ്റ്റ് പിന്‍വലിക്കേണ്ടിവന്നു. ഒരു പക്ഷെ എന്‍.ഡി.ടിവി.പോലെ ഒരു മാദ്ധ്യമത്തോട് പിടിച്ചു നില്‍ക്കാനവില്ലയെന്നത് കൊണ്ടാവാം. പ്രസ്തുത ബ്ലോഗില്‍ ഇന്ത്യന്‍ മാദ്ധ്യമകാരോടൊപ്പം രാജ്യരക്ഷ,കമാന്‍ഡോ ഫോഴ്സ് തുടങ്ങിയവരെയും ചെറിയ തോതില്‍ എങ്കിലും വിമര്‍ശിച്ചതായി അറിയാന്‍ കഴിഞ്ഞു.അതുകൊണ്ട് തന്നെ കേന്ദ്ര സര്‍ക്കാരിനും അതിനെതിരെ കേസ് എടുക്കാം എന്നാണു തോന്നുന്നത്.

പക്ഷെ മതപരമായ കാര്യത്തില്‍,ഉദാഹരണത്തിന്‌ ഒരാള്‍ ഹിന്ദിയില്‍ ഹൈന്ദവ ദൈവത്തിനെതിരെ എഴുതിയെന്നിരിക്കട്ടെ.അതെ വ്യക്തി ഹിന്ദി സംസാരിക്കുന്നതും,ഹിന്ദുവും എന്നാല്‍ ഭാരതമല്ലാത്ത ഹിന്ദി സംസാരിക്കുന്ന രാജ്യത്തിലെ (നേപ്പാള്‍, സുരിനാം, മൌറീഷ്യസ്, ട്രിനിടാഡ് ആന്‍ഡ് ടൊബാഗോ, ഫിജി തുടങ്ങിയ) പ്രജയോ അല്ലെങ്കില്‍ ഭാരതീയ വംശജനും എന്നാല്‍ തലമുറകളായി മറ്റൊരു വിദേശമണ്ണില്‍ വസിക്കുകയും ചെയ്യുന്ന ഒരാളാണ് എങ്കില്‍ കേസെങ്ങനെ എടുക്കും.
ഇവിടെ പേറ്റന്റ് പ്രോട്ടെക്ഷന്‍ പോലെ ഒരു നിയമമാണ് അനുവര്‍ത്തിക്കുന്നതെങ്കില്‍ ഹിന്ദു മതവും,ഹിന്ദിയും തങ്ങളുടെ പേറ്റന്റ് ഉള്ള സംഗതികള്‍ ആണെന്ന് വാദിക്കേണ്ടി വരും.കാരണം ഭാരതത്തില്‍ ഹിന്ദുക്കളാണ് ഭൂരിപക്ഷം എന്നുള്ളതുകൊണ്ട് മറ്റുരാജ്യങ്ങളില്‍ പെട്ടവര്‍ അതെപറ്റി മിണ്ടിപോവരുത് എന്നില്ലല്ലോ. അതൊരു തെങ്ങുള്ള നാട്ടിലൂടെ തേങ്ങ കൊണ്ടുപോവരുത് എന്ന് പറയുന്നത് പോലെയാവും.

അതേപോലെ മഹാവിഷ്ണുവും,ഗരുഡനും,കുബേരനും എല്ലാം ഹിന്ദുമതത്തില്‍ ആണ് അതുകൊണ്ട് ഇന്തോനേഷ്യന്‍ ബാങ്കായ കുബേരയും,വിമാനമായ ഗരുഡയും ഞങ്ങള്‍ക്ക് റോയല്‍റ്റി അടക്കണം എന്നും വാദിക്കാനാവുമോ.അല്ലെങ്കില്‍ ബുദ്ധന്റെ ജന്മനാട് നേപ്പാള്‍ ആയതിനാല്‍ നാളെ തായ്‌ ലണ്ടിലോ, ശ്രീലങ്കയിലോ ആരെങ്കിലും ബുദ്ധമതത്തെ തെറി വിളിച്ചാല്‍ നേപ്പാള്‍ കോടതിയില്‍ വന്നോണം എന്ന് പറയാന്‍ കഴിയുമോ.?

ബ്ലോഗില്‍ സഭ്യമായി എഴുതുക,സഭ്യമല്ലാത്തതും രാജ്യദ്രോഹപരമോ സൈബര്‍ നിയമത്തിനു അനുസരിച്ചല്ലാത്തവയോ ആണെങ്കില്‍ ഡിലീറ്റ് ചെയ്യുക എന്നതെല്ലാം നല്ലത് തന്നെ.കാരണം ഇന്ന് ബ്ലോഗ് കേവലം ഒരു ഡയറികുറിപ്പ് എന്നതിലുപരി ഒരു മാദ്ധ്യമം എന്നാ രീതിയിലേക്ക് മാറിയിരിക്കുന്നു (?). പക്ഷെ മതപരമായ ഒരു കാര്യം എഴുതിയാല്‍ മേല്പറഞ്ഞപോലെ വിദേശമണ്ണിലെ പ്രജയും ഒരു റിബലുമായ ഹിന്ദു ഹിന്ദുമതത്തിനെതിരെ എഴുതിയാല്‍ എങ്ങനെ ഭാരതത്തിന്‌ ഇടപെടാന്‍ കഴിയും.നേപ്പാള്‍ പോലെ ഇന്ത്യ ഒരു ഹൈന്ദവ രാജ്യമോ അല്ലെങ്കില്‍ ഹൈന്ദവരക്ഷ,അല്ലെങ്കില്‍ ഹൈന്ദവവികാസം എന്നതല്ല പകരം മതേതര രാഷ്ട്രം എന്നാ രീതിയാണ് കൈക്കൊണ്ടിരിക്കുന്നത്.മതേതരം എന്നുവച്ചാല്‍ മറ്റു മതത്തിന്റെ മേല്‍ കുതിര കയറുക എന്നല്ല ഇവിടെ പറഞ്ഞിതിന്റെ പൊരുള്‍.

ഒരു പ്രോഡക്റ്റ് പേറ്റന്റ് എടുത്തു മറ്റു രാജ്യങ്ങളില്‍ വില്‍ക്കുമ്പോള്‍ പേറ്റന്റ് നിയമങ്ങള്‍ അതി ലംഘനം നടക്കുകയാണെങ്കില്‍ ഇടപെടുന്നതുപോലെ മതത്തെയും ആ രീതിയില്‍ കാണാന്‍ കഴിയുമോ.അങ്ങനെയെങ്കില്‍ ഹിന്ദു മതങ്ങളും ദൈവങ്ങളും തങ്ങളുടെ പ്രോഡക്റ്റ് ആണെന്നും അതിന്റെ പേറ്റന്റ് തങ്ങളുടെതാണെന്നും അതിനെ ആരെങ്കിലും അപമാനിച്ചാല്‍ ഭാരതത്തിലെ കോടതിയില്‍ ഹാജരാകണമെന്നും വാദിക്കാനാവുമോ.?

അതേപോലെ ഓര്‍ക്കുട്ടില്‍ ശിവസേനയ്ക്കെതിരെ എഴുതിയപ്പോള്‍ കേസ് കൊടുത്തത് ശിവസേന ഒരു രാഷ്ട്രീയ പാര്‍ട്ടി ആയതു കൊണ്ടാണ്.അവര്‍ക്കെതിരെ എഴുതിയാല്‍ കേസ് കൊടുക്കാം.സ്വാഭാവികം.പക്ഷെ സാക്ഷാല്‍ ശിവനെതിരെ എഴുതിയാല്‍ കേസ് കൊടുക്കണമെങ്കില്‍ ശിവന്‍ ഭാരതീയന്‍ ആയിരുന്നുവെന്നും അങ്ങനെ ഒരാള്‍ ഉണ്ടായിരുന്നെന്നും തെളിയിക്കേണ്ടി വരും. അതല്ല പുരാണങ്ങളിലെ ശിവനെ അധിക്ഷേപിച്ചു എന്നതാണെങ്കില്‍ ഞങ്ങള്‍ ഭാരതത്തിലെ ശിവനെ അല്ല വിദേശശിവനെയാണ് (മുമ്പ് പറഞ്ഞ ഹിന്ദി സംസാരിക്കുന്നവരും ഹിന്ദുക്കളും ധാരാളം ഉള്ള രാജ്യത്തെ) എഴുതിയത് എന്നുപറഞ്ഞ്‌ അഭിനവ ശ്രീ നാരായണീയ ബ്ലോഗ്ഗര്‍ വന്നാല്‍ നിയമത്തിനു അവര്‍ക്കെതിരെ ഫത്വ വിളിക്കാന്‍ കഴിയുമോ.

ഒരു ഉദാഹരണം സഹിതം പറയാം.
വേശ്യാവൃത്തി ഭാരതത്തില്‍ നിയമനുസൃണം അല്ല നടക്കുന്നത്.അത് പ്രോത്സാഹിപ്പിച്ച് പരസ്യം കൊടുത്താലോ പ്രോല്‍സാഹനമോ പരസ്യമോ കൊടുത്താല്‍ ഒരു പക്ഷെ അകത്താവും.എന്നാല്‍ പിമ്പിംഗ് ഇല്ലാത്ത വേശ്യാവൃത്തി നിയമാനുസൃതമായ രാജ്യങ്ങള്‍ ഉണ്ട്.അവിടെ വേശ്യയ്ക്ക് പരസ്യമോ ഫോണ്‍ നമ്പരോ ഒക്കെ കൊടുത്ത് പരസ്യം ചെയ്യാം. അത് ഇന്ത്യന്‍ നിയമത്തില്‍ കുറ്റമാണ് എന്ന് കരുതി കേസ് എടുക്കാന്‍ കഴിയുമോ. ഇതില്‍ നിന്ന് ഒരു കാര്യം മാത്രമേ വെക്തമാവുന്നുള്ളൂ.രാജ്യ താല്പര്യത്തിനെതിരായി ഒരാള്‍ ബ്ലോഗ് എഴുതിയാല്‍ നിയമപരമായി കേസ് എടുക്കാം.അല്ലാത്ത ഭാരതീയനല്ലാത്ത ഒരാള്‍ മതത്തിനെതിരായി എഴുതിയാല്‍ അതിനെതിരെ കേസ് കൊടുത്താല്‍ സല്‍മാന്‍ റുഷ്ദിക്കെതിരെ ഫത്വ പ്രഖ്യാപിച്ചത് പോലെയാവും.

ഇതേ പോലെ ചേര്‍ത്തുവായിക്കാവുന്ന മറ്റൊരു കാര്യവും ഉണ്ട്.ജബ്ബാര്‍ മാഷിന്റെ ബ്ലോഗ് ഏതോ ഗള്‍ഫ് രാജ്യത്തില്‍ ബ്ലോക്ക് ചെയ്തു എന്നറിയാന്‍ കഴിഞ്ഞു..ആ നാടിന്റെ നിയമപ്രകാരം അത് തെറ്റായത് കൊണ്ട് ജബ്ബാര്‍ മാഷിനെ ആ നാട്ടില്‍ രാജ്യാന്തര കുറ്റവാളി കൈമാറ്റ കരാര്‍ അനുസരിച്ച് കൊണ്ട് വന്നു തല വെട്ടാന്‍ കഴിയുമോ.ഇല്ല.കാരണം ആ നാട്ടിലെ നിയമപ്രകാരം കുറ്റമാണെങ്കിലും ഭാരതത്തില്‍ കുറ്റമായിരുന്നെങ്കില്‍ മാത്രമേ അദ്ധേഹത്തെ അറസ്റ്റ് ചെയ്യാന്‍ കഴിയൂ.കാരണം ജബ്ബാര്‍ മാഷ് ഭാരതീയനാണ്,ഭാരതത്തില്‍ അദ്ധേഹം എഴുതിയത് കുറ്റമല്ല.പിന്നെ ചെയ്യുവാന്‍ കഴിയുന്നത്‌ മേല്‍പ്പറഞ്ഞ ഗള്‍ഫ് രാജ്യം ആ ബ്ലോഗ് ആ രാജ്യത്തിലെ പൗരന്മാര്‍ക്കോ,നിവാസികള്‍ക്കോ വായിക്കാന്‍ കഴിയാത്ത രീതിയില്‍ ബ്ലോക്ക് ചെയ്യുക എന്നുള്ളത് മാത്രമാണ്.അങ്ങനെയാണ് നിരവധി സൈറ്റുകള്‍ ഗള്‍ഫില്‍ ബ്ലോക്ക് ചെയ്തത്(യു.എ.ഇ.യില്‍ ഓര്‍ക്കുട്ട് അങ്ങനെയാണത്രേ ബ്ലോക്ക് ചെയ്തത്) .

വിവര സാങ്കേതിക രംഗത്ത്‌ കുതിച്ചു ചാട്ടം നടത്തിയ (?) ഭാരതം അത്തരം കുറ്റം ചെയ്യുന്നവരെ തങ്ങളുടെ രാജ്യത്ത്‌ കൊണ്ട് വന്നു ശിക്ഷ കൊടുക്കാന്‍ തുനിഞ്ഞാല്‍?
അതേപോലെ പലപ്പോഴും ഭാരതീയ വിശ്വാസങ്ങളെ അവഹേളിക്കുന്ന കാര്യങ്ങള്‍ വിദേശത്തു ഉണ്ടായപ്പോള്‍ അന്നാട്ടിലെ ഭാരതീയരും,സംഘടനകളുമാണ് അതില്‍ ഇടപെട്ടത്.അല്ലാതെ ഇന്ത്യന്‍ കോടതികള്‍ കുറ്റക്കാര്‍ക്കെതിരെ എന്തെങ്കിലും ചെയ്തതായിട്ടോ അല്ലെങ്കില്‍ അതിനു ശ്രമിച്ചതായിട്ടോ അറിയില്ല.അപ്പോള്‍ പാവം ബ്ലോഗര്‍മാരെയാണോ ശിക്ഷിക്കുന്നത്.അങ്ങനെയെങ്കില്‍ എം.എഫ്.ഹുസൈന്‍ സാഹിബ്‌ എന്നെ തീഹാര്‍ ജയിലില്‍ ഉണ്ട തിന്നേനെ.

അല്ലെങ്കില്‍ ഇതൊക്കെ വായിക്കുന്നവന്‍ ഭാരതീയ സൈബര്‍ നിയമവും താലീബാനീകരണം നടത്തുകയാണോ എന്ന് സംശയിക്കും.