Showing posts with label അയര്‍ലണ്ട്. Show all posts
Showing posts with label അയര്‍ലണ്ട്. Show all posts

Thursday, January 1, 2009

37.അയര്‍ലണ്ടിലെ വാഹനപുരാണം.

(ആദ്യമേ പറയട്ടെ.. ഇതില്‍ സംഭവിച്ചത് സത്യം തന്നെയാണ്.. അല്പം പൊലിപ്പിച്ചു എന്നുമാത്രം.. പിന്നെ ഞാനല്ല ഇതിലെ കഥാനായകന്‍.ഒരു സംഭവകഥ വിവരിക്കുന്നു എന്ന റോള്‍ മാത്രമെ എനിക്കുള്ളൂ.. ഇങ്ങനെയും സംഭവിക്കുമോ എന്ന് ചോദിച്ചാല്‍ സംഭവിക്കുമോ എന്ന് ഞാന്‍ തിരിച്ചു ചോദിക്കും. എന്നിട്ട് നിങ്ങള്‍ എന്തുത്തരം പറഞ്ഞാലും സംഭവിച്ചതാ.. ഭൂമിയില്‍ പിശുക്കത്തരം ഉള്ളിടത്തോളം ഇതല്ല ഇതിന്‍റെ അപ്പുറവും സംഭവിക്കണം.. ദുഷ്ടന്‍റെമുതല്‍ ഉറുമ്പരിക്കും എന്ന് കേട്ടിട്ടില്ലേ.. കണ്ടോ... അത് തന്നെ..)

മിക്കപ്പോഴും കാണുന്ന വ്യക്തിയായതിനാലും എന്‍റെ ബ്ലോഗ് സകുടുംബം വായിക്കുന്നയാള്‍ ആയതിനാലും പള്ളിയില്‍ ഇട്ട പേരോ പള്ളിക്കൂടത്തിലെ പേരോ പറയാതെ "മബു" എന്ന് വിളിക്കാം.. ഷിബു എന്ന പേരു കാരണവന്മാര്‍ റിസര്‍വ് ചെയ്തിരിക്കുന്നതുകൊണ്ട് അതിടാന്‍ വയ്യ.. "മബു" മന്ദബുദ്ധി എന്നതിന്‍റെ ചുരുക്കെഴുത്ത് ആയിട്ടെടുത്താല്‍ കഥാപാത്രത്തോട് പരമാവധി നീതി പുലര്‍ത്താം.

നമ്മുടെ "മബു" സാധാരണമലയാളികള്‍ അയര്‍ലണ്ടില്‍ വരുന്നതുപോലെ ഗല്‍ഫിലെല്ലാം പോയി പയറ്റി തെളിഞ്ഞു വരാതെ നേരെ ഒറ്റച്ചാട്ടത്തിനു ഇവിടെയെത്തിയ ഹതഭാഗ്യന്‍ ആണ്.. അതുകൊണ്ട് തന്നെ കസേരകളികളോ അഭ്യാസങ്ങളോ അറിയാത്ത പഞ്ചപാവം. ആരെയും പറ്റിക്കാതെ കര്‍ത്താവിനെ മനസ്സില്‍ ധ്യാനിച്ചു കഴിയുന്ന ഒരു സാധാരണക്കാരന്‍..

അയര്‍ലണ്ടില്‍ വന്നപ്പോള്‍ തന്നെ ഇവിടുത്തെ തണുപ്പും കാറ്റും മഴയും ഇതിയാനൊരു പ്രശ്നമായി.. അയര്‍ലണ്ടില്‍ എന്നും കൊടുംതണുപ്പും കാറ്റും മഴയും ആയതിനാല്‍ യാത്രചെയ്യാന്‍ വാഹനം നിര്‍ബ്ബന്ധം ആണ്.. വാഹനമില്ലാതെ യാതചെയ്താല്‍ ശബരിമലയില്‍ പാണ്ടികഴുത നനഞ്ഞു മലകയറുന്നത്പോലെ നടന്നു കുഴയേണ്ടിവരും. നമ്മുടെ ദേവസ്വം മന്ത്രി സുധാകരന്‍ പാണ്ടികഴുതകളെപറ്റി പാട്ടുകള്‍ എഴുതിയിട്ടുണ്ടെങ്കിലും അയര്‍ലണ്ടില്‍ നനഞ്ഞു നടക്കുന്ന "ഇത്തരം പാണ്ടികഴുതകളെ" പറ്റി ആരും പാട്ടെഴുതിയിട്ടില്ലാ എന്നതുകൊണ്ട് യാതൊരു ഗ്ലാമറും കിട്ടില്ല.. അങ്ങനെ നമ്മുടെ "മബു"വിനൊരു വണ്ടിവാങ്ങണം..

നാട്ടില്‍ ഹെര്‍കുലീസ് സൈക്കിള്‍ ചവുട്ടിയാല്‍ ഇവിടെ ലൈസന്‍സ് കിട്ടില്ല എന്നൊരു വലിയപ്രശ്നം ഉണ്ടെന്നതിനാല്‍ ഇവിടെ കാര്‍ ഓടിച്ചു പഠിച്ചു ലൈസന്‍സ് എടുക്കുകയെ നിവൃത്തിയുള്ളൂ.. പക്ഷെ ഒരു മണിക്കൂര്‍ ഓടിക്കുന്നതിനു മുപ്പത്തഞ്ച് യൂറോ കൊടുക്കണം എന്നത് കണക്കുകൂട്ടിയപ്പോള്‍ സ്വന്തമായി ഒരു പഴയകാര്‍ വാങ്ങി ഓടിച്ചു പഠിച്ചു പഴയകാര്‍ വില്‍ക്കാന്‍ മേപ്പടിയാന്‍റെ ഭാര്യ ഉപദേശിച്ചു..

നാട്ടില്‍ കിടക്കുന്ന "മേയ്ഡിന്‍ കേരള" ഉല്‍പ്പന്നമായ ഭര്‍ത്താവിനെ യൂറോപ്പ് കാണിച്ച അതീവബുദ്ധിമതിയായ ഭാര്യയുടെ ഉപദേശം ശിരസ്സാവഹിച്ച "മബു" ഭാര്യയുടെ ഉപദേശപ്രകാരം ഒരു കാറ് വാങ്ങാനുള്ള സുപ്രധാനമായ തീരുമാനം എടുത്തു. (കാറിനു നാല് ടയര്‍ ഉണ്ടെന്നതായിരുന്നു ഭാര്യയ്ക്ക് ഉള്ള വാഹന സംബന്ധമായ അറിവ്..)

അങ്ങനെ എന്‍റെ മറ്റൊരു സുഹൃത്തുമായി കൂടി ഇവിടെനിന്നു "താല" എന്നൊരു മറ്റൊരു മലയാളികള്‍ തിങ്ങിനിറഞ്ഞ സ്ഥലത്ത് പോയി ഒരു കാര്‍ കണ്ടു.. കേവലം പതിനെട്ട്‌ വര്‍ഷം ഒരു പഴക്കമുള്ള പുതിയ കാര്‍.
പെണ്ണ് കെട്ടാന്‍ മുട്ടിനില്‍ക്കുന്നവര്‍ അട്ടപാടിയിലെ ആദിവാസികൊളനിയില്‍ നിന്നും ഐശ്വര്യാറോയിയെ കണ്ടെടുക്കും എന്ന് കേട്ടിട്ടുണ്ട്.. കാറിന്‍റെ ഉടമയായ മലയാളിയോട് തന്‍റെ ആവശ്യങ്ങള്‍ എല്ലാം പറഞ്ഞപ്പോള്‍ ഉടമ ഉള്ളാലെ ഊറി സന്തോഷിച്ചു..കാരണം ബാക്കി വായിക്കുമ്പോള്‍ മനസ്സിലാവും..

അവസാനം മുന്നൂറ്റിഅമ്പത് യൂറോ കൊടുത്തു വാങ്ങിയശേഷം വണ്ടി സ്റ്റാര്‍ട്ട് ചെയ്തു നോക്കിയപ്പോള്‍ വണ്ടി മുരളുന്നത് പോലുമില്ല.. അവസാനം വര്‍ക്ക് ഷോപ്പില്‍ കെട്ടി വലിച്ചു പോകേണ്ടിവന്ന വകയില്‍വീണ്ടും ഒരു നൂറുകൂടി പോയി..വര്‍ക്ഷോപ്പില്‍ നാനൂറു മുടക്കിയശേഷം കൊണ്ടുവന്ന വണ്ടി അങ്ങനെ ക്രംലിനില്‍ എത്തി.. പക്ഷെ ഭാര്യക്ക്‌ വണ്ടി കണ്ടപ്പോള്‍ എന്തോ ഒരു ഏനക്കേട്.

ഒരു പക്ഷെ ഭര്‍ത്താവിനെക്കാള്‍ വിവരം ഉള്ളതുകൊണ്ടാവാം കണ്ടപ്പോഴേ സാധനം ചാത്തനാണ് എന്ന് മനസ്സിലായി..
പക്ഷെ വണ്ടി ഓടിച്ചുപഠിക്കാന്‍ തുടങ്ങി ഒരാഴയ്ക്കുള്ളില്‍ തന്നെ വണ്ടിയില്‍ ദിവസവും പെട്രോള്‍ മാത്രമല്ല വേറെയും പണം മുടക്കേണ്ടി വന്നപ്പോള്‍ വീണ്ടും ഡബ്ലിനില്‍ ഉള്ള ഒരു മലയാളി മെക്കാനിക്കിനെ കാണിച്ചു.. ആ നല്ല മനുഷ്യന്‍റെ ഉപദേശം ഇവനെ കണ്ടം ചെയ്യാനായിരുന്നു.. അല്ലെങ്കില്‍ ഫോര്‍ഡിന്‍റെ ഒരു ഫാക്ടറി വാങ്ങുന്ന പണം കൊടുത്താലും ഈ ശകടം ശരിയാവില്ല എന്നും അയാള്‍ തീര്‍ത്തും പറഞ്ഞു..


നാട്ടിലെപോലെ ആക്രികള്‍ പറക്കാന്‍ വരുന്ന പാണ്ടികള്‍ ഇല്ലാത്തതുകൊണ്ട് ഇവനെ കളയുന്നതും ഒരു പ്രശ്നമാണ്. റോഡില്‍ കൊണ്ടു കളയാന്‍ ആവില്ല.. പോര്‍ച്ചില്‍ ഇട്ടു കിടക്കാനും പറ്റില്ല.. അവസാനം വീണ്ടും മലയാളി മെക്കാനിക്കിനെ കാണിച്ചപ്പോള്‍ സ്ക്രാപ്പ് ആക്കാനായിരു‌ന്നു ഉപദേശം.. അങ്ങനെ ഡബ്ലിന്‍ വേസ്റ്റ് ആളുകളെ വിളിച്ചു വാഹനം കെട്ട് കെട്ടിക്കാന്‍ തീരുമാനിച്ചു.. പക്ഷെ ഡബ്ലിന്‍ വേസ്റ്റില്‍നിന്നും ആളുകള്‍ വന്നപ്പോള്‍ മറ്റൊരു കുരിശ് തലയിലായി.. ഇവനെ കളയണമെങ്കില്‍ വീണ്ടും നൂറ്റമ്പതുയൂറോ കൊടുക്കണം..

അവസാനം വേറെ ഗതിയില്ലാതെ ആ പണവും കൊടുത്തു "മബു" തലയൂരി..ഇപ്പോള്‍ വേറെ പുതിയ കാര്‍ വാങ്ങിയ "മബു" വാഹനം ഓടിക്കാന്‍ പഠിച്ചോ എന്നെനിക്കറിയില്ല.. പക്ഷെ അല്പം ലാഭം നോക്കി വാഹനം വാങ്ങിയാല്‍ എന്ത് പറ്റും എന്ന് തീര്ച്ചയായും പഠിച്ചുവെന്നാണ് എന്‍റെ വിശ്വാസം.

വാല്‍ക്കഷ്ണം.. ഒരു നടന്ന സംഭവം വിവരിച്ചു എന്നുമാത്രം.. വേറെയാര്‍ക്കും മണ്ടത്തരം പറ്റാതിരിക്കുമെങ്കില്‍ ഇതിന്‍റെ ഉദ്ദേശം സഫലമായി.. പിന്നെ ഇതിലെ "മബു" ഞാനല്ല.. എന്‍റെ കൈയില്‍ കാറുമില്ല.. എന്‍റെ ഭാര്യക്ക് അയര്‍ലണ്ടില്‍ ജോലി കൊടുത്തെന്ന കുറ്റമേ ഐറിഷ് സര്‍ക്കാര്‍ ചെയ്തുള്ളൂ. അതുകൊണ്ട് പാണ്ടികഴുത പോലെ നനഞ്ഞു നടന്നാലും ആരെയും വണ്ടിയിടിച്ചു കൊല്ലാന്‍തക്ക നന്ദികേട്‌ കാണിക്കാന്‍ എനിക്കാവില്ല... കാരണം എന്‍റെ ഡ്രൈവിംഗ് സ്ക്കില്‍ റേസിംഗ് ഗേമുകളില്‍ മാത്രം... റോഡിലില്ല. പാവം ഐറിഷ് പൌരന്മാര്‍ ജീവിച്ചോട്ടെ അല്ലെ..എന്തിനാ അവരെ ..........

Wednesday, November 12, 2008

16.അയര്‍ലണ്ടിലെ ദരിദ്രവാസി

എയര്‍പോര്‍ട്ടില്‍ ഭാര്യ എത്തിയിരുന്നു..ടാക്സി വിളിച്ചു നേരെ വീട്ടില്‍ എത്തി.വീണ്ടും പഴയ ജീവിതം തന്നെ.

ഇനി പറയുന്ന കഥ ഒരു നടന്ന സംഭവം തന്നെയാണ് .പക്ഷെ ടിയാന്‍ ഇപ്പോഴും ഡബ്ലിനില്‍ ഉള്ളതിനാലും മേപ്പടിയാന്‍റെ വിവാഹാലോചന ഊര്‍ജ്ജിതമായി നടക്കുന്നതിനാലും അവനോടുള്ള എന്‍റെ സൌഹൃദം ഈ പോസ്റ്റും കൊണ്ടു തകര്‍ക്കാന്‍ ആവില്ലത്തതും കൊണ്ടു ഞാന്‍ ഇവിടെ അവന്‍റെ പേരു ചേര്‍ക്കുന്നില്ല..

എങ്കിലും അവനെ നമുക്കു മിസ്റ്റര്‍ ബി. എന്ന് വലിക്കാം.ബിനുവെന്നോ,ബിജു വെന്നോ ഇനി അല്ല ബൈജു എന്നോ നിങ്ങളുടെ സൌകര്യം പോലെ വിളിക്കാം ഇനി അതല്ല മറ്റു വല്ലതും വേണമെങ്കില്‍ അതും ആകാം..

ഈ കക്ഷി ആലപ്പുഴ ജില്ലയിലെ ഒരു സമ്പന്ന കുടുംബത്തിലെ അംഗം ആണ്. ഒരു കയര്‍ വ്യവസായിയുടെ രണ്ടാമത്തെ പുത്രന്‍..ആദ്യത്തെ പുത്രന്‍ അല്പം അകലെ സ്കോട്ട്ലണ്ടില്‍ (യു.കെ) മെഡിസിന്‍ പഠനം..
ഇവിടെ കുറെ ബാച്ചിലര്‍ പയ്യന്മാരുടെ കൂടെ താമസം.ആമുഖം ഇത്രമതി.
ഇവിടെ അയര്‍ലണ്ടില്‍ ഐറിഷ് ജനത ചാരിറ്റി വളരെ ഗൌരവമോടെ കാണുന്നവരാണ്. ഒരു പക്ഷെ യുറോപ്യന്‍ യുണിയന്‍റെ സഹായം വാങ്ങി അതിന്‍റെ ഗുണം മനസ്സിലാക്കിയത് കൊണ്ടാണോ അതോ അതിലെ നന്മ കണ്ടു കൊണ്ടാണോ എന്തോ അവര്‍ മറ്റുള്ളവരെ സഹായിക്കാനും ചാരിറ്റി നല്‍കാനും മടിക്കാത്തവരാണ്..

മേപ്പടിയാന്‍ (മിസ്റ്റര്‍ ബി.) അയര്‍ലണ്ടില്‍ എത്തിയപ്പോള്‍ മുതല്‍ മിക്കപ്പോഴും വാതിലില്‍ ചാരിറ്റിയ്ക്കുവേണ്ടിയുള്ള വസ്ത്ര സംഭരണ നോട്ടിസുകള്‍ ശ്രദ്ധിച്ചിരുന്നു എങ്കിലും ഒരിക്കലും ഒന്നും കൊടുത്തിരുന്നില്ല ..പക്ഷെ അദ്ദേഹത്തിന്‍റെ സഹമുറിയന്മാര്‍ (കൂടെ താമസിച്ചിരുന്നവര്‍ ) മിക്കപ്പോഴും പഴയ തുണികള്‍ കൊടുക്കുമായിരുന്നു.
(കൂടെ താമസിക്കുന്നവരില്‍ ചിലര്‍ ഐറിഷും,ചിലര്‍ യുറോപ്യന്‍ കുട്ടികളും പിന്നെ അപൂര്‍വ്വം മലയാളികളും ഉണ്ട്)

ഒരു ദിവസം നാട്ടില്‍ നിന്നും നമ്മുടെ മിസ്റ്റര്‍ ബിയുടെ അമ്മ വിളിച്ചു അവന്‍റെ സമയം ശരിയല്ലെന്നും അല്പം പ്രാര്‍ഥനയും ദൈവ വിചാരവും ദാന ധര്‍മങ്ങളും വേണമെന്നു ഉപദേശിച്ചു..ഒന്നാമത്തെ പരീക്ഷ ഒക്കെ ആയി വരുന്ന സമയം ആയതുകൊണ്ട് അദ്ദേഹം അത് ശിരസാ വഹിച്ചു പിറ്റേന്ന് പള്ളിയില്‍ പോയി രണ്ടു തിരിയും കത്തിച്ചു.

(പുള്ളി ഹിന്ദു ആണെങ്കിലും അടുത്ത് അമ്പലമില്ലാത്തത്തിനാല്‍ കര്‍ത്താവിനോടു റെക്കമെണ്ടേഷന്‍ ചെയ്യുകയാ പതിവ്)

പിന്നെ ഉണ്ടായിരുന്ന കുറെ പഴയ തുണികള്‍ (വീട്ടില്‍ ഉപയോഗിച്ചു കൊണ്ടിരുന്ന) പ്ലാസ്ടിക് ചാക്കിലാക്കി ചാരിറ്റി ബോക്സില്‍ നിക്ഷേപിച്ചു..

അന്ന് പതിവു പോലെ കടന്നു പോയി..പിറ്റേന്ന് രാവിലെ വാതില്‍ തുറക്കുമ്പോള്‍ ഒരു കെട്ട് അവിടെ ഉണ്ടായിരുന്നു..കൂടെ ഒരു ലെറ്ററും..

"പ്രിയ മിത്രമേ.താങ്കളുടെ തുണി കിട്ടി..ഇങ്ങനെയുള്ള തുണികള്‍ മാത്രം ഉണ്ടായിട്ടും ചാരിറ്റിയ്ക്ക് കാട്ടിയ താങ്കളുടെ നല്ല മനസ്സിന് നന്ദി.. ആഫ്രിക്കയിലെയും കിഴക്കന്‍ യുറോപ്പിലേയും ഉടുതുണിയില്ലാത്ത പാവങ്ങളുടെ ബുദ്ധിമുട്ട്‌ മാറ്റാന്‍ നടക്കുന്നതിനിടെ അയര്‍ലണ്ടില്‍ തന്നെയുള്ള താങ്കളെ പോലെയുള്ള പാവങ്ങളെ കാണുവാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല..അതുകൊണ്ട് ഈ പായ്ക്കിലുള്ള വസ്ത്രങ്ങള്‍ താങ്കള്‍ എടുത്തു താങ്കളുടെ വസ്ത്ര ദാരിദ്ര്യം മാറ്റുവാന്‍ കഴിയട്ടെ..ഇനിയും എപ്പോഴെങ്കിലും ആവശ്യമുള്ളപ്പോള്‍ വിളിക്കുവാന്‍ നമ്പരും താഴെ കൊടുക്കുന്നു.."

എഴുത്ത് ഇംഗ്ലീഷില്‍ ആയിരുന്നതിനാല്‍ കൂടെ താമസിക്കുന്നവര്‍ ഇതു വായിച്ചിരിക്കുമെന്നു ഉറപ്പുണ്ടായിരുന്നു..പിന്നെ ഇപ്പോള്‍ ഈയുള്ളവന്‍ അറിഞ്ഞതുകൊണ്ട്‌ നിങ്ങളെല്ലാവരും അറിഞ്ഞിരിക്കുന്നു..

കൂട്ടുകാരാ നിന്‍റെ പേരു ഞാന്‍ വച്ചിട്ടില്ല..അതൊകൊണ്ട് തന്നെ എന്നോട് പിണങ്ങില്ല എന്നുമറിയാം..

പിന്നെ നിങ്ങളുടെ വിവാഹോലോചന നടക്കുന്നത് എനിക്കറിയാം..എല്ലാ ഭാവുകങ്ങളും നേരുന്നു..

Tuesday, September 23, 2008

6. ചൂണ്ട ഇടല്‍

എന്‍റെ ഏറ്റവും വലിയ വിനോദം ചൂണ്ട ഇടീലും ഫോട്ടോഗ്രാഫിയും ആണ് ..ഭാഗ്യവശാല്‍ എന്‍റെ ഫാമിലി ഫ്രണ്ടും ഒരു ചൂണ്ട ഇടല്‍ പ്രേമി ആണ് .

പുള്ളിക്കാരന് അല്പം ടെന്‍ഷന്‍ കുറയ്ക്കാന്‍ ആണ് ഇതിന് വരുന്നതു ..മുന്പേ ഞാന് അദ്ദേഹത്തെ കുറിച്ചു പറഞ്ഞിരുന്നുവല്ലോ ..അതെ അമേരിക്കന്‍ കമ്പനിയില് ജോലിയുള്ള ചേട്ടന്‍ ..

ഒരു ദിവസം പുള്ളി രണ്ടു ഫിഷിംഗ് റോഡും തൂക്കി എന്‍റെ അടുത്ത് വന്നു. എന്നിട്ട് എന്നെയും കൂട്ടി അടുത്ത ഒരു ചൂണ്ട ഇടീല് സപോട്ടില്‍ ചെന്നു ..അവിടെ അഞ്ചാറ് ആളുകള്‍ ഇരിന്നു തങ്ങളുടെ ഭാഗ്യം പരീക്ഷിക്കുന്നുണ്ട് .. അവിടെ അഞ്ചാറ് കാറുകളും പാര്‍ക്ക് ചെയ്തിട്ടുണ്ട് ..ഞാന് ചൂണ്ടയില് ഇര കോര്‍ത്ത്‌ ആഞ്ഞു എറിഞ്ഞു ...." എന്താ നിങ്ങള് ഒരു പോലിസ് ആണല്ലോ ...ഗള്‍ഫില്‍ എന്താ ചൂണ്ട ഇടല് ആയിരുന്നോ ..." ചേട്ടന് അതിശയം .

ഇവിടെ ചൂണ്ട ഇടാനും ചില നിയമങ്ങള്‍ അറിഞ്ഞിരിക്കണം ...ചുമ്മാ കുറെ ചൂണ്ടയും പൊക്കി മീന് പിടിക്കാന്‍ വന്നാല്‍ ചിലപ്പോള് പോലീസ് തൂക്കി എടുത്തു കൊണ്ടു പോകും ...ഞങ്ങള് മീന് പിടിക്കുന്ന സ്പോട്ടില് ഏറ്റവും കൂടുതല് കിട്ടുന്നത് പിക് എന്ന ഇനത്തിലുള്ള മീനാണ് .. പക്ഷെ 3 കിലോയില് കൂടുതല് പിടിച്ചാലോ കൈയില് വച്ചാലോ കുറ്റമാണ് .തന്നെയുമല്ല ഭാരം കുറവാണെങ്കില്‍ 2 മിന്‍ വരെ പിടിക്കാം ..അഥവാ കൂടുതല് ഭാരം ഉള്ള മീന് ആണ് കിട്ടിയതെങ്കില് വീണ്ടും തിരിച്ചു വിടണം .

കുറെ നേരം നോക്കിയിട്ടും ഒന്നും കിട്ടിയില്ല ..അറിയുവുന്ന മലയാളം പാട്ടുകള് മുഴുവന് പാടി തിര്‍ന്നു..ബോറടിച്ചപ്പോള് തിരിച്ചു പോകാന് പ്ലാന് ഇട്ടു ..പക്ഷെ പെട്ടന്നാണ് ചൂണ്ടയില് ഒരു അനക്കം ...വലിച്ചെടുത്തപ്പോള് ഒരു വലിയ പിക്. ആറു കിലോയോളം ഉള്ള വലിയ ഒരെണ്ണം .. പെട്ടെന്ന് അളിയാ കൊള്ളാമല്ലോ എന്ന് പറഞ്ഞു മീന് പിടിച്ചു കൊണ്ടിരുന്നവര് എല്ലാം എണീറ്റ് വന്നു .. എല്ലാവരും മലയാളികള് ആണെന്ന് അപ്പോഴാ മനസ്സില് ആയതു .. കാരണം ഒരു കിലോ മീന് കുറഞ്ഞത് 15 യുറോ എങ്കിലും ആവും. എങ്കില് മീന് ചൂണ്ടയില് കൊളുത്തിയാല് ടൈം പാസും ആവും ഒരു കറിയും ആവും .. സമയം കളയാന് നല്ല മാര്‍ഗം ..അതുകൊണ്ട് പ്രത്യേക പണി ഇല്ലാത്തവര്‍ എല്ലാവരും ഇതൊക്കെതന്നെയാ ചെയ്യുന്നത് ..


അങ്ങനെ ആ പുതിയ കൂട്ടുകാരെ എല്ലാവരേം ഒന്നു പരിചയപ്പെട്ടു.


വര്‍ക്കച്ചന്‍ ...പുള്ളിയുടെ ഭാര്യ അടുത്തുള്ള ഹോസ്പിറ്റലില് നേഴ്സ് ആണ് ..കുട്ടികള് നാട്ടില് പഠിക്കുന്നു ....പറയത്തക്ക പ്രത്യേക ജോലി ഒന്നും തന്നെ അയര്‍ലണ്ടില്‍ ഇല്ല ... വല്ലപ്പോഴും ചൂണ്ട ഇടീലും മറ്റും ആയി ഇങ്ങനെ ജീവിക്കുന്നു..


ഉമ്മച്ചന്‍ ...പുള്ളി ഒരു പിസ ഡെലിവറി ചെയ്യുന്നു. പിന്നെ വല്ലപ്പോഴും ഇങ്ങനെ മീന് പിടിക്കാന്‍ വരും..


ജോഷി..പുള്ളി ഒരു സംഭവം ആണ് ..കാലത്തെ പത്രം ഇടാന്‍ പോക്കുന്നു..സമയം ഉള്ളപ്പോള് പിസ ഡെലിവറി ..ചിലപ്പോള് ബെറി പറിച്ചു പൈസ ഉണ്ടാക്കുന്നു ...ബാറിലും ജോലി ഉണ്ട് ..

മറ്റു രണ്ടു പേരും പ്രത്യേക തൊഴില് ഒന്നും തന്നെ ഇല്ലാത്തവരാണ് ..
അവസാനം കിട്ടിയ മീന് അഞ്ചാറ് കഷണം ആക്കി എല്ലാവരും പങ്കിട്ടെടുത്തു..നേരെ വീണ്ടും വീട്ടില് എത്തി.. ഫ്രിഡ്ജില് നിന്നും ചോറെടുത്ത് ചൂടാക്കി കഴിച്ചു വീണ്ടു, ഉറങ്ങാന് കിടന്നു..

നാളെയാണ് വിസ വാങ്ങാന്‍ പോകേണ്ടത് ..ഹോളണ്ട് സ്വപ്നം കണ്ടു കിടന്നുറങ്ങി .........

Friday, September 19, 2008

5. ഷെങ്കന്‍ വിസ

കൈയില്‍ അല്പം കാശ് വന്നപ്പോഴാണ് യുറോപ്പ് ഒന്നു കാണണം എന്ന് തോന്നിയത് ..ഒടുവില്‍ എക്കാലത്തേയും മോഹമായിരുന്ന ഹോളണ്ടില്‍ പോകാം എന്ന് തീരുമാനിച്ചു ...ഹോളണ്ട്‌ ഷെങ്കന്‍ വിസയില്‍ വരുന്ന രാജ്യമായതിനാല്‍ ഇതേ വിസയും കൊണ്ടു 24 യുറോപ്യന്‍ രാജ്യങ്ങളില്‍ കയറാം .. അതുകൊണ്ട് തന്നെ ഇതു കിട്ടാനും അല്പം പ്രയാസം ആണ് ..യുറോപ്പ് കാണാന്‍ ആഗ്രഹം പറഞ്ഞപ്പോള്‍ ഭാര്യ 1500 യുറോയും ക്രെഡിറ്റ് കാര്‍ഡും തന്നു .. അവിടെയും ഇവിടെയും നടന്നു കാര്‍ഡ് കളയരുതെന്ന ഉപദേശവും ഒരു ഇംഗ്ലീഷ് നിഘണ്ടുവും..

ഇംഗ്ലീഷ് അറിയാത്തതിനാല്‍ എപ്പോഴും ഒരു നിഘണ്ടു ഞാന്‍ കരുതും.അടുത്ത കടമ്പ എംബസ്സിയില്‍ പോകുന്നതാണ് ..കാരണം ഡച്ച് എംബസ്സിയില്‍ (റോയല്‍ നെതര്‍ലാന്‍ഡ്‌) പറയുന്ന ഇംഗ്ലീഷ് മനസ്സില്‍ ആക്കാന്‍ ഒടേ തമ്പുരാന്‍ തന്നെ വേണം.അപ്പോള്‍ ഞങ്ങളുടെ ഫാമിലി ഫ്രണ്ട് ( എന്നെ എയര്‍പോര്‍ട്ടില്‍ നിന്നു കൂട്ടി കൊണ്ടു വന്ന അതെ കക്ഷി ) കൂടെ വരാമെന്നേറ്റു ..പുള്ളി ഒരു അമേരിക്കന്‍ കമ്പനിയിലെ വലിയ ഉദ്യോഗം ഉള്ള ആളാണ് .. എപ്പോഴും ജോലിയുമായി ബന്ധപെട്ട തിരക്കിട്ട യാത്രയിലും ആയിരിക്കും..തന്നെയുമല്ല അദ്ദേഹം യുറോപ്പ് മുഴുവനും പത്തു തവണയെങ്കിലും കറങ്ങിയിട്ടുള്ള ആളുമാണ്..

അദ്ദേഹത്തിന്റെ ബി.എം.ഡബ്യു .കാറില്‍ നേരെ എംബസ്സിയില്‍ ചെന്നു..പുള്ളി കൂടെ ഉള്ളതിനാല്‍ അല്പം നേരത്തെ തന്നെ കാര്യങ്ങള്‍ നടന്നു ..60 യുറോ ഫീസ് അടച്ചപ്പോള്‍ സായിപ്പ് എന്‍റെ ഫ്രണ്ടിനെ വിളിച്ചു എന്തോ ചോദിക്കുന്നത് കണ്ടു..അവര്‍ പരസ്പരം കാര്യം പറയുന്നതു കുറെ നേരം കൌതുകത്തോടെ നോക്കി നിന്നു .."സ്കൂളില്‍ പോയപ്പോള്‍ മാവേല്‍ എറിയാന്‍ പോയതുകൊണ്ടാ നിങ്ങള്‍ നേരെ ചൊവ്വേ ഇംഗ്ലീഷ് പറയാത്തത്" എന്ന് ഭാര്യ എപ്പോഴും പറയുന്നത് എന്ന് മനസ്സില്‍ ഓര്‍ത്തു..

അവസാനം ഫ്രണ്ട് വന്നു പറഞ്ഞപ്പോള്‍ ആണ് കാര്യം പിടികിട്ടിയത് ..എന്‍റെ മുഖം കണ്ടപ്പോള്‍ ഒരു അഭയാര്‍ഥി ലക്ഷണം .. റഫ്യുജി വിസയാണെങ്കില്‍ അതിന്‍റെ കൌണ്ടര്‍ വേറെ ആണത്രേ...എന്‍റെ ദൈവമേ ..രാജ കുടുംബത്തില്‍ പിറന്ന എന്നെ കണ്ടപ്പോള്‍ അഭയാര്‍ഥി ആണെന്നോ...ക്ഷത്രിയ രക്തത്തിന്‍റെ വില അറിയാത്ത തെണ്ടി സായ്പ്പ് .. ജനാധിപത്യം വന്നില്ലായിരുന്നു എങ്കില്‍ ഞാന്‍ നാട് ഭരിക്കെണ്ടാവനായിരുന്നു ...അത്യാവശ്യം ഒരു യുവ രാജാവെങ്കിലും ആയേനെ..പിന്നീട് പുറത്തിറങ്ങി വീണ്ടും കാറില്‍ കയറി..

ഇനി പത്ത് ദിവസം കഴിഞ്ഞാലേ വിസ കിട്ടു. ഇനി ഏറെ തിരക്കുണ്ട്‌ ...യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ ,ടിക്കറ്റ് ബുകിംഗ് തുടങ്ങി നൂറു കൂട്ടം കാര്യങ്ങള്‍ പിന്നീട് ഭാര്യയുടെ ഇംഗ്ലീഷ് ക്ലാസ്...

ഓകെ ഇനിയ്യുള്ളത് അടുത്ത ബ്ലോഗില്‍ ....

Wednesday, September 17, 2008

4. 150 യുറോയും പട്ടിയുടെ അപ്പിയും

ചെറുപ്പം മുതലേ ഞാന്‍ ഒരു ശുനക പ്രേമിയായിരുന്നതിനാല്‍ അയര്‍ലണ്ടില്‍ വന്നപ്പോള്‍ മുതല്‍ ഒരു നായെ വാങ്ങാന്‍ പ്ലാന്‍ ഇട്ടിരുന്നു ..പിന്നെ എല്ലാ ഐറിഷ് കാരന്മാരും കാരികളും എവിടെ പോയാലും പട്ടിയേം തൂക്കിയെ പോകു എന്നതും കൂടി കണ്ടപ്പോള്‍ എനിക്കും മോഹം കൂടി ...പക്ഷെ പട്ടിയെ വാങ്ങിയാല്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ പറഞ്ഞു ഭാര്യ എന്നെ വിരട്ടാന്‍ നോക്കി. കാരണം പട്ടിയ്ക്കു ചിപ്പ് ചെയ്യിക്കണം , രെജിസ്ട്രേഷന്‍ തുടങ്ങിയ ലീഗല്‍ പ്രശ്നങ്ങള്‍ ... പിന്നെ പട്ടി വഴിയില്‍ അപ്പിയിട്ടാല്‍ 150 യുറോ പിഴ അതല്ല ഇനി പട്ടി ആരെയെങ്കിലും കടിക്കാന്‍ ഓടിച്ചാല്‍ 3000 യുറോ പിഴ ..

ഒടുവില്‍ ആ മോഹം ഉപേക്ഷിച്ചു രാവിലെ തനിയെ ഓടാന്‍ പോയിത്തുടങ്ങി...എന്നാലും വഴിയില്‍ കാണുന്ന പട്ടികളെ ഒന്നു ചിരിച്ചു കാണിച്ചും ഹലോ പറഞ്ഞും എന്‍റെ ശുനക സ്നേഹം അവരെ അറിയിക്കാന്‍ മറന്നില്ല..

അന്നും പതിവുപോലെ രാവിലെ ഓടാന്‍ പോയി. മുടിഞ്ഞ തണുപ്പ് ഒപ്പും മഴയും കാറ്റും ഉണ്ട്... എന്‍റെ ഭാര്യെ പോലെയാണ് കാലാവസ്ഥയും . ഒന്നും പ്രവചിക്കാന്‍ പറ്റില്ല .. എപ്പോഴാ മാറുന്നത് എന്നത് പ്രവചിക്കാനേ പറ്റില്ല....

രാവിലെ എഴുന്നേറ്റു 100 യുറോയുടെ ഷൂവും ട്രാക്ക് സ്യുട്ടും ഇട്ടു ഓടാന്‍ പോകുന്നതിനു മുമ്പെ കണ്ണാടിയില്‍ നോക്കി...." ഡോ .... മുഖം മിനുക്കി മിനുക്കി എന്നെ പറ്റിച്ചതാ.. ഇനി ഒന്നും വേണ്ട ..ഓടി ഓടി ആ മേദസ്സ് കള...ചുമ്മാതെ തിന്നു തിന്നു പന്നി പോലെയായി .." ഓ ഭാര്യ തുടങ്ങി ... ഇതു കേള്‍ക്കുന്നതിലും നല്ലത് തണുപ്പത്ത് ഒടുന്നതാ .. രാവിലെ വീട്ടില്‍ നിന്നും സ്റ്റാര്‍ ബിങ്കോ വരെ ഓടും... അവിടെ അന്തപ്പന്‍ ചേട്ടന്‍ വരും ...പുള്ളിയും ഒരു സുന്ദരി പെണ്ണിനെ കെട്ടി ഇവിടെ എത്തിയതാ...... പിന്നെ കുറെ നേരം അവിടെയും ഇവിടെയും നോക്കി നടക്കും ... സ്റ്റാര്‍ ബിങ്കോ ഒരു ചൂതാട്ട കേന്ദ്രം ആണ് ... രാത്രി ചൂതാടനും മറ്റു കലാപരിപടികള്‍ക്കുമായി ധാരാളം ആളുകള്‍ എത്താറുണ്ട് .

കൈയില്‍ കാശില്ലാത്തത്‌ കൊണ്ടു ഒന്നും ആടാനുമില്ല ആട്ടാനുംമില്ല..... പക്ഷെ ദോഷം പറയരുതല്ലോ രാവിലെ ഓടാന്‍ വരുന്ന ഐറിഷ് സുന്ദരികളെ കാണുമ്പൊള്‍ തന്നെ ഓടാന്‍ ഒരു മൂഡ് ഉണ്ടാവും...പിന്നെ പതിവുപോലെ തിരിച്ചു വീട്ടിലേക്ക്. .. ഓ ഇന്നു അവള്‍ക്കു ഡ്യൂട്ടി ഉള്ള ദിവസം ആണ് ..വേഗം ചെല്ലണം അല്ലെങ്കില്‍ ചൂടു ബ്രേക്ക് ഫാസ്റ്റ് കിട്ടില്ല ..പിന്നെ ചത്ത ആഹാരം ചൂടാക്കി കഴിക്കേണ്ടി വരും ...വന്ന വഴിക്ക് ഒരു ബോര്‍ഡ് കണ്ടു....പട്ടി അപ്പി ഇട്ടാല്‍ 150 യുറോ പിഴ.. കടിക്കാന്‍ ഓടിച്ചാല്‍ 3000 യുറോ പിഴ .. അമ്മേ ഒരു പട്ടി കടിക്കാന്‍ ഓടിച്ചാല്‍ മതിയായിരുന്നു. ... ആ പണം മതി നാട്ടില്‍ ഒരു മാരുതി കാര്‍ വാങ്ങാന്‍.. എനിക്ക് പട്ടിയേം പട്ടിയ്ക്കു എന്നേം ഇഷ്ടം ആയതിനാല്‍ കടിക്കാന്‍ പോയിട്ട് ഒന്നു കുരയ്ക്കുക പോലും ഇല്ല ...ഇനി ഞാന്‍ പട്ടിയെ കടിച്ചാല്‍ പിഴ ഉണ്ടോ എന്നറിയില്ല....

വീട്ടില്‍ എത്തി ...ഭാര്യ കോപത്തോടെ ചോദിച്ചു .. " എവിടെ ചത്തുകിടക്കുകയായിരുന്നു.... 2 മണിക്കൂര്‍ ആയല്ലോ പോയിട്ട് ...
അതെങ്ങനെ തൊലി വെളുത്ത ഒന്നിനെ കണ്ടാല്‍ പിന്നെ വായില്‍ നോക്കി നിക്കുമല്ലോ .." ഓ സമാധാനം ആയി ഇന്നത്തെ ഡോസ് കഴിഞ്ഞു ...
പെട്ടെന്ന് അവള്‍ എന്‍റെ ഷൂവില്‍ നോക്കി.. ആ മുഖത്ത് കോപം ഇരച്ചു കേറുന്നത് കാണാമായിരുന്നു ..."കാവിലമ്മേ കാത്തോണേ" മനസ്സില്‍‌ പ്രാര്‍ത്ഥിച്ചു എന്നിട്ട് പതിയെ ചോദിച്ചു .." എന്താടി"
"നിങ്ങള്‍ ആ ഷൂവില്‍ നോക്കിക്കേ ....... മൊത്തം പട്ടിയുടെ അപ്പി അല്ലെ ..ആരുടെ വായില്‍ നോക്കിയ നടന്നത് ....ഇനി ഈ കാര്‍പെറ്റ് ആരാ ക്ലീന്‍ ചെയ്യുന്നത് ..." പിന്നെ പറഞ്ഞതൊന്നും എഴുതാന്‍ കൊള്ളില്ല ....പട്ടി അപ്പി ഇട്ടാല്‍ 150 യുറോ പിഴ ഉണ്ടല്ലോ .. അതാര്‍ക്കാ കിട്ടുക ...അപ്പിയുള്ള ഷൂ കൊണ്ടുപോയാല്‍ എനിക്ക് കിട്ടുമോ ?? ഇനി അപ്പി ഇട്ട പട്ടിയെ എങ്ങനെ കണ്ടെത്തും .. അതിന് വല്ല ശാസ്ത്രീയ മാര്‍ഗ്ഗം ഉണ്ടോ എന്നറിയാന്‍ ഇന്‍റര്‍നെറ്റിലേക്ക് കേറി.....

അപ്പോഴും കിച്ചണില്‍ ഭാര്യയുടെ തൃശൂര്‍ പൂരം ഇടതടവില്ലാതെ മുഴങ്ങി കൊണ്ടിരുന്നു..............

Tuesday, September 16, 2008

3. എയര്‍പ്പോര്‍ട്ടില്‍ നിന്നും

വിമാനത്തില്‍ നിന്നും ഇറങ്ങി നേരെ വന്നപ്പോള്‍ കസ്റ്റംസ് ക്ലീയറന്‍സ് ക്യു കണ്ടു. അവിടെ നിന്ന രണ്ടു അയര്‍ലണ്ട് കാരികളെ കണ്ടപ്പോള്‍ തന്നെ നമുക്കിവിടെ വായിനോക്കാന്‍ ധാരാളം സ്കോപ് ഉണ്ടെന്ന് മനസ്സിലായി .. ഈ തണുപ്പന്‍ രാജ്യത്തും അല്‍പ വസ്ത്ര ധാരിണികളായി വരുന്നുന്നവനെ ചൂടാക്കാന്‍ ഉള്ള അവരുടെ വിശാല മനസ്കതയെ വാനോളം പുകഴ്ത്തി വീണ്ടും അവരുടെ വസ്ത്രത്തിന്‍റെ അളവ് കുറയട്ടെ എന്ന് സര്‍വശക്തനോട് പ്രാര്‍ത്ഥിച്ചു നേരെ കൌണ്ടറില്‍ നിന്നു..

പണ്ടേ കിട്ടിയ കള്ള ലക്ഷണം ഉള്ളതുകൊണ്ടാകം കൌണ്ടര്‍ സായിപ്പിന് ഈയുള്ളവനെ അല്പം സംശയം .. കൂടുതല്‍ ചോദ്യങ്ങള്‍ ചോദിച്ചപ്പോള്‍ സായിപ്പിന് മനസ്സിലായി ആംഗലേയം വഴങ്ങുന്നവനല്ല ഞാനെന്ന്. പുള്ളിക്കാരന്‍ പതുക്കെ ആഗ്യം കാട്ടി എന്തോ ചോദിച്ചു .. ഒടുവില്‍ ഇവന്‍ ഒന്നിനും വഴങ്ങില്ല എന്ന് മനസ്സില്‍ കരുതിയിട്ടാകണം പെട്ടെന്ന് ഫോട്ടോ എടുത്തിട്ട് നമ്മെ ഓടിച്ചു. താഴെ നമ്മുടെ ഭാര്യയും ഫാമിലി ഫ്രണ്ടും എത്തിയിട്ടുണ്ട്. പിന്നീട് കാറിലൂടെ ആയി ബാക്കി യാത്ര.. എസ് കെ പൊറ്റക്കാട്‌ യാത്രകള്‍ ചെയ്തപ്പോള്‍ ഈ മദാമ്മമാരെ എങ്ങനെ കണ്ടു സഹിച്ചു എന്നലോചിപ്പപോള്‍ ഒരു എന്തും പിടിയും കിട്ടിയില്ല ... ഓ തള്ളെ അങ്ങാര്‍ വയസ്സന്‍ ആയിരുന്നല്ലോ .... ഓ പിടികിട്ടി.....വീട്ടില്‍ എത്തിയപ്പോള്‍ ചുറ്റും നോക്കി,.... "

എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ല പൂത്ത മരങ്ങള്‍ മാത്രം" എന്നതിന്റെ അര്‍ത്ഥം ഇപ്പോഴാ പിടികിട്ടിയത്.


(കൊച്ചു കുട്ടികളുടെ പ്രത്യേക ശ്രദ്ധയ്ക്ക് .... ഇതു പ്രായ പൂര്‍ത്തി ആയവര്‍ക്ക് വേണ്ടി മാത്രം ഉള്ള ഒരു ബ്ലോഗ് ആണ് അപ്പോള്‍ വായിക്കണം എങ്കില്‍ മാതാപിതാക്കളുടെ സമ്മതത്തോടെ മാത്രമെ വായിക്കാവൂ ... അല്ലെകില്‍ ഇതു വായിച്ചു പിഴച്ചു പോയി എന്ന പരാതിയില്‍ യാതൊരു വിധ നഷ്ട പരിഹാരങ്ങളും മാമന്‍ തരുന്നതയിരിക്കുന്നതല്ല )

കൂടുതല്‍ യാത്രാവിവരണങ്ങള്‍ ( പഞ്ചാര അടി വിവരങ്ങള്‍ , വായിനോട്ട കഥകള്‍ , മുളകില്ലെങ്കിലും എരിവുള്ള കഥകള്‍ ) ഉടനെ പബ്ലിഷ് ചെയ്യുന്നതായിരിക്കും.. ഭാര്യയുടെ മര്‍ദനം മൂലം ഇക്കിളി കഥകള്‍ ചേര്‍ക്കുന്നതല്ല ....... ജയ് ഹിന്ദ് ..