Showing posts with label കഥകള്‍. Show all posts
Showing posts with label കഥകള്‍. Show all posts

Wednesday, May 6, 2009

64.ആലീസിന്റെ അമാവാസിപൂജ

ഗ്രാമത്തിന്റെ സൗന്ദര്യമായിരുന്നു ആലീസ്‌. ആലീസ്‌ അങ്ങനെ ലീസിനു കിട്ടുന്നതോ "ലിസില്‍" ചേര്‍ന്നതോ അല്ല. വെറും സാധാരണക്കാരിയായ ഗ്രാമീണസുന്ദരി. അതും ചവറ്റുകര നാടിന്റെ മാത്രമല്ല ഭാരതത്തിന്റെയും ലോകത്തിന്റെയും പ്രപഞ്ചത്തിന്റെയും വരെ ചലനങ്ങളും തുടര്‍ചലനങ്ങളും അവളുടെ നിതംബ ചലനങ്ങളില്‍ ആണെന്ന് ചവറ്റുകരക്കാര്‍ വിശ്വസിച്ചുപോന്നു.

ആരോടും അധികം സംസാരിക്കാന്‍ പോകാത്ത ആരോടും വഴക്കടിക്കാത്ത അസൂയയില്ലാത്ത ആലീസിനെ കണ്ടുപഠിക്കാന്‍ ഗ്രാമത്തിലെ മാതാപിതാക്കള്‍ കുട്ടികളോടുപദേശിക്കുക പതിവായിരുന്നു.
പക്ഷെ കണ്ടു പഠിയ്ക്കാന്‍ തയ്യാറായ ചെറുപ്പക്കാരുടെ ഒരു വല്ല്യ കൂട്ടം ഉണ്ടെങ്കിലും ആരോടും അധികം മിണ്ടാട്ടം കാണിക്കാത്ത ആലീസിനെ കണ്ടു പഠിക്കാനുള്ള ശ്രമം കളഞ്ഞിട്ടു കേവലം കാണലില്‍ ഒതുങ്ങി.

എന്നും രാവിലെയും ഉച്ചയ്ക്കും മില്‍മയില്‍ പാലുംകൊണ്ടുള്ള അവളുടെ വരവ്‌ പ്രതീക്ഷിച്ചു ചെറുപ്പക്കാരുടെ കണ്ണുകള്‍ എണ്ണയും പാമോയിലും ഒഴിച്ച് കാത്തിരുന്നു. രണ്ടായി പിന്നിയിടുന്ന മുടിയുടെ ലക്ഷണം ആരോടെങ്കിലും ഇഷ്ടമുണ്ടെന്നും അതിലൊന്ന് മുമ്പോട്ടിട്ടാല്‍ അതെന്നോട്‌ ആണെന്നും രണ്ടും മുമ്പോട്ടിട്ടാല്‍ ഓടാനാണെന്നും അര്‍ത്ഥം എന്ന് മഹാകവി കുമാരനാശാന്‍ പറഞ്ഞിട്ടുള്ളതിനാല്‍ (പുള്ളി പറഞ്ഞിട്ടില്ല എന്ന് കരുതുന്നവര്‍ ആശാന്റെ പെണ്ണും മുടിയും ലക്ഷണവും എന്നാ കവിത വായിക്കുക) ആരും പിന്നിയ രണ്ടുമുടിക്കെട്ടും മുമ്പോട്ടിട്ടു വരുന്ന ആലീസിനെ കയറി തോണ്ടാന്‍ ധൈര്യം കാണിച്ചിട്ടില്ല.

ചരിത്രാതീത കാലം മുതലേ ആലീസ്‌ ആഗ്രമത്തില്‍ താമസിക്കുന്നുണ്ടെന്നും അതല്ല ആലീസ്‌ ഏതോ മഴയില്‍ ആലിപ്പഴത്തിന്റെ രൂപത്തില്‍ പെയ്തുവീണ് ഗ്രാമത്തിന്റെ പുണ്യമായതാണെന്നും അതല്ല ഗ്രാമത്തിന്റെ ഐശ്വര്യമായി അവതരിച്ചതാണെന്നും വിശ്വാസമുണ്ട്‌. ആലീസിന്റെ പേരില്‍ അമ്പലം പണിയാനും പള്ളിയില്‍ പ്രത്യേക വഞ്ചി സ്ഥാപിക്കാനും ആവശ്യങ്ങളും സമരങ്ങളും നടന്നെങ്കിലും ആലീസിന്റെ സൌന്ദര്യത്തോടു വിരോധമുള്ള നാട്ടിലെ കാക്കക്കറമ്പികള്‍ക്കുള്ള ഇഷ്ടക്കേട് കാരണം നടന്നില്ല.

എന്നാല്‍ ഉരമരുന്നിന്റെ മണം മാറാത്ത കുട്ടികളുടെ മുതല്‍ കോട്ടന്‍ചുക്കാതി കുഴമ്പിന്റെ മണമുള്ള കെഴവന്റെ വരെ കൈയില്‍ ആലീസിന്റെ ഒരു ഫോട്ടോ എങ്ങനെയെങ്കിലും ഉണ്ടായിരിക്കും. അതിനെ രാവിലെ മുതല്‍ നോക്കിയിരുന്നാല്‍ പുണ്യം കിട്ടുമെന്നും അതല്ല സ്വര്‍ഗരാജ്യം താനേ വാതില്‍ തുറന്നു ഫോട്ടോയുടെ ഉടമയെ കൊണ്ടുപോകുമെന്നുമുള്ള വിശ്വാസം എല്ലാവര്‍ക്കുമുണ്ടായിരുന്നു.

പക്ഷെ ക്രിസ്ത്യാനിയായ ആലീസ്‌ പള്ളിയിലോ അമ്പലത്തിലോ എങ്ങും പോവാറില്ലായിരുന്നു. പക്ഷെ എല്ലാ അമാവാസിനാളിലും പുറത്തിറങ്ങി ഒരു കൈയില്‍ തൂശനില മടക്കിപിടിച്ചതും മറുകൈയില്‍ വെള്ളം നിറച്ചകിണ്ടിയുമായി പോകാറുണ്ടായിരുന്നു. എന്തിനു പോകുന്നെന്നോ എവിടെപോകുന്നുവെന്നോ ചോദിക്കാന്‍ ആര്‍ക്കും ധൈര്യമുണ്ടായില്ല. വികസനം ബസിന്റെ രൂപത്തിലോ ഇലക്ട്രിസിറ്റിയുടെ രൂപത്തിലോ ടെലഫോണിന്റെ രൂപത്തില്‍ പോലുമോ കടന്നുവരാത്ത ചവറ്റുകരയില്‍ ഇതിനെ ചോദ്യം ചെയ്യാന്‍ ധൈര്യം ഉള്ള ആരും ഉണ്ടായില്ലെന്നാണ് സത്യം.

പക്ഷെ ആലീസ്‌ പോയ വഴികളിലൂടെ പിറ്റേന്ന് വെളുപ്പിന് ചിലര്‍ പോലീസ്‌ നായയെ പോലെപോയി നോക്കിയെങ്കിലും ചിലപ്പോള്‍ അടുത്തുള്ള ഭഗവതിക്കാവിലെ പാറക്കെട്ടില്‍ കിട്ടിയ ചിലപൂക്കള്‍ ആല്ലാതെ ഒന്നും കിട്ടിയിരുന്നില്ല. പക്ഷ കാവില്‍ മുല്ലചെടികള്‍ ഇല്ലാതിരുന്നിട്ടും കിട്ടിയ മുല്ലപ്പൂക്കള്‍ ആലീസിന്റെ ആണെന്ന് കരുതി ചിലരെടുത്തു നിധിപോലെ സൂക്ഷിച്ചിരുന്നു.

എന്തായാലും അത് ആലീസിന്റെ ആണെന്നോ അല്ലെങ്കില്‍ ആണോന്നോ ചോദിക്കാനോ അല്ലെങ്കില്‍ ക്രിസ്ത്യാനിയായ ആലീസ് എന്തിനു കാവില്‍ കയറിയെന്നോ തിരക്കാന്‍ ഇന്നത്തെപോലെ മതഭ്രാന്തന്‍ ആരുമാവിടെ ഉണ്ടായിരുന്നില്ലല്ലോ.

ആലീസ്‌ മില്‍മയില്‍ കൊടുക്കാന്‍ വരുന്നതുപോലെ പാലും കൊണ്ട് തങ്ങളുടെ വീട്ടില്‍ വരാന്‍ വേണ്ടി പാലുകുടി തുടങ്ങാന്‍ തയ്യാറായ ആളുകളുടെ മോഹങ്ങള്‍ക്ക് വിഘാതം സൃഷ്ടിച്ചു ആലീസ്‌ ആരുടേയും വീട്ടില്‍ പാല് കൊടുക്കില്ലെന്ന് പറഞ്ഞപ്പോഴുണ്ടായ സങ്കടം തീര്‍ക്കാന്‍ ഭാരതപ്പുഴയില്‍ വെള്ളപ്പോക്കകാലത്ത് മഴപെയ്യുന്നതുപോലെ ആളുകള്‍ തങ്ങളുടെ സങ്കടം കരഞ്ഞു തീര്‍ത്തു.
എന്നിട്ടും ആരുടെയും വികാരങ്ങള്‍ മാനിക്കാത്ത ആര്‍ക്കും പാല് വീട്ടില്‍ കൊണ്ടുകൊടുക്കാത്ത ആലീസിനെ വെറുക്കാനോ അവളെ തെറിവിളിക്കാനോ ആരും മെനക്കെട്ടില്ല. അവള്‍ക്കു അതിനുള്ള കാരണങ്ങള്‍ ഉണ്ടെന്നു കരുതി സമാധാനിക്കായിരുന്നു എല്ലാവര്‍ക്കും മോഹം.
ഗ്രാമത്തിലുള്ള ഭ്രാന്തന്‍ എല്ലാവരുടെയും ആലീസ്‌ ഭ്രാന്തിനെ കളിയാക്കി ചിരിച്ചു ആര്‍ത്തട്ടഹസിച്ചു ഓടിനടക്കുന്നുണ്ടായിരുന്നു. ആലീസിനെ കളിയാക്കുന്ന ഭ്രാന്തനെ കല്ലെറിയാന്‍ കുട്ടികള്‍ മുതല്‍ വൃദ്ധന്മാര്‍ വരെയുണ്ടായിരുന്നു. ആളുകള്‍ എറിയുന്ന കല്ലുകള്‍ പറക്കി വീണ്ടും ആകാശത്തോട്ടു എറിയുന്ന ഭ്രാന്തന്‍ ആലീസിനെ പ്രാകിക്കൊണ്ടിരിരുന്നു.

"യെക്ഷിയാണ് ... ആലീസ്‌ യെക്ഷിയാണ്."

അതുകേട്ട ജനം വീണ്ടും വീണ്ടും ഭ്രാന്തനെ കല്ലെറിഞ്ഞു കൊണ്ടിരുന്നു.

അന്നും അമാവാസിയായിരുന്നു.
പതിവുപോലെ ആലീസ്‌ ത്രിസന്ധ്യയ്ക്ക്‌ ഒരു കൈയില്‍ തൂശനിലയും മറുകൈയില്‍ ജലം നിറച്ച കിണ്ടിയുമായി പുറത്തിറങ്ങി. അവളുടെ കാലുകള്‍ നിലത്ത്‌ ഉറപ്പിച്ചാണോ നടന്നിരുന്നത്.? അവളുടെ പുറം പോള്ളയായിരുന്നോ.? അവളുടെ അഴിച്ചിട്ട കൂന്തല്‍ അവളുടെ നിതംബം മറച്ചുകിടക്കുന്നതിനാല്‍ പുറം ദൃശ്യമാല്ലായിരുന്നു. പക്ഷെ കാവ്യാത്മകമായി ചലിപ്പിച്ചുള്ള നിതംബ ചലനം തന്നെ ഭൂമിയുടെ ചലനമെന്നും ആര്‍ക്കും തോന്നുമായിരുന്നു. പക്ഷെ നേരിയ ഒരു വസ്ത്രം മാത്രം ധരിച്ചുനടക്കുന്ന ആലീസ്‌ നടക്കുകയാണോ അതോ ഒഴുകുകയാണോ എന്നും നോക്കുന്നവര്‍ക്ക് തോന്നുമായിരുന്നു. ശാന്തമായ സമുദ്രം പോലെയുള്ള അവളുടെ കണ്ണില്‍ നിന്നും അഗ്നിപര്‍വതം പോട്ടുന്നതിനുമുമ്പുള്ള ശാന്തതയാണോ എന്നും സംശയം തോന്നുമായിരുന്നു.

കടഞ്ഞെടുത്ത രൂപഭംഗിയുള്ള ആ പെണ്‍കുട്ടിയുടെ ശരീരം ഏതു പരമശിവന്റെയും തപസ്സ്‌ ഉണര്‍ത്താന്‍ പ്രാപ്തമായിരുന്നു.അങ്ങനെ അനന്തതയിലെന്നവണ്ണം ആലീസ്‌ നടന്നു നടന്നു അപ്രത്യക്ഷമായി.

പിറ്റേന്ന് രാവിലെ ആലീസിനെ മില്‍മയില്‍ പാലുകൊടുക്കാന്‍ വരാഞ്ഞത് കണ്ടപ്പോഴാണ് അന്വേഷണം തുടങ്ങിയത്. അവസാനം പതിവ്‌ പോലെ ഭഗവതിക്കാവില്‍ നോക്കിയപ്പോള്‍ ആലീസിന്റെ പിച്ചിച്ചീന്തപ്പെട്ട ശരീരം പാറക്കെട്ടില്‍ കാണപ്പെട്ടു. ചുറ്റും മുല്ലപ്പൂക്കളും ചരിഞ്ഞുകിടക്കുന്ന കിണ്ടിയും. ദാന്തക്ഷതങ്ങള്‍ നിറയെ കാണപ്പെട്ട ശരീരത്ത് നോക്കാന്‍ ആര്‍ക്കും ധൈര്യമുണ്ടായില്ല. ആയിരം വട്ടം കാണാന്‍ കൊതിച്ച ശരീരമാണെങ്കിലും ഇങ്ങനെയൊരു അവസരത്തില്‍ നോക്കാന്‍ പോലും ആര്‍ക്കും ധൈര്യമുണ്ടായില്ല. എല്ലാവരുടെയും തകര്‍ന്ന ഹൃദയങ്ങള്‍ക്ക്‌ ഇതെങ്ങനെ എന്നൊരു ചോദ്യം വന്നെങ്കിലും ആരും ഈ പാതകം ചെയ്യാന്‍ തക്ക ക്രൂരതയുള്ളവര്‍ ഉണ്ടെന്നു കരുതാന്‍ കഴിഞ്ഞില്ല.

പക്ഷെ കാവിനു പുറത്തു പതിവ്പോലെ ആലീസിനെ തെറിവിളിച്ചു ഭ്രാന്തന്‍ നടക്കുന്നുണ്ടായിരുന്നു. ഇത്തവണ ആകാശേത്തെക്കെറിയാന്‍ അയാളുടെ കൈയില്‍ മുല്ലപ്പൂവുകള്‍ ഉണ്ടായിരുന്നു.

Saturday, February 21, 2009

55.അനാഥന്‍

വിമാനം ലാന്‍ഡ്‌ ചെയ്യുന്നൂവെന്നു അറിയിപ്പ് മുഴങ്ങി.സീറ്റ് ബെല്‍റ്റ്‌ മുറുക്കി ജനാലയിലൂടെ താഴേക്ക് നോക്കി.പക്ഷെ താഴെക്കാണുന്ന പച്ചപ്പ്‌ പ്രത്യേകിച്ചൊന്നും തോന്നിച്ചില്ലെന്നതാണ് യാഥാര്‍ത്ഥ്യം. ഒരു പതിറ്റാണ്ടായിരിക്കുന്നു കേരളത്തില്‍ വന്നിട്ട്. പക്ഷെ കേരളത്തിലെ ജീവിതം ഒരു പക്ഷെ തന്നില്‍ പ്രത്യേകിച്ച് എന്ന് സ്വാധീനം ഉണ്ടാക്കാനാണ്?സൗദിയില്‍ എത്തിയിട്ട് നീണ്ട ഇരുപത്തിയെട്ട് വര്‍ഷം കഴിഞ്ഞു. ജിദ്ദയും യാംബൂവും ജീവിതത്തിന്‍റെ നല്ല സമയം അപഹരിച്ചുവെങ്കിലും ബാങ്ക് അക്കൌണ്ടില്‍ സമ്പാദ്യം പെരുത്തുകൊണ്ടിരുന്നു.

കഴിഞ്ഞ കാലം ഒരു സിനിമയുടെ തിരക്കഥ പോലെ ഓര്‍ക്കാനേ കഴിയൂ. സിവില്‍ എഞ്ചിനീയറിംഗ് പഠിച്ചു ജോലിയാവാതെ നക്സലിസം തലയ്ക്കു പിടിച്ചു ബന്ധുക്കളും കൂട്ടുകാരും അകറ്റി നിര്‍ത്തിയ കാലം.ഒടുവില്‍ അമ്മയുടെ കണ്ണീരിനു മുമ്പില്‍ ഇസങ്ങളോട് വിട ചൊല്ലി ഗള്‍ഫിലേക്ക് ഒളിച്ചോടുകയായിരുന്നു. ആറേഴു വര്‍ഷം കഴിഞ്ഞു അമ്മയുടെ മരണത്തോടെ നാടുമായി അവശേഷിച്ച ബന്ധവും അറ്റു.ബന്ധുക്കളില്‍ പലരും ഓരോ ആവശ്യങ്ങള്‍ക്ക് മാത്രം ഫോണ്‍ വിളികള്‍ വന്നപ്പോള്‍ പിന്നെ ആ ബന്ധവും നിര്‍ത്തേണ്ടി വന്നു.

പിന്നെ അങ്ങോട്ട് എല്ലാം വെട്ടിപിടിക്കാനുള്ള ഒരോട്ടമായിരുന്നു.പക്ഷെ എന്ത് നേടി എന്ന ചോദ്യത്തിന് ഇന്നും മറുപടിയില്ല.
വിമാനം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങി.വിമാനത്തില്‍ നിന്നും ഇറങ്ങി എമിഗ്രേഷന്‍ കഴിഞ്ഞു വെളിയിലിറങ്ങി ചുറ്റും നോക്കി.ആരും കൊണ്ടുപോകാന്‍ വരില്ലാത്തതുകൊണ്ട് ടാക്സി വിളിച്ചു.
ടാക്സിയില്‍ കയറി കണ്ണടച്ചു.

"സര്‍ എവിടെ പോകണം.പറഞ്ഞില്ല."

ഡ്രൈവറോട് എങ്ങോട്ട് പോകണമെന്നു പറഞ്ഞില്ല.ശേ.തിരക്കിനിടയില്‍ എല്ലാം മറന്നു.

"ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍."

ഡ്രൈവര്‍ ഒന്നു തിരിഞ്ഞു നോക്കി.
ചെറുതായി ഒന്നു മയങ്ങി.
ഡ്രൈവര്‍ വന്നു തട്ടി വിളിച്ചപ്പോഴാണ് ഹോസ്പിറ്റലില്‍ എത്തിയ വിവരം അറിഞ്ഞത്.
നേരം വെളുത്തു വരുന്നതേയുള്ളൂ.ഡ്രൈവറിനു പണം കൊടുത്തപ്പോള്‍ കുറെ ചോദ്യങ്ങള്‍ ആ കണ്ണില്‍ അലയടിക്കുന്നത് കണ്ടു. ഒന്നും ശ്രദ്ധിക്കാതെ നേരെ റിസപ്ഷനില്‍ ചെന്നു.റിസപ്ഷനില്‍ ചെന്നു ഡോക്ടര്‍ ജയന്റെ പേരു പറഞ്ഞപ്പോഴേ മൃദുമന്ദഹാസത്തോടെ റിസപ്ഷനിസ്റ്റ് മൊഴിഞ്ഞു.

"ഇന്നു ജയന്‍ ഡോക്ടര്‍ നേരത്തെ എത്തി.സാര്‍ വരുന്ന കാര്യം പറഞ്ഞിരുന്നു."

താങ്ക്സ് പറഞ്ഞു ജയന്‍ ഡോക്ടറിന്റെ മുറിയുടെ ഡോറില്‍ മുട്ടി.

"യെസ്.കമിന്‍."

ജയന്‍ ഡോക്ടറെ നേരിട്ടു പരിചയമില്ല.തന്റെ സ്ഥാപനത്തിലെ യദുവിന്റെ സഹോദരീ ഭര്‍ത്താവാണ്.ഇവിടെ എല്ലാ ഏര്‍പ്പാടും യദുവാണു ചെയ്തു തന്നത്.
ഡോക്ടറുടെ മുമ്പിലെ കസേരയില്‍ പതിയെ ഇരുന്നു.

"അപ്പോള്‍ അജയന്‍ നേരെ ഇങ്ങോട്ട് പൊന്നു അല്ലെ."

ഡോക്ടര്‍ സംസാരത്തിന് തുടക്കം കുറിച്ചു.

"അതെ ഡോക്ടര്‍.എനിക്കീ നാട്ടില്‍ ആരും തന്നെയില്ല. അത് കൊണ്ടു തന്നെ വേറെയെങ്ങും പോകാനുമില്ല.ചികിത്സ കഴിഞ്ഞു നേരെ തിരിച്ചുപോകണം."

ശബ്ദത്തിലെ പതറിച്ച ഡോക്ടര്‍ തിരിച്ചറിഞ്ഞുവോ എന്നറിയില്ല.

"നോക്കൂ മിസ്ടര്‍ അജയന്‍.നിങ്ങളുടെ സര്‍ജറി മൈനര്‍ അല്ലെങ്കിലും ഭയപ്പെടാന്‍ ഒന്നുമില്ല.ഈ ഹോസ്പിറ്റലില്‍ ബൈ സ്റ്റാന്‍ടര്‍ ആരും വേണമെന്നില്ല.പക്ഷെ ഒരാള്‍ ഉള്ളത് എപ്പോഴും നല്ലതാ.കാരണം രോഗിയുടെ മനസ്സിന് ഒരാശ്വാസം നല്‍കാന്‍ നല്ലതാ.പിന്നെ നിങ്ങള്‍ക്കാരും ഇല്ലായെന്ന് പറഞ്ഞ സ്ഥിതിയ്ക്ക്‌ വേണമെങ്കില്‍ ഒരു ഹോംനേഴ്സ് ഏര്‍പ്പാടാക്കാം. തല്‍ക്കാലം ഹോസ്പിറ്റലില്‍ കഴിയുന്നത്‌ വരെ മതി.മുഴുവന്‍ മാസത്തെ പണം കൊടുക്കണമെന്ന് മാത്രം."

"പണം കുഴപ്പമില്ല.എന്താ വേണ്ടതെന്ന് വെച്ചാല്‍ ഡോക്ടര്‍ ചെയ്‌താല്‍ മതി.പിന്നെ യദു വിളിച്ചാല്‍ എനിക്ക് കുഴപ്പമില്ല എന്ന് പറയണം."

"ഓഫ് കോഴ്സ്..പിന്നെ പേടിക്കേണ്ട കാര്യം ഇല്ല.എന്നെയും യദുവിനെ പോലെ കണ്ടാല്‍ മതി."

ഡോക്ടര്‍ അഡ്മിഷന്‍ ചെയ്യാനുള്ള ഫോര്‍മാലിറ്റി പെട്ടെന്ന് തന്നെ തീര്‍ത്തു.
ഡോക്ടറുടെ പരിചയക്കാരന്‍ എന്നുള്ളതാവും സിസ്റ്റെഴ്സ് എല്ലാം നന്നായി തന്നെ കാര്യങ്ങള്‍ ശ്രദ്ധിച്ചു.പക്ഷെ മിക്കവരുടെയും മുഖത്ത്‌ ഒരു സഹതാപം കാണാന്‍ കഴിഞ്ഞു .ഇനി തന്റെ രോഗത്തെപറ്റി അറിയുന്നത് കൊണ്ടാണോ അതോ ആരുമില്ലത്തത് കൊണ്ടാണോ എന്ന് വേര്‍തിരിച്ചറിയാന്‍ കഴിഞ്ഞില്ല.
രണ്ടു ദിവസം കഴിഞ്ഞു രാവിലെ തന്നെകാണാന്‍ ഒരു വിസിറ്റര്‍ ഉണ്ടെന്നു സിസ്റ്റര്‍ വന്നു പറഞ്ഞപ്പോഴോന്നു ഞെട്ടി.തന്നെ കാണണോ?ചെലപ്പോള്‍ ആളുമാറിയാതാണോ എന്ന് ചോദിക്കാനോരുമ്പോള്‍ ഒരു യുവതി കയറി വന്നു.നന്നേ കരുത്തു മെല്ലിച്ച ഒരു യുവതി.

"സര്‍.ഞാന്‍ ജലജ.ഹോം നേഴ്സ് ആണ്.ഡോക്ടര്‍ ഏര്‍പ്പാടാക്കിയത് കൊണ്ടു വന്നതാണ്."

ഓ അല്പം ആശ്വാസം തോന്നി.ഒന്നു ദീര്‍ഘ നിശ്വാസം വിട്ടിട്ടു ചോദിച്ചു.

"എവിടെയാ വീട്."

ആ യുവതിയോന്നു ചിരിച്ചു.

"ഇപ്പോള്‍ ഇതാണ് വീട്."

"അതെന്തേ..?"
ഉദ്വേഗം അടക്കാനായില്ല.

"അനാഥയാണ്.കന്യാസ്ത്രീകള്‍ നടത്തുന്ന ഒരു അനാഥലയത്തില്‍ വളര്‍ന്നു.പിന്നീട് ഹോം നേഴ്സ് ആയി.ഇപ്പോള്‍ ചെല്ലുന്നിടം വീട്."

അവളുടെ വിഷാദം കലര്‍ന്ന ചിരി പക്ഷെ തന്നില്‍ എന്തോ നൊമ്പരം സമ്മാനിച്ചത്‌ മനസ്സിലാക്കാന്‍ കഴിഞ്ഞു .ഒരു പക്ഷെ തന്നെപോലെ ഒരു അനാഥജീവിതം നയിക്കുന്ന ഒരാളുടെ വേദന മനസ്സിലാക്കനാവുന്നത് കൊണ്ടാവും.

"പിന്നെ എന്റെ ഓപ്പറേഷന്‍ മറ്റന്നാള്‍ ആണ്.അതുകഴിഞ്ഞ് പത്തോ പതിനഞ്ചോ ദിവസം മാത്രമെ ഇവിടുണ്ടാവൂ.അതുവരെ മാത്രം മതി..."

ആ പെണ്ണ് തലകുലുക്കി.
ദിവസം പെട്ടെന്നാണ് കടന്നു പോയത്.
ഓപ്പറെഷന്റെ ദിവസം എന്തോ ഒരു ഭയമോ തോന്നിയില്ല.ഒരു പക്ഷെ മരണത്തിലോ ജീവിതത്തിലോ തന്നെ പ്രതീക്ഷിക്കാന്‍ ആരുമില്ലല്ലോ.
പക്ഷെ രാവിലെ മുതല്‍ ജലജയെ കണ്ടില്ലലോ എന്നോര്‍ത്തപ്പോള്‍ ജലജ കയറി വന്നു.

"സര്‍ ക്ഷമിക്കണം.ഞാന്‍ അടുത്തുള്ള ഗണപതി ക്ഷേത്രത്തില്‍ പോയതായിരുന്നു.എല്ലാ വിഘ്നവും അവന്‍ മാറ്റിത്തരും.ഇതാ സര്‍ പ്രസാദം."

ഒന്നും മിണ്ടാതെ കണ്ണടച്ചു.
എന്താണെന്നു അറിയില്ല.ജലജതന്നെ പ്രസാദം നെറ്റിയില്‍ തൊടുവിച്ചു.
ജലജയുടെ വിരല്‍ നെറ്റില്‍ സ്പര്‍ശിച്ചപ്പോള്‍ തലയിലൂടെ ഒരു വിദ്യുത് തരംഗം പോയതുപോലെ തോന്നി.
അറിയാതെ കണ്ണ് നിറഞ്ഞു. പെട്ടെന്ന് കണ്ണ് തുടച്ചപ്പോള്‍ ജലജ വിഷാദത്തോടെ ചിരിച്ചു.

"സര്‍.ഒരു അനാഥന്റെ വേദന എനിക്കറിയാം.ഇന്നു സാറിന് വേണ്ടി പ്രാര്‍ത്ഥന നടത്തിയപ്പോള്‍ അറിയാതെ ഞാന്‍ കരഞ്ഞുപോയി.ദൈവം സാറിനോന്നും വരുത്തില്ല.വിഷമിക്കേണ്ട."

ഇവള്‍ കരുതിയത്‌ തനിക്കെന്തെങ്കിലും വരുമെന്ന് പേടിച്ചാണ് താന്‍ കരഞ്ഞതെന്നാണോ.?

"ജലജ. എനിക്ക് എന്ത് വന്നാലും പേടിയില്ല.എന്നെ കാത്തിരിക്കാനും ആരുമില്ല.ജീവിച്ചാലും മരിച്ചാലും ഒരുപോലെ... പക്ഷെ അമ്മയ്ക്ക് ശേഷം ആദ്യമായിട്ടാ ഒരാള്‍ എനിക്കായി പ്രാത്ഥന നടത്തുന്നതും എനിക്ക് വേണ്ടി അമ്പലത്തില്‍ പോവുന്നതും.."

ജലജ കണ്ണീര്‍ തുടച്ചുകൊണ്ട് പുറത്തേക്ക് പോയി.
ഓപ്പറേഷന്‍ തീയെറ്ററിലേക്ക് പോയപ്പോള്‍ സ്ട്രെച്ചറില്‍ പിടിച്ചു കണ്ണീര്‍ തുടയ്ക്കുന്ന ജലജയുടെ മുഖം എന്തോ തന്നെ അലോസരപ്പെടുത്തി.

അനസ്തേഷ്യയുടെ മയക്കം കഴിഞ്ഞു കണ്ണുകള്‍ ആദ്യം തേടിയത് ജലജയെ ആയിരുന്നു. പക്ഷെ ഐ.സി.യു.വില്‍ തെരഞ്ഞപ്പോള്‍ ആരെയും കണ്ടില്ല.പിന്നീട് വാര്‍ഡില്‍ കൊണ്ടുവന്നപ്പോള്‍ ജലജ ഓടിയെത്തി.

"സാര്‍ എങ്ങനെയുണ്ട്."

ആ ചോദ്യത്തിലെ ആകാംക്ഷ തിരിച്ചറിഞ്ഞു.

"കുഴപ്പമില്ല."

ഒറ്റവാക്കില്‍ ഉത്തരം കൊടുത്തപ്പോള്‍ എന്തോ ഒരു പ്രതീക്ഷയുടെ തിരി മനസ്സില്‍ കൊളുത്തിയതായി തോന്നി.
പതിനഞ്ച് ദിവസം വളരെ വേഗം ഓടി പോയി.ദിവസങ്ങള്‍ക്കു കുതിരയുടെ വേഗമുണ്ടെന്നു തോന്നിപോയി. പക്ഷെ ദിവസം തുടങ്ങുന്നതും ഒടുങ്ങുന്നതും ജലജയിലൂടെ എന്ന് തോന്നിക്കുന്ന പതിനഞ്ച് ദിവസങ്ങള്‍.
ഒടുവില്‍ ആ ദിവസം വന്നു.തന്നെ ഡിസ്ചാര്‍ജ് ചെയ്യുന്ന ദിവസം ജലജ വന്നു.

"സര്‍.ഡോക്ടര്‍ ഏജന്‍സിയില്‍ പണം കെട്ടി.ഇനി ഞാന്‍ പോകട്ടെ."

താന്‍ പോക്കറ്റില്‍ നിന്നും പേഴ്സ് എടുത്ത്‌ കൈയില്‍ വന്ന നോട്ടുകള്‍ ആ കൈയില്‍ ഏല്പിച്ചു.ജലജ കണ്ണ് തുടച്ചു ആ പണം മേശപ്പുറത്തു വച്ചു.

"സര്‍ വേണ്ട.പണം ഡോക്ടര്‍ ഏജന്‍സിയില്‍ അടച്ചു കഴിഞ്ഞു .ഞാന്‍ പോട്ടെ.."

വിടപറഞ്ഞു പോവുന്ന ജലജയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
എന്തോ ജലജ പോയികഴിഞ്ഞപ്പോള്‍ വല്ലാത്തൊരു ശൂന്യത തന്നെ പൊതിയുന്നതായി തോന്നി.
നേരെ ഡോക്ടറുടെ കാബിനിലേക്ക്‌ ഓടി.
ഡോറില്‍ മുട്ടനോന്നും പോവാതെ നേരെ ഉള്ളിലേക്ക് ചാടികയറി.

"എന്താ മിസ്റ്റര്‍ അജയന്‍.ആകെ പരിഭ്രാന്തന്‍ ആയപോലെ.എന്തെങ്കിലും കോംബ്ലിക്കെഷന്‍സ് ഉണ്ടോ.?"

"ഡോക്ടര്‍ ..ജലജ.."

"ആ കുട്ടി പോയി.പേടിക്കേണ്ട..ഞാന്‍ ഏജന്‍സിയിലെ ബില്‍ പേ ചെയ്തു..പിന്നീട് ഞാന്‍ അജയനില്‍ നിന്നും വാങ്ങിക്കോളാം.ഇപ്പോള്‍ അജയന്‍ പോയി റെസ്റ്റ് എടുക്കു."

"അല്ല ഡോക്ടര്‍ ..എനിക്കാ കുട്ടിയെ കാണണം.ഇപ്പോള്‍ തന്നെ.."

ഡോക്ടര്‍ ഒന്നു ചിരിച്ചു..

"എനിക്കും ആ കുട്ടി പോവാനിറങ്ങിയപ്പോള്‍ എന്തോ തോന്നിയിരുന്നു.പിന്നെ നിങ്ങള്‍ പേടിക്കേണ്ട.ഇപ്പോള്‍ എനിക്ക് ഫ്രീ ടൈം ആണ്.ഞാന്‍ വരാം."

തന്റെ പരിഭ്രമം കണ്ടു ഡോക്ടര്‍ ചിരിയടക്കാന്‍ പാടുപെടുന്നത് കണ്ടു.ഡോക്ടറുടെ കാര്‍ തന്നെയും കയറ്റി മുമ്പോട്ട്‌ പോവുമ്പോള്‍ ചുറ്റം തന്റെ കണ്ണുകള്‍ ജലജയെ തേടുകയായിരുന്നു.
ബസ്സ്റ്റോപ്പില്‍ എത്തിയപ്പോള്‍ ഡോക്ടര്‍ പെട്ടെന്ന് കാര്‍ ചവിട്ടി നിര്‍ത്തി.

"എന്താ ഡോക്ടര്‍.എന്താ കാര്‍ നിര്‍ത്തിയത്."

ഡോക്ടര്‍ ഒന്നും പറയാതെ വശത്തേക്ക് കൈ ചൂണ്ടി.
അങ്ങോട്ട് നോക്കിയപ്പോള്‍ വിശ്വസിക്കാനായില്ല.
കൈയില്‍ ഒരു ചെറിയ ബാഗുമായി ബസ് കാത്തു നില്‍ക്കുന്ന ജലജ.
ഓടിയെത്തി ആ കൈയില്‍ കടന്നു പിടിച്ചു.

"വാ..വാ എന്റെ കൂടെ.."

ജലജ ഒന്നും മിണ്ടാതെ പിറകെ നടന്നു വരുന്നതു കണ്ടു ഡോക്ടര്‍ മന്ദഹസിച്ചു.

Sunday, January 25, 2009

49.നമഃനാമി (Remixed,Reloaded &Refined)

(പോസ്റ്റുകളുടെ പെരുമഴമൂലം മറ്റൊരിടത്ത് ശ്വസിക്കാനാവാതെ ആറു മണിക്കൂറിനുള്ളില്‍ ചരമമടഞ്ഞ പോസ്റ്റിനെ ഇവിടെ വീണ്ടും പോസ്റ്റുന്നു.. പഴയവീഞ്ഞിനെ പുതിയ കുപ്പിയില്‍ വില്‍ക്കുന്ന പതിവില്ലാതതുകൊണ്ട് പഴയവീഞ്ഞിനെ പരിഷ്കരിച്ചു മാറ്റം വരുത്തി കൂടുതല്‍ ശക്തമാക്കി നല്കുന്നു..
ഇതിലെ കഥയ്ക്കോ കഥാപാത്രങ്ങള്‍ക്കോ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ മാത്രമല്ല മറ്റു ബ്ലോഗുകളോടോ പോസ്റ്റുകളോടോ പോലും സാമ്യം ഇല്ല.. ഉണ്ടെന്നു തോന്നിയാല്‍ തികച്ചും യാദൃശ്ചികം മാത്രം..)


ഒരു ഞായറാഴ്ചയാണ് അയാളെത്തിയത്. അവധിദിവസമായിരുന്നിട്ടും മിക്കവാറും എല്ലാവരും കവലയിലുണ്ടായിരുന്നു. പതിവ് വെടിവട്ടകാരുടെ സങ്കേതമായ ആല്‍ത്തറയിലെ ആളുകള്‍ പക്ഷെ അപരിചിതനെ കണ്ടപ്പോള്‍ അല്പം ഭയത്തോടെ എഴുന്നേറ്റു.ചൈതന്യം ഉണ്ടെങ്കിലും ക്രൌര്യതയുടെ മിന്നലാട്ടമുള്ള മുഖം.

"ആരാ."

മാധവന്‍ പതിയെ ചോദിച്ചു..അപരിചിതന്‍ ഒരു ചോദ്യചിഹ്നത്തോടെ മാധവനെ നോക്കി.

"അല്ല ഞാന്‍ ചുമ്മാതെ ചോദിച്ചതാ..വെറുതെ..."

ആഗതന്‍ ഏവരേയും മാറി മാറിനോക്കി..

"ഞാന്‍ നമഃനാമി ... നാമമില്ലതവനെന്നോ നാമത്തെ നമിക്കുന്നവനെന്നോ വിളിക്കാം.. അല്ലെങ്കില്‍ അവനെ നാമം എന്ന് വിളിക്കുന്നു.. അവനെ നമിക്കുന്നു.."

എല്ലാവരും പരസ്പരം നോക്കി.. മദ്യപുരിയില്‍ അല്ലെങ്കിലും സാഹിത്യപണ്ഡിതരോ സംസ്കൃതമുന്‍ഷികളോ ഇല്ലല്ലോ..അയാളുടെ മറുപടിയില്‍ എല്ലാവരും ഗുരുവിനെ കണ്ടെത്തി..

ദിവസങ്ങള്‍ കഴിയുന്നോറും അയാളുടെ പ്രാധാന്യം ആല്‍ത്തറയിലും ഏറിയേറി വന്നു.കല്യാണത്തിനും മരണത്തിനും ജനനത്തിനും അയാളില്ലാതെ അയാളുടെ പ്രാര്‍ത്ഥനയില്ലാതെ പൂര്‍ണതയാവില്ലെന്ന ഗതിവന്നു.പക്ഷെ നാണിമുത്തശ്ശിയുടെ മന്ത്രവാദത്തില്‍ ആളുകള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു. ക്രമേണ മന്ത്രവാദത്തിന്‍റെ സാത്വികമായതല്ല ആഭിചാരമായതാണ് നാണിമുത്തശ്ശിയുടെതെന്നു ജനക്കൂട്ടത്തെ വിശ്വസിപ്പിച്ച വരത്തന്‍ സ്വാമി പതിയെ ഗ്രാമത്തിലെ നിയന്ത്രണം കൈയടക്കി എന്നുവേണം പറയാന്‍.

പക്ഷെ ഒരു ദിവസം ഒരാളെത്തി..വീണ്ടും ഒരപരിചിതന്‍ ഗ്രാമത്തില്‍ എത്തിയതുകണ്ട ഗ്രാമവാസികള്‍ ഒത്തുകൂടി.. പുറംലോകവുമായി അധികം ബന്ധമില്ലാത്ത മദ്യപുരിയില്‍ വീണ്ടും അപരിചിതനായ ഒരുവന്‍ വീണ്ടും..ഗ്രാമത്തിലെ ആസ്ഥാനഗുണ്ടകളായ പരമു,വിക്രമന്‍ തുടങ്ങിയവര്‍ ആഗതനെ കൈയ്യേറ്റം നടത്താന്‍ തുടങ്ങിയപ്പോള്‍ അയാള്‍ പറഞ്ഞു.

"ഞാന്‍ മഹേഷ്‌. പോലീസ് ഉദ്യോഗസ്ഥന്‍ ആണ്.. നിങ്ങള്‍ ഇതുവരെ പാദസേവ ചെയ്ത വരത്തന്‍ ഒരു ക്രിമിനല്‍ ആണ്.ഇന്‍റര്‍പോള്‍ റെഡ്അലേര്‍ട്ട് പ്രഖ്യാപിച്ച ഒരു വന്‍ ക്രിമിനല്‍.നമഃനാമി ഹൂം.. അവന് പേരെ ഇല്ല. എതുപേരും സ്വീകരിക്കും.ഇപ്പോള്‍ ഒരു പക്ഷെ ബിനാമിയായി ഏതെങ്കിലും ആല്‍ത്തറയിലോ പള്ളിമുറ്റത്തോ കാണും..

ആരും വരാത്ത ഈ ഗ്രാമത്തില്‍ ഒളിവില്‍ പാര്‍ക്കാനായി വന്നതാണ്. സാറ്റലെറ്റ് ഫോണ്‍ വഴി ഇവിടെയിരുന്നു എല്ലാവരുമായി ബന്ധപ്പെടും.. അധികാരത്തിന്‍റെ ഇടനാഴികളില്‍ ഇവന്‍റെ കൈക്കൂലി പട്ടികള്‍ ഉണ്ട്. അവരുടെ സഹായത്താല്‍ എന്നെ സസ്പെന്‍ഷനില്‍ ആക്കി.. അവനെ കൊന്നുവേണം എനിക്ക് ജോലിയില്‍ തിരികെ കയറാന്‍.."

പെട്ടെന്ന് ഒരു ആരവം കേട്ടു.. സ്ത്രീകള്‍ അലറിവിളിച്ചുകൊണ്ട് ഓടിയെത്തി..

"സാറേ ചതിച്ചു.. ആ സ്വാമി പോയപ്പോള്‍ ഞങ്ങളുടെ വീട്ടിലുണ്ടായിരുന്ന സ്വര്‍ണവും പണവും കൊണ്ടാ പോയത്.."

സ്ത്രീ കരഞ്ഞുകൊണ്ട് പറഞ്ഞു..മഹേഷ്‌ ചിരിച്ചു..

"നിങ്ങളുടെ മാനം പോയില്ലല്ലോ.. ഭാഗ്യം.."

"സാറേ നിങ്ങളുടെ കൂടെ ഞങ്ങളും ഉണ്ട്.. അവനെ പിടിക്കാന്‍.."

ജനക്കൂട്ടം ഒറ്റകെട്ടായി പറഞ്ഞു..പക്ഷെ ആ സമയം തായ് ലന്‍ഡിലെ ഫൂക്കേതില്‍ കുങ്ങ്ഫൂ പഠിപ്പിച്ചുകൊണ്ടിരുന്ന നമഃനാമി അല്ല നീമിയറോണി അട്ടഹസിച്ചു..

ഗുരുവിന്‍റെ വായില്‍നിന്നും വന്ന അട്ടഹാസം വിദ്യയാണെന്ന് കരുതിയ കുട്ടികളും അട്ടഹസിച്ചു..

*******************************

നീമിയറോണിയുടെ പ്രൈവറ്റ് ജെറ്റ് ഓസ്ട്രേലിയയിലെ ബ്രിസ്ബേനില്‍ നിന്നും പാപ്പുവ ന്യൂഗിനിയയുടെ തലസ്ഥാനമായ പോര്‍ട്ട്‌ മോരെസ്ബി ലക്ഷ്യമാക്കി പറന്നുകൊണ്ടിരുന്നു..

വിമാനത്തിലിരുന്നു നീമിയറോണി അട്ടഹസിച്ചു. പാപ്പുവയിലെ ബോഗന്‍വില്ല റിബല്‍ ആര്‍മിയുടെ കൂടെ സുഖമായി കഴിയാം. ആവശ്യത്തിന് പണം കയിലുണ്ട്. പാപ്പുവാന്‍ കാടുകളില്‍ ഇരുന്നുകൊണ്ട്‌ ഇനി തന്‍റെ എല്ലാ ജോലികളും ചെയ്യാം.. പോലീസും ഇന്‍റര്‍പോളും മഷിയിട്ടു നോക്കിയാല്‍ പോലും തന്നെ കണ്ടെത്താനാവില്ല.

കൈയിലിരുന്ന ഷാംപൈന്‍ കുടിച്ചുകൊണ്ട് ആര്‍ത്താത്തു നീമിയറോണി അട്ടഹസിച്ചു..

പെട്ടെന്ന് ഒരു വലിയ പരുന്ത് നീമിയന്‍റെ വിമാനത്തിന്‍റെ എഞ്ചിനില്‍ ഇടിച്ചുകയറി.. ഒരു കുലുക്കത്തോടെ വിമാനം താഴേക്ക്‌ പതിച്ചു..നീമിയന്‍ റോണി അങ്ങനെ പാപ്പുവന്‍ കടലില്‍ ഒതുങ്ങി..

പിന്നീട് നീമിയറോണിയുടെ മരണവാര്‍ത്ത പത്രങ്ങളിലൂടെയറിഞ്ഞ മദ്യപുരിയില്‍ ഉത്സവമേളമായിരുന്നു..

പക്ഷെ വേറെയും ക്രൂരന്മാര്‍ ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ നീമിയനായി രൂപപ്പെട്ടുകൊണ്ടിരുന്നു..

"എന്നൊക്കെ ധര്‍മ്മത്തിന് ക്ഷയം സംഭവിക്കുന്ന അവസരങ്ങള്‍ ഉണ്ടാവുമോ അന്നൊക്കെ ദൈവം ഓരോ അവതാരങ്ങള്‍ ധര്‍മ്മം നിലനിര്‍ത്താന്‍ എടുക്കും.. ദശാവതാരങ്ങള്‍ മാത്രമല്ല വേറെയും പല ചെറിയ അവതാരങ്ങളും ദൈവം എടുത്തിട്ടുണ്ട്. പക്ഷെ പ്രമുഖമായത്‌ ദശാവതാരങ്ങള്‍ തന്നെ.. ദൈവം പ്രപഞ്ചത്തിലെ ഒരു ഗ്രഹത്തില്‍ മാത്രം ജീവന്‍ തന്നത് സുഖമായും സന്തോഷത്തോടെയും ജീവിക്കാനാണ്. പാപങ്ങള്‍ പെരുകുമ്പോള്‍ മനുഷ്യനായി അവ നശിപ്പിക്കാന്‍ കഴിയാത്ത അവസ്ഥവരുമ്പോള്‍ ദൈവം ആ ജോലി ഏറ്റെടുക്കുന്നു എന്നുമാത്രം.."

(ഇനിമുതല്‍ കുളത്തുമണ്‍ ബ്ലോഗില്‍ കമന്‍റ് മോഡറേഷന്‍ ഉണ്ടാവില്ല..)

Thursday, January 8, 2009

39.ചികിത്സ

മുടി ചീകികൊണ്ടിരുന്നപ്പോളാണ് വാതിലില്‍ മുട്ട് കേട്ടത്.. ആരാടാ..ഒന്നാമത്തെ ഇന്നല്പം ലേറ്റാ.. ആ സോമനാഥ് ഡോക്ടര്‍ വരാന്‍ പറഞ്ഞതു തന്നെ വലിയ കാര്യം..അല്ലെങ്കിലും ചിലപ്പോള്‍ തോന്നാറുണ്ട് ഈ മെഡിക്കല്‍ റെപ്പിന്‍റെ ജോലിയും കളഞ്ഞു നേരെ നാട്ടില്‍ പോയി അന്തസ്സായി കൃഷിചെയ്തു ജീവിക്കാന്‍.

മാനം മര്യാദയ്ക്ക് ജീവിക്കാന്‍ നാട്ടിലുള്ള മൂന്നേക്കര്‍ റബ്ബറും അറുപതുപറ പാടവും ധാരാളം..അച്ഛന്‍ മരിക്കുന്നതിനു മുമ്പെ ജീവിക്കാനുള്ള വക ഉണ്ടാക്കിയിട്ടിട്ടാ പോയത്..അമ്മയ്ക്കും പെന്‍ഷന്‍ കിട്ടുന്നത് കൊണ്ടു വേവലാതി പെടേണ്ട കാര്യം ഇല്ല.. ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പഠിച്ചത് കൊണ്ടാകാം ടൈ കെട്ടിയില്ലെങ്കില്‍ ജട്ടി ഇടാത്ത ഫീലിംഗ് ഉണ്ടാവുന്നത്..

വാതില്‍ തുറന്നു നോക്കി..ഓ മേനോന്‍ സാര്‍.ഒരു എക്സ് സര്‍വീസ്കാരനാ.മിലിട്ടറിയില്‍ മേജറോ മൈനറോ ഏതാണ്ടായിരുന്നു.
എന്താടാ ശവി രാവിലെ കെട്ടിയെടുത്തത് എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു..പക്ഷെ ഈ കല്‍ക്കട്ടയില്‍ ഞാന്‍ സിതാരയെ കൊണ്ടുവരുമ്പോള്‍ ആകെ പരിചയം ഉള്ളതും സഹായം ചെയ്തതും മേനോന്‍ സാര്‍ ആയിരുന്നല്ലോ..പിന്നെങ്ങനെ മുഖം കറുപ്പിച്ചു വല്ലതും ചോദിക്കാന്‍ കഴിയും..

"എന്താ സാറേ ഇത്ര രാവിലെ. ഞാന്‍ പോകാനൊരുങ്ങുകയായിയിരുന്നു."

കാര്യങ്ങള്‍ വേഗം അവതരിപ്പിച്ചു വേഗം കട്ടയും പടവും മടക്കാന്‍ ഏറ്റവും മാന്യമായ രീതിയില്‍ ഈ ചോദ്യം തന്നെ ധാരാളം..

"അരവിന്ദേ..നിനക്കറിയാമല്ലോ എന്‍റെ മകള്‍ ജലജയെ..?"

"എങ്ങനെ അറിയാതിരിക്കും എന്‍റെ മേനോന്‍ സാറേ.. എന്‍റെ കല്യാണത്തിന് മുമ്പെ അവളായിരുന്നലോ എന്‍റെ സ്വപ്നത്തിലെ സ്ഥിരം നായിക..അവള്‍ക്കെന്തു പറ്റി സാറേ"

എന്ന് ചോദിക്കണം എന്ന് തോന്നി.. പക്ഷെ തന്തയല്ലേ.. പെണ്ണ് കെട്ടിയിട്ടും നിന്‍റെ ചോദ്യ രീതി ഒരു അഴകൊഴമ്പന്‍ അല്ലേയെന്ന് ചോദിച്ചാല്‍ കുടുങ്ങിയത് തന്നെ..

"അവള്‍ ഇന്നലെ എത്തി.. തിങ്കളാഴ്ച രാത്രി തിരിച്ചു പോകും. "

ഞാന്‍ കലണ്ടറില്‍ നോക്കി..ഇന്നു വെള്ളി..ഇനിയും രണ്ടു ദിവസം ഉണ്ടല്ലോ പിന്നെന്താ...അല്ല അതിന് ഞാന്‍ എന്ത് ചെയ്യണം..അവളെ ഒരു സിങ്കപ്പൂരുകാരന്‍ മേനോന്‍ ചെറുക്കന്‍ കെട്ടികൊണ്ട് പോയതല്ലേ. പിന്നെ ഞാന്‍ എന്തിന് ഇതെല്ലാം അറിയണം..

പണ്ടു അവളെ കെട്ടിച്ചു തരാന്‍ ഒരു ഇടനിലക്കാരന്‍ വഴി ആലോചിച്ചപ്പോള്‍ മേനോന്‍ സാറിന് മേനോനില്‍ നിന്നും ഒരു സ്റ്റെപ് താഴെ ഇറങ്ങി നായരായ തനിക്ക് മോളെ കെട്ടിച്ചു തരാന്‍ അല്പം വിഷമമായിരുന്നു..പിന്നെ ഞാന്‍ പെണ്ണ് കെട്ടി വന്നപ്പോള്‍ വേറെ ആരും സഹായത്തിനില്ല എന്ന് കരുതി ആ അനിഷ്ടങ്ങള്‍ കാണിച്ചില്ല എന്നുമാത്രം..

"എന്താ മേനോന്‍ സാറേ കാര്യം ..ഞാന്‍ അല്പം തിരക്കിലാ..വേഗം പറഞ്ഞാല്‍ കൊള്ളാമായിരുന്നു..ഇന്നു ആ സോമനാഥ് ഡോക്ടറുമായി സമയം പറഞ്ഞു വച്ചിരിക്കുവാ..സാറിനറിയാലോ അങ്ങാര്‍ക്ക് മെഡിക്കല്‍ റെപ്പ് എന്ന് കേട്ടാലെ കലിയാ. ഇനി താമസിച്ചാല്‍ അത് മതി.."

തിരക്ക് അല്പം വളരെ മാന്യമായി കാണിച്ചു കൊടുത്തു..

"അരവിന്ദേ കാര്യം പറയാം..ജലജയ്ക്ക് കുട്ടികള്‍ ഉണ്ടാവാന്‍ ചില പ്രശ്നങ്ങള്‍..സിംഗപൂരില്‍ കുറെ ചികില്‍സിച്ചു..പക്ഷെ ഇപ്പോള്‍ വല്ല സ്വാമിമാരെയോ കാണാമെന്ന തീരുമാനം. അന്ന് താനെതോ സ്വാമിയെ കണ്ടെന്നു പറഞ്ഞില്ലേ..അതാ കാര്യം.."

"എടാ മേനോനെ..അപ്പോള്‍ മലയുടെ കീഴെ എലി വന്നു..."

മനസ്സില്‍ അല്പം സന്തോഷം തോന്നി..എനിക്കും സിതാരയ്ക്കും കുട്ടികളുണ്ടാവാതെ ഇരുന്നപ്പോള്‍ കുറെ ചികിത്സ നോക്കിയിരുന്നു..

ഇന്ത്യന്‍ ഓട്ടക്കാരെപോലെ ചലനശേഷി കുറഞ്ഞ എന്‍റെ ബീജങ്ങളെ മരുന്ന് കൊടുത്തു ബെന്‍ ജോണ്‍സണെ പ്പോലെ ഓടിച്ചു കുട്ടികള്‍ ഉണ്ടാക്കിയ കാര്യം പറയാതെ ഒരു സ്വാമിയെ കണ്ടു എല്ലാം ശരിയാക്കി എന്ന് മാത്രമെ മേനോന്‍ സാറിനോട് പറഞ്ഞിരുന്നുള്ളൂ.. അല്ലെങ്കില്‍ ആരുടെ പ്രശ്നം എന്ത് പ്രശ്നം എന്നുള്ള ചോദ്യങ്ങള്‍ക്കുള്ള മറുപടി കൊടുക്കാനുള്ള മടിയായിരുന്നു.

ഇനി മേനോന്‍ സാറിനെ എന്ത് പറഞ്ഞു ഒഴിവാക്കണം എന്ന ചിന്തയായിരുന്നു.

"സാര്‍ ഒരു കാര്യം ചെയ്യ്.നമുക്കു വൈകിട്ട് പോകാനുള്ള കാര്യം നോക്കാം..ഇപ്പോള്‍ ഞാന്‍ തിരക്കിലാ. പിന്നെ സ്വാമി അയ്യായിരമാ വാങ്ങിക്കുന്നത്.."

ഏതായാലും സാറിന്‍റെ ശല്യം ഒഴിഞ്ഞല്ലോ എന്ന് കരുതി വേഗം പുറപ്പെടനോരുങ്ങി.. പെട്ടെന്ന് മുറിയില്‍ സോഫയോടെ ചേര്‍ന്നു കിടന്ന സീസര്‍ ഒന്നു മുരണ്ടു... സീസര്‍ ലാബ്രഡോര്‍ നായയാണ്‌..സിതാര പ്രസവത്തിനു നാട്ടില്‍ പോയശേഷം ഇവനാണ് കൂട്ട്.
സീസറിന് ഡോഗ് ബിസ്ക്കറ്റും കൊടുത്തു വേഗം സോമനാഥ് ഡോക്ടറുടെ വീട്ടിലേക്ക് ബൈക്കോടിച്ചു..

പക്ഷെ വൈകിട്ട് പ്രതീക്ഷ തെറ്റിച്ചു കൊണ്ടു മേനോന്‍സാര്‍ എത്തി..കുറച്ചുനേരം എന്ത് പറയണം എന്ന് മനസ്സിലായില്ല. കുറേനേരം ഓരോന്ന് ചിന്തിച്ചിരുന്നു..
ഫ്രിഡ്ജ് തുറന്നു തണുത്ത സോഡയും പകുതി കാലിയാക്കിവച്ചിരുന്ന ബോണി സ്കോട്ട് വിസ്കിയുടെ കുപ്പിയും എടുത്തു..രണ്ടു വീശികഴിഞ്ഞപ്പോള്‍ ഒരു ചെറിയ ആശ്വാസം..
ഒടുവില്‍ പതിയെ സാറിനോട് പറഞ്ഞു..

"സാറേ മന്ത്രവാദം നോക്കുന്നതിനു മുമ്പെ നമുക്കു ഇവിടെഒരു ഡോക്ടര്‍ ഉണ്ട്.. എന്‍റെ ഒരു കൂട്ടുകാരന്‍റെ ഭാര്യയാണ്.. അവരെ ഒന്നു കാണിച്ചിട്ടാകാം."

എന്തോ വല്യ തൃപ്തിയില്ലാതെ സാര്‍ സമ്മതം മൂളി..പതിയെ സാര്‍ യാത്രപറഞ്ഞിറങ്ങി..

"എടാ സീസറെ.."

സീസര്‍ അടുത്തു വന്നു.
കുറെ നേരം സീസറിനെ നോക്കിയിരുന്നു..
വീണ്ടും ഒരു പെഗും കൂടി വിട്ടിട്ടു കട്ടിലിലേക്ക് മറിഞ്ഞു..
ശനിയാഴ്ച വൈകിട്ട് നേരെ മേനോന്‍ സാറിന്‍റെ വീട്ടിലേക്ക് ചെന്നു.. തന്നെ കണ്ടപ്പോള്‍ തന്നെ മേനോന്‍ സാറും ഭാര്യയും ജലജയും സന്തോഷത്തോടെ പുറത്തേക്ക് വന്നു..ഞാന്‍ ജലജയെ ഒന്നു നോക്കി..
ദൈവമേ ഇവളാകെ ഒന്നു തെളിഞ്ഞല്ലോ..മച്ചി പെണ്ണുങ്ങള്‍ക്ക്‌ സൌന്ദര്യം കൂടുമെന്ന് പറയുന്നതു ശരിയാണല്ലോ.

അറിയാതെ പാവം സിതാരയെ ഓര്‍ത്തു. ഇടഞ്ചില്‍ ഒരു ചെറിയ വിങ്ങല്‍...
എന്തിന് വിങ്ങണം സൌന്ദര്യം ആസ്വദിക്കുക അത്ര പാപമൊന്നുമല്ലല്ലോ.. ജലജ ആകെ തുടുത്തിട്ടുണ്ട്..പണ്ടു വളരെ മെലിഞ്ഞിരുന്ന പെണ്ണാ.. ഇപ്പോള്‍ വിദേശവാസം ഇവളെ ഒരു മാദകതിടമ്പാക്കിയല്ലോ എന്ന് ചിന്തിപ്പിക്കും..
നോട്ടത്തിന്‍റെ അര്‍ത്ഥം മനസ്സിലാക്കിയ ജലജ ഒന്നു ഊറി ചിരിച്ചു..

"സാറേ ഇന്നു തന്നെ ഡോക്ടറെ കാണണം..ഞാന്‍ അപ്പോയ്മെന്റ് എടുത്തിട്ടുണ്ട്..എന്നാല്‍ വേഗം ഒരുങ്ങ്‌.."

ജലജയും സാറും ഞാനും കൂടി ഡോക്ടറെ കാണാന്‍ പോയി.. ഒരു ബംഗാളി ഡോക്ടറാണ്.. പതിവ് പരിശോധനകള്‍ കഴിഞ്ഞു ഒരു പിടി ഗുളികള്‍ കൊടുത്തു..കൂടെ കുറെ ഉപദേശവും..
ഡോക്ടറെ കണ്ടു തിരികെയെത്തിയപ്പോള്‍ നേരം ഉച്ചയായി. സാറും ഭാര്യയും ഉച്ചഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധം പിടിച്ചപ്പോള്‍ ഒഴിയാന്‍ കഴിഞ്ഞില്ല..

ഭക്ഷണം കഴിഞ്ഞു നേരെ വീട്ടില്‍ എത്തി.. മേനോന്‍ സാറിന്‍റെ വീട്ടിലെ ആഹാരം കൂടുതല്‍ കഴിച്ചത് കൊണ്ടു ഉറങ്ങിപ്പോയി..
സന്ധ്യായപ്പോള്‍ വാതിലില്‍ ആരോ മുട്ടി.. വാതില്‍ തുറന്നു നോക്കിയപ്പോള്‍ ജലജ..

ഞാന്‍ ഒന്നുകൂടി കണ്ണുകള്‍ അടച്ചു തുറന്നു.. ഈ നേരത്ത് ഇവളെ ഒട്ടും പ്രതീക്ഷിച്ചില്ല..

"എന്താ ജലജെ. മേനോന്‍ സാറെവിടെ പോയി.."

ഞാന്‍ അമ്പരപ്പോടെ ചോദിച്ചു..

"അച്ഛനും അമ്മയും കൂടി മാരോബസാറിലെ ദുര്‍ഗ്ഗ ക്ഷേത്രത്തില്‍ പോയി.ഇനി വരുമ്പോള്‍ രാത്രിയാവും.. എനിക്ക് തലവേദന ആണെന്ന് പറഞ്ഞു ഞാന്‍ പോയില്ല.."

ജലജ അകത്തേക്ക് കയറി.. സീസര്‍ ഒന്നു മുരണ്ടു കൊണ്ടു സോഫയുടെ അടിയിലേക്ക് നീങ്ങിക്കിടന്നു..

"ചോദിക്കുന്നത് കൊണ്ടു മറ്റൊന്നും തോന്നരുത്‌.. നിങ്ങളില്‍ ആര്‍ക്കാ പ്രശ്നം...നിങ്ങളുടെ വീട്ടില്‍ വെച്ചു ചോദിക്കാനാവില്ല. അത് കൊണ്ടാ ഞാന്‍ ചോദിക്കാഞ്ഞത്.."

എന്‍റെ ചോദ്യത്തില്‍ അല്പം വിറയല്‍ കലര്‍ന്നിരുന്നു..

"എന്താ അരവിന്ദേ ഞാന്‍ പറയുക... കമ്പ്യൂട്ടര്‍ എഞ്ചിനീയര്‍ ആണെന്ന് പറഞ്ഞാല്‍ കുട്ടികള്‍ ഉണ്ടാവില്ല..ഇതില്‍ കൂടുതല്‍ ഒന്നും ചോദിക്കരുത്.."

ജലജയുടെ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു. ഞാന്‍ അവളുടെ കണ്ണ് തുടച്ചു...
എന്നെ അമ്പരപ്പിച്ചു കൊണ്ടു അവള്‍ എന്നിലേക്ക്‌ ചാഞ്ഞു..
എന്‍റെ കണ്ണുകളില്‍ തെരുതെരു ചുംബിച്ചുകൊണ്ടവള്‍ മെല്ലെ മന്ത്രിച്ചു..

"ഒരിക്കല്‍ എന്നെ ഇഷ്ടമാല്ലായിരുന്നോ നിനക്കു..എന്നാല്‍ ഇപ്പോള്‍ ചോദിക്കുവാ..ഒരു കുഞ്ഞിനെ തന്നുകൂടെ നിനക്കു.."

എന്‍റെ കണ്ണുകളില്‍ ഇരുട്ട് കയറുന്നത് പോലെ തോന്നി..എന്തോ ഞാന്‍ ഒരു മായാലോകത്തായിരുന്നു..
എന്താണ് സംഭവിക്കുന്നതെന്നോ സംഭവിച്ചതെന്നോ എനിക്കറിയില്ല..ഞാന്‍ എഴുന്നേറ്റപ്പോഴേക്കും ജലജ പോയിക്കഴിഞ്ഞിരുന്നു.

രണ്ടു ദിവസം എങ്ങനെ കഴിഞ്ഞു എന്നറിയില്ല.. തിങ്കളാഴ്ച വൈകിട്ട് ജലജയെ സിംഗപ്പൂരിലേക്ക് യാത്ര അയച്ചിട്ട് മേനോന്‍സാര്‍ വന്നു.
എനിക്ക് മേനോന്‍ സാറിനെ നോക്കാന്‍ അല്പം മടിയുണ്ടായിരുന്നു..
പക്ഷെ പെട്ടെന്ന് തന്നെ സമനില വീണ്ടെടുത്തു പുഞ്ചിരിക്കാന്‍ ശ്രമിച്ചു..
മേനോന്‍ സാര്‍ തന്നെ കെട്ടിപിടിച്ചു..

"അരവിന്ദേ.. പണ്ടത്തെ പിണക്കം മനസ്സില്‍ വക്കാതെ ഇന്നു ഞങ്ങളുടെ കൂടെ ഡോക്ടറെ കാണാന്‍ വന്നതില്‍ വളരെ നന്ദിയുണ്ട്.. എല്ലാം ശുഭമായി നടക്കും എന്ന് തോന്നുന്നു."

എന്ത് പറയണം എന്നറിയാതെ നില്‍ക്കുമ്പോള്‍ മേനോന്‍ സാര്‍ തിരികെ നടന്നു.

വീണ്ടും തിരക്കുള്ള കുറെ ദിവസങ്ങള്‍..
മൂന്നുമാസം കഴിഞ്ഞു സിതാരയുടെ പ്രസവത്തിനായി നാട്ടിലേക്ക് പോയി.. ഒരു ദിവസം സന്ധ്യ സമയത്താണ് ഫോണ്‍ വന്നത്..
അങ്ങേ തലയ്ക്കല്‍ മേനോന്‍ സാര്‍...

"അരവിന്ദേ.. അന്ന് നമ്മള്‍ ഡോക്ടറെ കണ്ടത് ഗുണം ചെയ്തു എന്ന് തോന്നുന്നു....ജലജ ഫോണ്‍ ചെയ്തിരുന്നു.... അവര്‍ അമ്മയാകാന്‍ പോകുന്നുവെന്ന് പറഞ്ഞു .."

എന്ത് പറയണം എന്നറിയാതെ നിന്ന തന്‍റെ കൈയില്‍ നിന്നു ഫോണ്‍ നിലത്തു വീണു..
ഒരു നിമിഷം ജലജ വന്ന ആ സന്ധ്യയും എല്ലാം മനസിലൂടെ ഓടിയെത്തി..
ഒപ്പം മുത്തച്ഛന്‍ ആകാന്‍ പോകുന്നതില്‍ സന്തോഷിക്കുന്ന മേനോന്‍ സാറിന്‍റെയും അമ്മയാവാന്‍ കാത്തിരിക്കുന്ന സിതാരയുടെയും ജലജയുടെയും മുഖങ്ങള്‍....

കണ്ണിലൂടെ രണ്ടു തുള്ളി കണ്ണുനീര്‍ ഒലിച്ചിറങ്ങി...

Sunday, December 21, 2008

34.മരണത്തിനൊരു സല്യുട്ട്..

രാവിലെ പത്രത്തിലൂടെ കണ്ണോടിച്ചു നോക്കി.. പ്രീഡിഗ്രീ തോറ്റു ഐ.ടി.ഐ.യും കഴിഞ്ഞശേഷം തുടങ്ങിയ കലാപരിപാടില്‍പ്പെടുന്ന ഒന്നാണ് കാലത്തെയുള്ള പത്രപാരായണം.. അത്രെയും നേരം അടുക്കളയില്‍ ശല്യം ചെയ്യില്ല എന്ന അമ്മച്ചിയുടെ ആശ്വാസം പറച്ചില്‍ പലപ്പോഴും കേട്ടിട്ടുണ്ട്..

പത്രത്തില്‍ തൊഴില്‍വാര്‍ത്തയും കായികവാര്‍ത്തകളും മാത്രമെ നോക്കാറുള്ളൂ.ഷക്കീല പടത്തിന്‍റെ പരസ്യം നോക്കിയാലും രാഷ്ട്രീയ വാര്‍ത്തകള്‍ വായിക്കരുതെന്ന അപ്പച്ചന്‍റെ കര്‍ശനനിയന്ത്രണം മൂലം രാഷ്ട്രീയ വാര്‍ത്തകള്‍ ഒന്നും വായിക്കാറില്ല. അതുകൊണ്ട് തന്നെ പിണങ്ങാറായി സഖാവോ, അച്ചുമാമനോ കൊടിയിറക്കിയ സഖാവോ ഒന്നും സ്വപ്നത്തില്‍ വന്നു പേടിപ്പിക്കാറില്ല..

പലപ്പോഴും ചിന്തിക്കാറുണ്ട്.. ഈ രാഷ്ട്രീയക്കാര്‍ തങ്ങള്‍ കാണിക്കുന്നതെന്തും വായിക്കാനുംഅറിയാനും ആളുകള്‍ക്ക് താല്‍പര്യം ഉണ്ടെന്നറിയാവുന്നതു കൊണ്ടാണോ ഈ ചവിട്ടുനാടകങ്ങള്‍ കാണിക്കുന്നത്.. വീണ്ടും പത്രത്തിന്‍റെ ഓരോ പേജുകളില്‍ കണ്ണോടിച്ചു.. യാദൃശ്ചികമായി പേജിന്‍റെ വലത്തേ മൂലയില്‍കിടന്ന ഒരു വാര്‍ത്ത‍ കണ്ണില്‍പെട്ടു.

" കോട്ടയം: കുറുപ്പുംതറ സ്വദേശി റോയി (29 വയസ്സ് ) ട്രെയിനിന്‍റെ മുമ്പില്‍ ചാടി ജീവനൊടുക്കി. ഒമാനില്‍ ജോലിയുണ്ടായിരുന്ന റോയി കഴിഞ്ഞയാഴ്ചയാണ് നാട്ടിലെത്തിയത്. റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ് ഫോമില്‍ നില്‍ക്കുകയായിരുന്ന ഇയാള്‍ കന്യാകുമാരി എക്പ്രേസ്സിന്‍റെ മുന്നിലേക്ക് എടുത്തു ചാടുകയായിരുന്നു.ട്രെയിനിന്‍റെ മുമ്പിലേക്ക് സല്യൂട്ട് ചെയ്തു എടുത്തു ചാടിയ ഇയാളെ ആര്‍ക്കും രക്ഷിക്കാനാവുന്നതിനു മുമ്പെ ട്രെയിന്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.. ഒമാന്‍ മിനിസ്ട്രിയില്‍ ജോലിചെയ്യുന്ന സിസിലിയാണ് ഭാര്യ. പരേതനു കുട്ടികളില്ല.."

ആദ്യം ഒന്നു ഞെട്ടി.. ട്രെയിനിനു മുമ്പില്‍ എടുത്തിചാടി ആത്മഹത്യ ഒരു പുതുമയല്ല.. പക്ഷെ സല്യൂട്ട് ചെയ്തുകൊണ്ട് ചാടിയെന്നോ.. പേരും മറ്റും ഒന്നുകൂടി നോക്കി..കര്‍ത്താവേ ഇതു റോയിച്ചന്‍ അല്ലെ... വേഗം എഴുന്നേറ്റ് ഫോണിരിക്കുന്ന മുറിയിലേക്കോടി.

അമ്മച്ചി അവിടെ ഫോണ്‍ പിടിച്ചുകൊണ്ടു നില്‍പ്പുണ്ട്‌..

"അമ്മച്ചി.... റോയിച്ചന്‍.."

"അവന്‍ പോയി........."

അമ്മച്ചി അടുത്തുള്ള കസേരയിലെക്കിരുന്നു..ഞാന്‍ അടുത്ത് ചെന്നു അമ്മച്ചിയുടെ തോളില്‍ പിടിച്ചു..ഒരു നിമിഷം റോയിച്ചനെകുറിച്ചുള്ള ഓര്‍മ്മകള്‍ മനസ്സില്‍ ഓടിയെത്തി..

അപ്പച്ചന്‍റെ ഏതോ വിദൂരബന്ധത്തിലുള്ള ഒരാളാണ് റോയിച്ചന്‍..
റോയിച്ചന്‍റെ ചെറുപ്പത്തിലെ അച്ഛന്‍ മരിച്ചത് കൊണ്ടു കുറെനാള്‍ ഇവിടെ വന്നു താമസിച്ചു പഠിച്ചിട്ടുണ്ട്.. പഠനത്തില്‍ മിടുക്കനായിരുന്നു.പത്താം തരത്തില്‍ ഏഴാം റാങ്ക് വാങ്ങിയപ്പോള്‍ പത്രക്കാര്‍ വന്നതും മറ്റും ഇന്നും ഓര്‍മയുണ്ട്.അന്നിവിടെ താമസിച്ചായിരുന്നു പഠനം.പക്ഷെ ഇടയ്ക്കെപ്പോഴോ എന്തോ കാരണം പറഞ്ഞു ഇവിടെനിന്നുള്ള പഠനം നിര്‍ത്തി..ഒപ്പം ഇവിടെയ്ക്കുള്ള വരവും.


പിന്നെ കാണുന്നത് വര്‍ഷങ്ങള്‍ക്കു ശേഷം ആണ്.. ഒരു മഴയുള്ള രാത്രി.. ആരോ വാതിലില്‍ മുട്ടുന്നത് കേട്ടാണ് വാതില്‍ തുറന്നു നോക്കിയത്..
റോയിച്ചന്‍ ആയിരുന്നു അത്..

"എടാ ഒരു തോര്‍ത്ത്‌ താ.. ഈ തലയൊന്നു തോര്‍ത്തട്ടെ.."

വന്നപാടെ തോര്‍ത്തു ചോദിച്ചു,.ഞാന്‍ തോര്‍ത്ത്‌ കൊടുത്തു..

"റോയിച്ചന്‍ എന്താ ഇപ്പോള്‍..."

"എന്താടാ ഇപ്പോള്‍ വരാന്‍ പറ്റത്തില്ലേ.. എന്‍റെ മനസ്സമ്മതം അടുത്ത ആഴ്ചയാ.. അത് പറയാനാ വന്നത്.."

ഞാന്‍ കൌതുകത്തോടെ നോക്കി..

"എടാ പെണ്ണ് ഒമാനിലാ..നേഴ്സ്..അപ്പോള്‍ ഞാനും കെട്ട് കഴിഞ്ഞാല്‍ അടുത്താല്‍ വിമാനത്തില്‍ പറക്കും.."

റോയിച്ചന്‍ വളരെ ഉത്സാഹത്തില്‍ ആയിരുന്നു.പിന്നെ റോയിച്ചനെ കാണുന്നത് കെട്ട് കഴിഞ്ഞു നാലുമാസമായപ്പോള്‍ ആയിരുന്നു.
അന്ന് അപ്പച്ചനും അമ്മച്ചിയും പള്ളിയില്‍ പോയിരിക്കുകായിരുന്നു.. ഒരു ഞായറാഴ്ച്ച.

വന്നപ്പോള്‍ തന്നോടു തീപ്പെട്ടി ആവശ്യപ്പെട്ടു..

"എന്താ അച്ചായ..?"

ഞാന്‍ അല്പം പേടിയോടെ ചോദിച്ചു..കാരണം റോയിച്ചന്‍ പുകവലിഉള്ള ആളല്ല എന്നറിയാമായിരുന്നു..

"എടാ.. ഞാന്‍ ഇപ്പോള്‍ തുടങ്ങി...ഇതു വെറും പുകയല്ല..ഇവനിലൂടെ ഞാന്‍ എന്‍റെ ദുഖങ്ങളെ ഊതി പറപ്പിക്കുകയാ.......ശൂ .ശൂ..അങ്ങനെ പറന്നങ്ങ് പോവും.. ഈ പുകയിലൂടെ എന്‍റെ ആത്മാവിനെ അങ്ങനെ പറപ്പിക്കാമോ എന്ന് നോക്കുകയാണ്... നീ നോക്കിക്കേ.. പോകുന്നുണ്ടോ..?"

എനിക്കൊന്നും മനസ്സിലായില്ല..അല്ലെങ്കിലും റോയിച്ചന്‍റെ ചിന്തകളും ആശയങ്ങളും എനിക്ക് മനസ്സിലാക്കുവാന്‍ കഴിയുന്നതിന്‍റെ അപ്പുറത്തായിരുന്നല്ലോ..

"എടാ നീ നോക്കിക്കോ.. ഞാന്‍ ഇങ്ങനെ എന്‍റെ വിഷമങ്ങളെയും ആത്മാവിനെയും ഈ പുകയിലൂടെ ഊതിവിടും..ഇങ്ങനെ അത് പറന്ന് പറന്ന് നടക്കും.. പിന്നെ ഇങ്ങനെ താഴെ നിശ്ചലമായി കിടക്കുന്ന എന്‍റെ ശവത്തിനെ സല്യൂട്ട് ചെയ്തു അങ്ങനെ പറന്ന് പോവും..അറിയാമോ.."

പിന്നെയും റോയിച്ചന്‍ എന്തെക്കൊയോ പറഞ്ഞുകൊണ്ടിരുന്നു..

"റോയിച്ചാ എനിക്കൊന്നും മനസ്സിലാവുന്നില്ല.."

ഞാന്‍ സത്യം തുറന്നു പറഞ്ഞു,,

"എടാ അലക്സേ .. നീ മുറ്റത്തേക്ക്‌ നോക്കിക്കേ...അവിടെ ഒരു വെട്ടികളഞ്ഞ കാപ്പിമരത്തിന്‍റെ കുറ്റി കണ്ടില്ലേ... നോക്കൂ.."

ഞാന്‍ വെളിയിലേക്ക് നോക്കി...

"കണ്ടോ...അതിലൊരു നഗ്നയായ സ്ത്രീ രൂപം കാണുന്നില്ലേ.ഇല്ലേ."

ഞാന്‍ ഒന്നും കണ്ടില്ല..പിന്നെയും ഏറെ നേരം റോയിച്ചന്‍ ആ സ്ത്രീ രൂപത്തെയും അവളുടെ സൌന്ദര്യത്തെയും പറ്റി വാതോരാതെ സംസാരിച്ചു കൊണ്ടിരുന്നു..അവസാനം റോയിച്ചന്‍റെ സമാധാനത്തിനു വേണ്ടി ഞാന്‍ സമ്മതിച്ചു.മുറ്റത്തെ കുറ്റിയില്‍ സ്ത്രീരൂപം ഉണ്ടെന്നു പറഞ്ഞു..പെട്ടെന്ന് എന്നെ അമ്പരപ്പെടുത്തിക്കൊണ്ട് റോയിച്ചന്‍ ഒരു കൊച്ചുകുട്ടിയെപ്പോലെ കരഞ്ഞു..

"എടാ ഇതു പോലെ എന്‍റെ ഭാര്യ എന്നെ നായ എന്ന് വിളിക്കാറുണ്ട് .. ഞാന്‍ നന്ദിയില്ലാത്ത നായ ആണത്രേ...അവസാനം നീ എന്‍റെ സമാധാനത്തിനു അവിടെ സ്ത്രീ രൂപം ഉണ്ടെന്നു സമ്മതിച്ചപോലെ ഞാനും അവളുടെ സമാധാനത്തിനു വേണ്ടി നായയാണെന്നു സമ്മതിക്കാറുണ്ട്.. പക്ഷെ എനിക്ക് കൊരയ്ക്കാനവില്ലെടാ.കൊരയ്ക്കാനവില്ലാ.. ഇനി വാലാട്ടാനാവില്ല.."

പിന്നെയും റോയിച്ചന്‍ ഏങ്ങലടിച്ചു കരഞ്ഞു കൊണ്ടിരുന്നു.
പക്ഷെ അമ്മച്ചിയും അപ്പച്ചനും പള്ളിയില്‍ നിന്നു വരുന്നതിനു മുമ്പെ റോയിച്ചന്‍ പോയി..വഴിയില്‍ അമ്മച്ചിയെ കണ്ടിരുന്നുന്നെന്നു അമ്മച്ചി പറഞ്ഞു ഞാന്‍ അറിഞ്ഞു.പക്ഷെ റോയിച്ചന്‍ ഇവിടെ വന്നിരുന്നുവെന്ന് എന്തുകൊണ്ടോ എനിക്ക് പറയാന്‍ തോന്നിയില്ല..

"എടാ ഞാന്‍ റോയിച്ചനെ കണ്ടിരുന്നു,..വഴിയില്‍ വെച്ച്.. നിന്നോട് എന്തോ വാങ്ങി വെയ്കാന്‍ പറഞ്ഞു...അവന്‍ ഇനിയും ഈ ആഴ്ചയില്‍ വരുന്നുണ്ടത്രേ..."

അമ്മച്ചി പറഞപ്പോള്‍ എന്താണ് കാര്യമെന്ന് അറിഞ്ഞില്ല..പക്ഷെ ഒരാഴ്ച കഴിഞ്ഞപ്പോള്‍ റോയിച്ചന്‍ വിളിച്ചു..

"എടാ..നീ വാങ്ങിയോ..."

എന്തിനെ പറ്റിയാ ചോദിക്കുന്നതെന്ന് മനസ്സിലായില്ല..

"എന്താ റോയിച്ചാ... എനിക്കൊന്നും മനസ്സിലായില്ല.."

ഞാന്‍ തുറന്നു പറഞ്ഞു..

"എടാ.. ചുമ്മതാ.. നിന്നെയൊന്നു പറ്റിക്കാന്‍ പറഞ്ഞതാ..പിന്നെ ഒരു കാര്യം പറയട്ടെ..പുകയിലൂടെ ആത്മാവിനെ ഊതി വിടാന്‍ പറ്റുമത്രേ.... ആത്മാവിനെ ഊതിവിട്ടു മരണത്തെ സല്യുട്ട് അടിച്ചൊരു യാത്ര..കൊള്ളാം അല്ലെ..."

എനിക്കൊന്നും മനസ്സിലായില്ല.പക്ഷെ എന്തെങ്കിലും ചോദിക്കുന്നതിനു മുമ്പെ ഫോണ്‍ കട്ടായി..മരണത്തിലും ആര്‍ക്കും റോയിച്ചനെ മനസ്സിലാക്കാനായില്ല..

അന്ന് അമ്മച്ചിയോട്‌ വാങ്ങിവയ്ക്കാന്‍ ആവശ്യപ്പെട്ടത് ...ഇനി ആ ശവത്തില്‍ ചാര്‍ത്താന്‍ ഒരു പനിനീര്‍ പുഷ്പമാണോ.......? മരണത്തിലും ആര്‍ക്കും മനസ്സിലാക്കുവാനാകാതെ ഒരുപിടി സംശയങ്ങള്‍ അവശേഷിപ്പിച്ചൊരു മരണം..

ആത്മാവിനെ പുകയിലൂടെ ഊതിവിട്ട റോയിച്ചനു വേണ്ടി ഒരു പനിനീര്‍ പുഷ്പം സമര്‍പ്പിക്കട്ടെ..

Thursday, December 11, 2008

29.സരസ്വതീ യന്ത്രം

"സാറേ.. മാനേജര്‍ സര്‍ വിളിക്കുന്നു."

മുഖമുയര്‍ത്തി നോക്കി. പ്യൂണ്‍ രാജുവാണ്.

"എന്താ കാര്യം...'

"അറിയില്ല..എന്തോ സീരിയസ് ആണെന്ന് തോന്നുന്നു.."

പറഞ്ഞിട്ട് രാജു തിരിഞ്ഞു നടന്നു.ഉള്ളൊന്നു കാളി.ഇവിടെ ജോയിന്‍ ചെയ്തിട്ട് നാലുമാസമേ ആയുള്ളൂ..ഇപ്പോഴും പ്രൊബേഷന്‍ പീരിയഡില്‍ തന്നെ.അഞ്ചു മാസത്തെ വിശേഷങ്ങള്‍ കണ്‍മുന്നിലൂടെ ഓടിമറഞ്ഞു..തന്‍റെ പേരിനു മുന്നിലെ നമ്പൂതിരിയെന്ന വാലു മുറിച്ചു കമ്മ്യൂണിസ്റ്റ് ആയതിന്‍റെ പേരില്‍ അച്ഛനോടുവഴക്കിട്ടു വീട് വിടുമ്പോള്‍ ഏറണാകുളത്ത് ജോലിയുള്ള ഒറ്റമൂലിയെന്ന ഓമനപ്പേരില്‍ വിളിക്കുന്ന അനില്‍ മാത്രമെ മനസ്സില്‍ വന്നുള്ളൂ.അവനോടു കാര്യമെല്ലാം പറഞ്ഞപ്പോള്‍ കെട്ടിപിടിച്ചു പൊട്ടിച്ചിരിച്ചതും അവന്‍റെ പരിചയക്കാരന്‍ വഴി ഈ ജോലികിട്ടിയതും എല്ലാം ഇന്നലെയെന്നോണം മായാതെ നില്ക്കുന്നു.

വിറയ്ക്കുന്ന കാലുകളോടെ മാനേജരുടെ കാബിന്‍റെ മുന്നിലെത്തി. പ്രൊബേഷന്‍ പീരിയഡില്‍ തന്നെ ആളുകളെ പിരിച്ചുവിടുന്നവന്‍ എന്ന് പേരെടുത്ത മാനേജര്‍ ജയരാജിന്‍റെ കാബിന്‍ ഡോറില്‍ ഒന്നു മുട്ടി.

"മേ ഐ കമിന്‍ സര്‍."

വിറയ്ക്കുന്ന ശബ്ദത്തോടെ ഒന്നു ചോദിച്ചു..

"യെസ്"

മുഴക്കമുള്ള ആ ശബ്ദം പേടി അല്പം കൂട്ടാനേ സഹായിച്ചുള്ളൂ..കറുത്ത് കുറിയ മനുഷ്യന്‍..കണ്ടാല്‍ തന്നെ ക്രൂരന്‍ എന്ന് തോന്നുന്ന മുഖം..

"ങ്ങ.അനന്ത..ഇരിക്ക്..അല്പം പേര്‍സണല്‍ കാര്യം പറയാനാ വിളിച്ചത്."

പേടിയോടെ കസേര വലിച്ചിട്ടു ഇരുന്നു.

"എന്താ സര്‍."

"ഡോ അനന്ത..എന്‍റെ മകന്‍ ഈ വര്‍ഷം പത്താം ക്ലാസ്സില്ലാ..ഇന്നലെ നമ്മുടെ പ്യൂണ്‍ രാജു പറഞ്ഞാ ഞാന്‍ അറിഞ്ഞത് തന്‍റെ അച്ഛനാ പ്രശസ്തനായ താഴൂര്‍ വാമദേവന്‍ നമ്പൂതിരിയെന്നു..ഒരു ചെറിയ സഹായം വേണം.. അത് കൊണ്ടാ വിളിച്ചത്.."

മാനേജര്‍ തന്‍റെ കാര്യത്തിലോട്ടു കടന്നു..

"അവന്‍ ഈയിടെയായി പഠനത്തില്‍ വളരെ മോശം..ഭാര്യയാ പറഞ്ഞതു അറിയാവുന്നവരെ കൊണ്ടു ഒരു സരസ്വതി യന്ത്രം എഴുതി കെട്ടിക്കാന്‍..അപ്പോഴാ നമ്മുടെ രാജു പറഞ്ഞതു തന്‍റെ അച്ഛന്‍റെ കാര്യം..ഞാന്‍ നേരത്തെ അദ്ദേഹത്തെ പറ്റി കേട്ടിരുന്നു..പക്ഷെ തന്‍റെ അച്ഛന്‍ ആണെന്ന് ഇപ്പോഴാ അറിഞ്ഞത്..".

ഞാന്‍ ആകെ എന്ത് പറയണം എന്നറിയാതെ ഇരുന്നു..അച്ഛനും ഞാനും തമ്മില്‍ കണ്ടിട്ട് മാസം അഞ്ചു കഴിഞ്ഞു ..അല്ലെങ്കില്‍ തന്നെ കമ്മ്യുണിസവും വിപ്ലവും തലയ്ക്കു പിടിച്ചു അച്ഛന്‍റെ മന്ത്രവാദത്തെ പുച്ഛിച്ചു പറയുന്നതു കൊണ്ടു അച്ചന് തന്നെ പണ്ടേ ചതുര്‍ഥിയാ.. പക്ഷെ ഒന്നും ഇയാളോട് മറുത്തു പറയാനും വയ്യ.

"സര്‍ തകിട്.... എനിക്ക്.."

പതുക്കെ പറയാനുള്ള ശ്രമം തുടങ്ങി..

" ഡോ വേണ്ട.."

മാനേജര്‍ മേശയുടെ വലിപ്പ് തുറന്നു ഒരു പൊതിക്കെട്ടു തന്‍റെ നേരെ നീട്ടി..

"മിസ്റ്റര്‍ ആനന്തു.. ഇതില്‍ ഒരു സ്വര്‍ണ തകിടുണ്ട്..ആ കവറില്‍ കുറച്ചു പൈസയും..ദക്ഷിണയ.. എത്രയും വേഗം അച്ഛനേം കൊണ്ടു എല്ലാം ശരിയാക്കി തരണം.."

കവറും വാങ്ങി വെളിയില്‍ വരുമ്പോള്‍ പ്യൂണ്‍ രാജു അടുത്ത് വന്നു..

"സാറേ ..ഞാനാ പറഞ്ഞെ സാറിന്‍റെ അച്ഛന്‍റെ കാര്യം.."

"ങും.."

എന്ത് മറുപടി പറയണം എന്നറിയില്ലായിരുന്നു..വൈകിട്ട് മുറിയിലേക്ക് പോകുമ്പൊള്‍ മനസ്സു വളരെ അസ്വസ്ഥമായിരുന്നു. നോര്‍ത്ത് സ്റ്റെഷനോട് ചേര്‍ന്നുള്ള ഉടുപ്പി ലോഡ്ജില്‍ ഒറ്റമൂലി അനിലിനോടപ്പമായിരുന്നു താമസം..വൈകിട്ട് അനില്‍ വന്നപാടെ സംഭവം വള്ളി പുള്ളിവിടാതെ പറഞ്ഞു..കാര്യം എല്ലാം കേട്ടപാടെ അനില്‍ മാനേജര്‍ തന്ന പോതിവാങ്ങി അഴിച്ചു നോക്കി..ഒരു സ്വര്‍ണ തകിടും കുറച്ചു പൈസയും.. അവനതു എണ്ണി നോക്കി..

"അളിയാ ഇതു രണ്ടായിരം രൂപയുണ്ടല്ലോ..ഏതായാലും ഈമാസത്തെ വട്ടചിലവിനായി.."

അവന്‍ സ്ഥിരം ശൈലിയില്‍ പറഞ്ഞു..

"എന്‍റെ ഒറ്റമൂലി.. ഞാന്‍ അച്ഛനെ പറഞ്ഞു എങ്ങനെ ഈ തകിടോണ്ടാക്കും..ഇനി അങ്ങോട്ടില്ല എന്ന് പറഞ്ഞല്ലേ പോന്നത്..ഇനി ഇതും പറഞ്ഞങ്ങോട്ടു ഞാനില്ല..ഒണ്ടാക്കാതെ ചെന്നാല്‍ ജോലിയും കാണില്ല..എന്തോ ചെയ്യും എന്നൊരു പിടിയും ഇല്ല.."

അനില്‍ എന്നെ ആകെ സൂക്ഷിച്ചു നോക്കി തന്‍റെ കൈയില്‍ ഇരുന്ന സിഗറേറ്റ് ആഞ്ഞു വലിച്ചു.. പെട്ടെന്ന് ബാത്ത് റൂമിലേക്കോടി തിരികെ ഒരു കത്രികയുമായി വന്നു.

"ഡാ ആനന്തു ..നീ ആ കൈ ഒന്നു പോക്കിക്കെ"

എനിക്കൊന്നും മനസ്സിലായില്ലെങ്കിലും കൈ പൊക്കി.. പെട്ടെന്ന് അനില്‍ കത്രിക കൊണ്ടു എന്‍റെ കക്ഷത്തില്‍ നിന്നു കുറെ രോമം കണ്ടിച്ചു കയില്‍ ഇട്ടു തിരുമ്മി..ആ രോമഉണ്ട തകിട് തുറന്നു ഉള്ളില്‍ കുത്തി തിരുകി..ഒപ്പം സിഗരെറ്റ്‌ ചാരവും..ഭംഗിയായി തകിട് അടച്ചു കൈയില്‍ തന്നു.

"ഡാ നാളെ കൊണ്ടു നിന്‍റെ മാനേജര്‍ക്ക് കൊടുത്തോ..ഇതാ സരസ്വതി യന്ത്രം.."

വളരെ നിസ്സാരമായി അനില്‍ പറഞ്ഞപ്പോള്‍ ചിരിക്കണോ കരയണോ എന്നറിയാതെ ഞാന്‍ ഇരുന്നു..പിറ്റേന്ന് രാവിലെ മാനേജരുടെ കാബിനില്‍ ചെന്നപ്പോള്‍ വളരെ സന്തോഷത്തോടെ പുള്ളി അകത്തേക്ക് വിളിച്ചു..

"എന്താ ആനന്തു അച്ഛനെ കണ്ടിരുന്നോ.."

"ഉവ്വ് സര്‍.. സാറിന്‍റെ ആവശ്യമായതുകൊണ്ട് ഇന്നലെ തന്നെ ഞാന്‍ പോയി..ദാ അച്ഛന്‍ തന്നു വിട്ടിട്ടുണ്ട്..കുളിച്ചിട്ടു സരസ്വതി ദേവിയെ പൂജിച്ചു അരയില്‍ കെട്ടാന്‍ പറഞ്ഞു.."

കള്ളം പറയുമ്പോള്‍ അല്പം വിറയല്‍ ഉണ്ടായിരുന്നു.

"താങ്ക്സ് ആനന്തു.. എങ്കില്‍ പൊയ്ക്കോളൂ.. ങാ പിന്നെ തന്നെ കണ്‍ഫേം അക്കുന്നകാര്യം ഞാന്‍ മാനേജ്മെന്റിന് റെക്കമെന്റ് ചെയ്യാം..പേടിക്കേണ്ട കേട്ടോ.."'

മാനേജര്‍ വളരെ സന്തോഷത്തില്‍ തന്നെ...തിരികെ സീറ്റിലേക്ക് പോകുമ്പൊള്‍ എന്തോ..ഒരു ചെറിയ മനസാക്ഷി കുത്ത് അനുഭവപ്പെട്ടു..വൈകിട്ട് റൂമില്‍ എത്തിയപ്പോള്‍ അനില്‍ രണ്ടു ബീയറും ചിക്കന്‍ ഫ്രൈയുമായി പ്രതീക്ഷിച്ചിരിപ്പുണ്ടായിരുന്നു.വന്നപാടെ ചിരിച്ചുകൊണ്ട് അനില്‍ പറഞ്ഞു..

"ആനന്തു..ജീവിതത്തില്‍ ഒരു യന്ത്രം ഉണ്ടാക്കിയതിന്‍റെ ആഘോഷമാ കേട്ടോ..പിന്നെ ഇതിന്‍റെ കാശങ്ങു തരണം.."

ബീയര്‍ കുടിക്കുമ്പോള്‍ ബീയറിലെ പതയോടൊപ്പം അല്പം പേടിയും നുരഞ്ഞു പൊന്തുന്നത്‌ പോലെ തോന്നി..അനില്‍ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു..പക്ഷെ ഒന്നിനും തന്‍റെ ഉള്ളിലേക്ക് പ്രവേശിക്കാന്‍ മനസ്സനുവദിച്ചില്ല..പിറ്റേന്ന് മാനേജരോട് എല്ലാം തുറന്നു പറയാന്‍ എഴുനേറ്റപ്പോള്‍ ഉണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട് സീറ്റില്‍ ഇരുന്നു..അങ്ങനെ രണ്ടുമാസം കഴിഞ്ഞുപോയി..

ഒരു ദിവസം രാവിലെ പതിവ് പോലെ കമ്പ്യൂട്ടറില്‍ നോക്കി ഇരുന്നപ്പോള്‍ വീണ്ടും പ്യൂണ്‍ രാജു വന്നു മാനേജര്‍ വിളിക്കുന്നു എന്നറിയിച്ചു..കാബിന്‍റെ പുറത്തു മുട്ടിയപ്പോള്‍ അകത്തുനിന്നു മാനേജര്‍ ഇറങ്ങി വന്നു..

"എടൊ എസ്.എസ്.എല്‍.സി.യുടെ റിസള്‍ട്ട് വന്നു..എല്ലാത്തിനും മോന് A+ .തനിക്കറിയാമോ മോഡല്‍ പരീക്ഷയ്ക്ക് നാലു സബ്ജക്ടിനാ അവന്‍ തോറ്റത്..എല്ലാം താന്‍ ശരിയാക്കിച്ചു കൊണ്ടു വന്ന ആ തകിട് കാരണമാ..ങ്ങ പിന്നെ..തനിക്കും ഞാന്‍ ഒരു ഹാപ്പി ന്യൂസ് തരുന്നുണ്ട്."

മാനേജര്‍ കൈയിലിരുന്ന കവര്‍ തന്‍റെ നേരെ നീട്ടി..

"എന്താ സാര്‍ ഇതു.."

"എടൊ തന്നെ ഇവിടെ കണ്‍ഫേം ചെയ്തു കൊണ്ടുള്ള കണ്‍ഫര്‍മേഷന്‍ ഓര്‍ഡാര്‍ ആണിത്.."

സന്തോഷത്തോടെ തോളില്‍ തട്ടിക്കൊണ്ടു മാനേജര്‍ പറഞ്ഞു..എന്ത് പറയണം എന്നറിയില്ലായിരുന്നു..

"ങാ പിന്നെ അനന്തൂ..ഈ കവര്‍ കണ്ടോ..ഇതു തന്‍റെ അച്ചന് കൊടുക്കാനുള്ളതാ..എല്ലാം അദ്ദേഹത്തിന്‍റെ കാരുണ്യം..നമുക്കു വൈകിട്ട് ഒന്നിച്ചു തന്‍റെ അച്ഛനെ കാണാന്‍ പോകാം.. എനിക്ക് നേരിട്ടു കാണണം..എങ്കില്‍ ആനന്തു പൊയ്ക്കോ...വൈകിട്ട് കാണാം.."

മാനേജറോട് യാത്ര പറഞ്ഞു സീറ്റിലേക്ക് പോകുമ്പൊള്‍ മനസ്സു അടുത്തത് എന്ത് എന്ന ചോദ്യത്തിന് ഉത്തരം തേടുകയായിരുന്നു..

Sunday, December 7, 2008

27.കാളി

(ചിന്ത.കോമിന്‍റെ "തര്‍ജ്ജനി" മാസികയില്‍ (ഡിസംബര്‍ 08 ലക്കം)പ്രസീദ്ധികരിച്ച എന്‍റെ കാളിയെന്ന ചെറുകഥ വായിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.. കാളി )

ഗോതമ്പ് നിറമുള്ള സുന്ദരിയെ ഞാന്‍ വിവാഹം ചെയ്യുകയെന്നത് സത്യത്തില്‍ അമ്മയുടെ ആഗ്രഹമായിരുന്നു.ഒരു പക്ഷെ വാര്‍ധക്യത്തിലും സൌന്ദര്യം മങ്ങിപോവാത്ത അവരുടെ സുന്ദരനായ ഇലക്ട്രിസിറ്റി ബോര്‍ഡിലെ എഞ്ചിനീയര്‍ മകന് ഒരു സുന്ദരിയെ കിട്ടാന്‍ കൊതിച്ചത്തിലെന്താ ഇത്ര തെറ്റ്..

പക്ഷെ അവര്‍ക്കിടയില്‍ വിധിയുടെരൂപത്തില്‍ അവനുണ്ടായിരുന്നു..ജാതകദോഷമെന്ന വില്ലന്‍..ചൊവ്വാദോഷം വിവാഹം നീട്ടികൊണ്ടുപോയപ്പോള്‍ ഇനിയും വിവാഹമേ കഴിക്കില്ലെന്ന് തീരുമാനിച്ചതാ..പക്ഷെ പേരകുഞ്ഞിനെ കാണാനുള്ള അമ്മയുടെ മോഹത്തിന് മുന്‍പില്‍ തോറ്റു കൊടുക്കേണ്ടി വന്നു..
ഒടുവില്‍ ഓവര്‍സീയര്‍ മാത്തച്ചന്‍ വഴിയാണ് ആ ആലോചന വന്നത്.ജലസേചന വകുപ്പില്‍ ജോലിചെയ്യുന്ന അരുന്ധതി..ആ പെണ്‍കുട്ടിയും ജാതകദോഷം കാരണം വിവാഹം മുടങ്ങിനില്‍ക്കുകയാത്രേ..ഒടുവില്‍ മാത്തച്ചനും അമ്മയും ഞാനും കൂടി അരുന്ധതിയെ കാണാന്‍ പോയദിവസം തീര്‍ത്തും ആഹ്ലാദവതിയായിരുന്നു അമ്മ.

അമ്മയുടെ മുഖം വളരെ തെളിഞ്ഞിരുന്നു...ഒരു പത്തുവയസ്സ് കുറഞ്ഞതുപോലെ..ചായയുമായി എത്തിയ കുട്ടിയെ ഞാന്‍ കാര്യമായി ശ്രദ്ധിക്കാനെ പോയില്ല..പക്ഷെ അമ്മയുടെ മുഖം ഇരുളുന്നത് കണ്ടാണ്‌ ഞാന്‍ അരുന്ധതിയെ നോക്കിയത്..

നന്നേ കറുത്തകുട്ടി..പക്ഷെ ശാന്തമായ ആ മുഖം ആരെയും ആകര്‍ഷിക്കുന്നതാണ്..ആ മുഖത്തെ നിഷ്കളങ്കത ആരിലും ഒരിഷ്ടം ഒക്കെ തോന്നിക്കും..അമ്മയുടെ വായില്‍നിന്നു വീണ വാക്കുകള്‍ പതിയെയാണ് കേട്ടത്.."കാളി.."

ഞെട്ടലോടെ ഞാന്‍ അരുന്ധതിയെ നോക്കി..ഇല്ല അവള്‍ അതൊന്നും കേട്ടിട്ടില്ല എന്ന് തോന്നുന്നു.പെണ്ണുകാണല്‍ ചടങ്ങ് കഴിഞ്ഞു യാത്രപറഞ്ഞു പോരുമ്പോഴും അമ്മയുടെ മുഖം തെളിഞ്ഞിരുന്നില്ലയെന്നത് ഞാന്‍ ശ്രദ്ധിച്ചു,പക്ഷെ ജനാലയിലൂടെ എന്നെ നോക്കികൊണ്ടിരുന്ന അരുന്ധതിയുടെ നേര്‍ത്ത എന്തോ പ്രതീക്ഷിക്കുന്ന കണ്ണുകള്‍ അമ്മയുടെ മുഖത്തെ കാളിമയെക്കാള്‍ എന്നെ ചിന്താകുലനാക്കി..

യാത്രയ്ക്കിടയിലും അമ്മ ഒന്നും മിണ്ടിയില്ല..ഇടയ്ക്കെപ്പോഴോ കാളിയെന്നുരുവിട്ടോ എന്നൊരു സംശയം.വീട്ടില്‍ വണ്ടിയെതിയപ്പോഴേ അമ്മ വണ്ടിയില്‍ നിന്നിറങ്ങി വീട് തുറന്നു പൂജാമുറിയിലെക്കോടി..പിന്നാലെ ഞാനും ചെന്നു..

"എന്താ അമ്മേ..?"

എന്‍റെ ചോദ്യത്തില്‍ അല്പം പരിഭ്രമം കലര്‍ന്നിരുന്നു..

"ജയ...അവളെ കണ്ടപ്പോള്‍ എനിക്ക് കാളിയെയ ഓര്‍മ വന്നത്..ചോരകുടിക്കുന്ന ഭദ്രകാളിയെ..വേണ്ട മോനേ നമുക്കത് വേണ്ടാ.."

അമ്മ വിഭ്രമത്തോടെ പറഞ്ഞു നിര്‍ത്തി..അമ്മയോട് പറഞ്ഞിട്ട് കാര്യമില്ല..ഒരുപക്ഷെ അവളുടെ നിറമാകാം അമ്മയെ അങ്ങനൊരു തീരുമാനത്തില്‍ എത്തിച്ചത്.ഇനി സൌകര്യപൂര്‍വ്വം അമ്മയെ പറഞ്ഞുമനസ്സിലാക്കാം..പക്ഷെ പിന്നീട് അമ്മ അതേപ്പറ്റി ഒന്നും സംസാരിച്ചില്ല..തന്ത്രപൂര്‍വ്വം ഒഴിഞ്ഞുമാറുകയാണോ എന്ന് ശങ്കിച്ചു..പക്ഷെ എന്നെ അത്ഭുതപ്പെടുത്തികൊണ്ട് അമ്മ ഞങ്ങളുടെ വിവാഹത്തിന് സമ്മതിച്ചു..

അങ്ങനെ അരുന്ധതി എന്‍റെ ജീവിതത്തിലേക്ക് കടന്നു വന്നു...ഒരു നാലാംതീയതി..തിങ്കളാഴ്ച..അവള്‍ വീട്ടിലേക്ക് വലതുകാല്‍ വച്ചത് ഇന്നും ഓര്‍മ്മയുണ്ട്..നല്ല തെളിഞ്ഞുനിന്ന ആകാശം പെട്ടെന്ന് മൂടിക്കെട്ടി...ഒരു കാറ്റുവീശിയടിച്ചു..അരുന്ധതിയുടെ കൈയില്‍ ഇരുന്ന വിളക്കണഞ്ഞു..ചുറ്റും ഉണ്ടായിരുന്നവര്‍ പിറുപിറുക്കന്നത് കേട്ടു..അമ്മയുടെ വായില്‍ നിന്നു വീണത്‌ കേട്ടു ഞാന്‍ ഒന്നു നടുങ്ങി..

"കാളി.."
പക്ഷെ എല്ലാവരെയും സമാധാനിപ്പിച്ചു ഞാന്‍ സന്ദര്‍ഭത്തിന് ഒരയവ് കൊടുക്കാന്‍ ശ്രമിച്ചു...വളരെപ്പെട്ടെന്നാണ് അവള്‍ അമ്മയോടടുത്തത്,..എന്തിനും ഏതിനും അമ്മയ്ക്ക് അരുന്ധതിമതിയെന്നായി..അമ്മ ആത്സ്മയുടെ അസുഖമായി ആശുപത്രിയില്‍ കിടന്നപ്പോള്‍ ഊണും ഉറക്കവും മറന്നു അരുന്ധതി ഒപ്പം കൂടി..അമ്മയുടെ സ്നേഹം വര്‍ദ്ധിക്കുകകയായിരുന്നു..ആഴ്ചകള്‍ ഓടി നീങ്ങി..ഒരുദിവസം വളരെ തിരക്കുള്ള സമയത്താണ്..ഓവര്‍സീയര്‍ മാത്തച്ചന്‍ വന്നത്..

"സാര്‍ ..വീട്ടില്‍ നിന്നു ഫോണ്‍.സാര്‍ വേഗം ചെല്ലണം എന്ന്..."

മാത്തച്ചന്‍ എന്തോ മറയ്ക്കാന്‍ ശ്രമിക്കുന്നതുപോലെ തോന്നി..പക്ഷെ എല്ലാം തോന്നലല്ലേ എന്ന് മനസ്സു ചോദിക്കുന്നു..വീട്ടിലേക്ക് പലവട്ടം വിളിച്ചു...പക്ഷെ ആരും ഫോണ്‍ എടുക്കുന്നില്ല..കാര്‍ എടുത്തു വീട്ടിലേക്ക് കുതിച്ചു..വീട്ടിലെത്തിയപ്പോള്‍ വീടും തൊടിയും നിറയെ ജനം.

"ദൈവമേ ..അമ്മയെക്കെന്തെങ്കിലും.."

വീടിനുള്ളിലേക്ക് ഓടിക്കയറി...അമ്മ തറയില്‍ കരഞ്ഞു തളര്‍ന്നിരിക്കുന്നു.....തലയ്ക്കുപുറകില്‍ കത്തിച്ചുവച്ചിരിക്കുന്ന സാമ്പ്രാണിതിരികള്‍ക്കും നിലവിളക്കിനും അടുത്ത് വെള്ളത്തുണിയില്‍ പൊതിഞ്ഞ അരുന്ധതി.......
"എടാ..അവള്‍ പോയി.....കാളി..അവള്‍ നിന്‍റെ ജീവനെടുത്തില്ല..സ്വയം....ശാപം ഏറ്റുവാങ്ങി..."

എനിക്ക് ഒന്നും മനസ്സിലായില്ല....ഉത്തരം കിട്ടാത്ത ആയിരം ചോദ്യങ്ങള്‍ മനസ്സില്‍ വച്ചുകൊണ്ട് നിലത്തേക്ക്‌ വീണു...

Friday, December 5, 2008

26.മറുക്ശാസ്ത്രം..

പക്ഷിശാസ്ത്രഞ്ജന്‍ പിതാവിന്‍റെ മകന് കുറഞ്ഞപക്ഷം പക്ഷിയിലെങ്കിലും താല്‍പര്യമുണ്ടായില്ലെങ്കിലെ അത്ഭുദം ഉള്ളൂ. മകന് പക്ഷിശാസ്ത്രത്തോട്‌ അത്ര മമതയില്ല..കിളിയ്ക്കെന്തറിയാം.പക്ഷെ അച്ഛന്‍ തനിയ്ക്കു ഓര്‍മവെച്ച നാള്‍മുതല്‍ തത്തയും കൂടുമായി നടക്കുകയാണ്.എത്രയോ തത്തകള്‍ മാറിയിരിക്കുന്നു..പക്ഷെ കൂടും അച്ഛന്‍റെ വിശ്വാസവും മാറിയിട്ടില്ല. ഒരു പക്ഷെ തൊഴില്‍ ആയതു കൊണ്ടാവും.

തമിഴ്‌നാട്ടില്‍ നിന്നു ഭാവി പറയാനായി എത്തിയ അച്ഛന്‍ ഭാവി പറയുന്നതു ശരിയായാലും ഇല്ലെങ്കിലും അമ്മയുടെ ഭാവികണ്ടിരുന്നു..പക്ഷെ നായര്‍ സ്ത്രീയെ വണ്ണിയ കുള്ളത്തു ക്ഷത്രിയനെങ്കിലും പക്ഷിയേം കൊണ്ടു ഊര് തെണ്ടുന്ന പാണ്ടിയ്ക്ക് കെട്ടിച്ചുകോടുക്കാന്‍ അമ്മാവന്മാര്‍ വിസമ്മതിച്ചു..പക്ഷെ തത്ത വിളിച്ചാല്‍ പോരാതിരിക്കാന്‍ ആവുമോ..?? ഏതായാലും അമ്മയെ പടിയടച്ചു പിണ്ഡം വെച്ചതുകൊണ്ട് അമ്മവീട് കാണാന്‍ തനിയ്ക്കു യോഗമില്ലാതായി...

പത്തുവര്‍ഷം മുമ്പത്തെ അമ്മയുടെ മരണം പ്രവചിക്കാന്‍ കഴിയാത്തതിനാല്‍ പക്ഷി ശാസ്ത്രത്തില്‍ ഉണ്ടായിരുന്ന ചില്ലറവിശ്വാസവും നഷ്ടപ്പെട്ടു..ഇടയ്ക്ക് അച്ഛന്‍റെ രണ്ടു തത്തകളെ തുറന്നു വിട്ടതിന്‍റെ ചൊരുക്ക് അച്ചന് ഇനിയും മാറിയിട്ടില്ല..പിന്നീട് രണ്ടെണ്ണത്തിനെ എന്‍റെ പൂച്ചയും തിന്നു..പക്ഷെ അച്ഛന്‍ ആ പൂച്ചയെ തിന്നു ദേഷ്യം മാറ്റുമെന്ന് ഞാന്‍ ഒരിക്കലും കരുതിയില്ല..

സംസ്കൃതം പഠിയ്ക്കാന്‍ പോയവഴിയിലുള്ള പരിചയമാണ് ശ്രീഹരിമാഷുമായി തനിയ്ക്കുള്ളത്..ഒരു വൈകുന്നേരം ക്ഷേത്രനടയിലിരുന്നു മാഷാണ് പലതരം വിശ്വാസങ്ങളെയും അവയുടെ മനുഷ്യജീവിതത്തിലുള്ള സ്വാധീനത്തെയും പറ്റി പറഞ്ഞതു..അതില്‍ പക്ഷിശാസ്ത്രവും സാമുദ്രികാലക്ഷണങ്ങളും ഹസ്തരേഖശാസ്ത്രവും മന്ത്രവാദവും തുടങ്ങി എല്ലാത്തരം ശാസ്ത്രം അംഗീകരിച്ചിട്ടില്ലാത്ത മുറകളെയും പറ്റി വിശദമായ ഒരു ചര്‍ച്ചതന്നെ നടന്നു..ചര്‍ച്ചയെന്നു പറയാനാവില്ല താന്‍ വെറും ശ്രോതാവായിരുന്നല്ലോ..

പക്ഷെ അന്ന് ശ്രീഹരിമാഷിന്‍റെ വീട്ടില്‍പോയി പഴകുളം നാണുക്കുറുപ്പിന്‍റെ സാമുദ്രികലക്ഷണങ്ങളുടെ പുസ്തവും മോഴിയൂര്‍ മാധവന്‍ നമ്പൂതിരിയുടെ മറുക്ശാസ്ത്രവും എടുത്തു വീട്ടില്‍ കൊണ്ടുവന്നത് കേവലകൌതുകത്തിന് മാത്രമായിരുന്നു.പക്ഷെ സാമുദ്രികലക്ഷണങ്ങളെക്കാള്‍ തന്നെ ആകര്‍ഷിച്ചത് മറുക്ശാസ്ത്രം തന്നെയായിരുന്നു..കേവലം എന്നുപറഞ്ഞ്‌ തള്ളിക്കളയുന്ന മറുകുകള്‍ക്ക് വലിയ അര്‍ത്ഥം ഉണ്ടത്രേ..പക്ഷെ അച്ഛനോട് സംസാരിച്ചപ്പോള്‍ അച്ഛന്‍ വളരെ നിസ്സാരമായി തള്ളിക്കളയുകാണ് ഉണ്ടായത്..

കൂട്ടില്‍ കിടന്ന തത്ത ചിലച്ചു..

"പൊട്ടന്‍.."

"കേട്ടോടാ ..തത്ത പറഞ്ഞതു കേട്ടോ...ഇതിലോങ്ങും ഒരര്‍ത്ഥവും ഇല്ല..ങ്ങ പിന്നെ പറയാന്‍മറന്നു..നീയാ ജാനകിയുടെ കൂടെ ഒന്നു പോകണം..ഏതോ ഒരു നല്ല ആലോചനയുണ്ടാത്രേ.."

അച്ഛന്‍ അല്പം ഗൌരവമായായാണ് പറഞ്ഞതു.ഇടക്കാരിയാണ് ജാനകി...കുറെനാളായി തന്നെ വിവാഹം കഴിപ്പിക്കാന്‍ നടക്കുന്നു...അച്ചന് അവരുമായി എന്തെങ്കിലും ഏടാകൂടം ഉണ്ടോ...ആ ആര്‍ക്കറിയാം..

ഞായറാഴ്ച ജാനകിയുടെ കൂടെ പെണ്ണുകാണാന്‍ പോയി..

"രശ്മി.അതാ ഇവളുടെ പേര്."

ജാനകി പെണ്ണിനെ പരിചയപ്പെടുത്തി. പെണ്ണിന്‍റെ കവിളിലെ കാക്കപ്പുള്ളിയാണ് ആദ്യം കാഴ്ചയില്‍പ്പെട്ടത്..മറുക് ശാസ്ത്രപ്രകാരം മാളികയില്‍ വാഴാന്‍ യോഗം ഉള്ളവള്‍..അപ്പോള്‍ ഇവള്‍ തന്‍റെ സമ്പന്നതിയിലെക്കുള്ള താക്കോലായി മാറാമല്ലോ..പക്ഷെ വീടും ചുറ്റുപാടും നോക്കിയിട്ട് നാഴിയരി തികച്ചെടുക്കുവാന്‍ ത്രാണിയുള്ളവരാണ് എന്ന് തോന്നുന്നില്ല..പക്ഷെ മറുക് ശാസ്ത്രത്തില്‍ വിശ്വസിക്കണമല്ലോ..ജനകിയേം അമ്പരപ്പെടുത്തി പെട്ടെന്ന് സമ്മതം മൂളുമ്പോള്‍ പെണ്ണിന്‍റെ മുഖത്ത് ഒരുപ്രകാശം പരന്നത് ശ്രദ്ധിച്ചു..

വീണ്ടും നോക്കിയപ്പോള്‍ അവളുടെ നെറ്റിയുടെ ഇടതുഭാഗത്തും ഒരു കാക്കപ്പുള്ളി.മറുക് ലക്ഷണപ്രകാരം അതും ഉത്തമംതന്നെ.എല്ലാം പെട്ടന്നാണ് നടന്നത്.. വലിയ ആഘോഷങ്ങള്‍ ഇല്ലാതെയുള്ള വിവാഹം.. ആദ്യരാത്രിയിലേക്കു പ്രവേശിക്കുന്നതിന് മുമ്പ് കൂട്ടുകാരുടെ ഉപദേശങ്ങള്‍ക്ക് ചെവികൊടുക്കാന്‍ തോന്നിയില്ല..ഓടിചെന്നു മറുക്ശാസ്ത്രം ഒന്നുകൂടി നോക്കി..സമയം ഇഴഞ്ഞിഴഞ്ഞു നീങ്ങുകയാണെന്ന് തോന്നി..

ഒടുവില്‍ കാത്തിരുപ്പിനു വിരാമമിട്ടു അവള്‍വന്നു...ആവേശം കൂടിയെന്നോണം അവളെ വലിച്ചുതന്നിലെക്കിടുകയായിരുന്നു...ആദ്യം ഒന്നു പരിഭ്രമിച്ചെന്നാലും പെട്ടെന്ന് തന്നെ അവളും സമനില വീണ്ടെടുത്തു..വിളിക്കണയ്ക്കാന്‍ സമ്മതിക്കാതെ ശരീരം മുഴുവന്‍ പരതുന്ന ഭര്‍ത്താവിന്‍റെ വിക്രിയ അല്പം പേടിയോടെയാണ് അവള്‍ നോക്കിയത്..സമയം വീണ്ടും കടന്നുപോയി..

രാവിലെ ചെമ്പന്‍ കോഴി സൂര്യനെ കൂവിയുണര്‍ത്തി..രാവിലെ രശ്മി പോയികുളിച്ചു ചായയുമായി എത്തിയപ്പോള്‍ കവിളില്‍ ഒരു ചുവന്നപാട്.. പക്ഷെ ചുവന്നപാട് ഇന്നലെയില്ലയിരുന്നല്ലോ..ചുവന്ന പാടുകള്‍ ഗുണത്തെക്കാള്‍ ദോഷമാണ്ഉണ്ടാക്കുകയെന്നു ശാസ്ത്രം..

"എടി.. രശ്മി ഈ പാടെങ്ങേനെ വന്നു..."

അവള്‍ കണ്ണാടിയിലേക്ക് നോക്കി നാണിച്ചു ചുണ്ടുകടിച്ചു കൊണ്ടു പുറത്തേക്കോടി..പുതിയ ഈ പാടിനെക്കുറിച്ചു കൂടുതല്‍ തന്‍റെ പുസ്തകത്തില്‍ ഇല്ലല്ലോ..അച്ഛന്‍റെ അടുത്തേക്ക് നടന്നു..പുറത്തേക്ക് നോക്കി മരുമകള്‍ കൊണ്ടുവന്ന ചായ ഊതിക്കുടിക്കുകയായിരുന്നു അച്ഛന്‍.തന്നെകണ്ടു രശ്മി ഓടിമറഞ്ഞു..

"അച്ഛാ .. കവിളിലെ ചുവന്നപാടിന്‍റെ ശാസ്ത്രം എന്നതാ..??"

അച്ഛന്‍ സൂക്ഷിച്ചൊന്നു നോക്കി..

"പൊട്ടന്‍ ..പൊട്ടന്‍.."

കൂട്ടില്‍ കിടന്നുകൊണ്ട് അച്ഛന്‍റെ തത്ത ശബ്ദം ഉണ്ടാക്കി..അച്ഛന്‍ ചിരിച്ചുകൊണ്ട് മുറ്റത്തേക്കിറങ്ങി നടന്നു..തിരിഞ്ഞു നോക്കിയപ്പോള്‍ രശ്മി വായ്പോത്തിചിരിക്കുന്നത് കണ്ടു..

"ഇനി ഇതിന് വല്ല ചിരിക്കാനുള്ള കാരണം കാണുമോ..? അതോ ഈ പാടിന്‍റെ ഫലം നാണക്കേടോ നാശനഷ്ടങ്ങളോ ഉണ്ടാക്കുമോ.?"

വീണ്ടും മറുക് ശാസ്ത്രത്തില്‍ നോക്കാന്‍ ഉള്ളിലോട്ടു നടന്നു..

Saturday, November 29, 2008

24.കണ്ടകശനി ..

(കുറെ നുണയും കുറെ നേരും..)


കൂട്ടുകാരന്‍റെ ഇമെയില്‍ വളരെ ആകാംക്ഷയോടെയാണ് തുറന്നത്..സബ്ജക്റ്റില്‍ "ലോക സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് കേരളം പരിഹാരം കണ്ടെത്തി." എന്ന മോഹനവാചകം എന്നില്‍ അല്പം കൌതുകം ഉണര്‍ത്തി എന്ന് പറയുന്നതാവും ശരി.തുറന്നു ഉള്ളടക്കത്തില്‍ കണ്ണോടിച്ചു..

രണ്ടുമാര്‍ഗ്ഗങ്ങള്‍ ആണത്രേ..

ഒന്നാമത്തേത്..

ഡോക്ടര്‍.ആറ്റുകാല്‍ രാധാകൃഷ്ണന്‍ തരുന്ന ധനാഗമനയന്ത്രം ധരിക്കൂ..."രാധാകൃഷ്ണായ നമഃ" എന്ന് ജപിക്കുക...പണം തന്നത്താനെ പണപ്പെട്ടിയില്‍ നിറയുമത്രേ.കൂടെ ഒരു വളിപ്പന്‍ ചിരിയുമായി ഡോക്ടര്‍.ശ്രീ..ആറ്റുകാല്‍ രാധാകൃഷ്ണന്‍റെ ഒരു ഫോട്ടോയും.

രണ്ടാമത്തേത്..

കാനാടിയിലെ കുട്ടിച്ചാത്തന്‍ സേവാമഠത്തില്‍ നിന്നു അനുഗ്രഹം വാങ്ങുക..കുട്ടിച്ചാത്തന്‍ ബാങ്ക് ലോക്കറുകള്‍ നിറയ്ക്കുമത്രേ..

(തൃശ്ശൂരെ ചാത്തന്‍ ഭക്തര്‍ ക്ഷമിക്കുക..) വായില്‍ വന്ന പരത്തെറി ഇവിടെ കുറിച്ചാല്‍ വായനക്കാര്‍ അയര്‍ലണ്ട് വിസിറ്റ് വിസ എടുത്തു ഇവിടെവന്നു എന്നെ എറിഞ്ഞുകൊല്ലും എന്നറിയാമെന്നതിനാല്‍ അങ്ങനെയൊരു സാഹസത്തിനു മുതിരുന്നില്ല..

വാച്ചില്‍ സമയം നോക്കി..ആറായെങ്കിലും നേരം വെളുത്തിട്ടില്ല..ജനാലയിലൂടെ വെളിയിലോട്ട്‌ നോക്കി..വെളിയില്‍ മഞ്ഞു പൊഴിയുന്നു..സിനിമയില്‍ കാണാന്‍ സുഖമാണെങ്കിലും മഞ്ഞിലൂടെ ഈ തണുപ്പത്ത് ബസ്സ്റ്റോപ്പ് വരെയുള്ള നടപ്പ് അത്ര രസമുള്ള ഏര്‍പ്പാടല്ല.കാലിലൂടെ അരിച്ചുകയറുന്ന തണുപ്പ് തലയിലെത്തി തലച്ചോറിന്‍റെ പ്രവര്‍ത്തനം മരവിപ്പിക്കാറുണ്ടോ എന്ന സംശയം പലപ്പോഴും തോന്നിയിട്ടുണ്ട്..പക്ഷെ ഇത്തരം ഭ്രാന്തന്‍ ചിന്തകള്‍ക്ക് അടിസ്ഥാനം ഇല്ലെന്നറിയാമെന്നതിനാല്‍ അവയെല്ലാം അങ്ങനെത്തന്നെ വിഴുങ്ങുകയാണ് പതിവ്.

കൈയിലിരുന്ന സെല്‍ഫോണ്‍ ചിലച്ചു..രാവിലെ ആരെന്നറിയാനുള്ള കൌതുകത്തെക്കാള്‍ രാവിലെ സമയമില്ലാത്തപ്പോള്‍ വിളിച്ചുബുദ്ധിമുട്ടിച്ച ആളെ അരിശത്തോടെ നോക്കി..ഓ ..നാട്ടില്‍ നിന്നാണ്..പക്ഷെ ഇവിടുത്തെ സമയവെത്യാസത്തെപ്പറ്റി അറിയാമെന്നതിനാല്‍ രാവിലെ വീട്ടില്‍നിന്നു വിളിക്കുന്ന പതിവില്ല..അല്പം പേടിയോടെയാണ് ചോദിച്ചത്..

"എന്താ അമ്മേ.."

"ഇന്നലെ നമ്മുടെ അമ്പലത്തിലെ പോറ്റിയുടെ അടുത്തു പോയിരുന്നു.അടുത്ത ജാനുവരിവരെ നിനക്കു സമയം ശരിയല്ലത്രേ..കണ്ടക ശനിയുടെ മൂര്‍ദ്ധന്യം ആണ്.കണ്ടകശനി കൊണ്ടേ പോകൂ എന്നാണല്ലോ.. .. ഒന്നു ശ്രദ്ധിച്ചെക്കാന്‍ പറയാന്‍ വിളിച്ചതാ.."

ആ വാക്കുകളിലെ പരിഭ്രമം മനസ്സിലായി..തനിക്കൊരു നല്ലജോലി ലഭിക്കാന്‍ എന്നും പൂജയും പ്രാര്‍ഥനയും ആണ്..ലോകസാമ്പത്തിക തകര്‍ച്ചയാണ് തന്‍റെ ജോലിയ്ക്ക്‌ വിഘാതം എന്ന് എങ്ങനെ പറയാനാണ്..പാവം രാഹുവിന്‍റെയും കേതുവിന്‍റെയും ശനിയുടെയും കുഴപ്പം കൊണ്ടാണെന്ന് വിശ്വസിച്ചു അവരെ പ്രീതിപ്പെടുത്താന്‍ നേര്‍ച്ചയും നിറപറയും...

"ങ്ങ..നാട്ടിലെ കര്‍മ്മികള്‍ക്കും ജീവിക്കേണ്ടേ."

പക്ഷെ പതിവില്‍ കൂടുതല്‍ ശ്രദ്ധിച്ചാണ് ഓരോ കാര്യവും ചെയ്തത്..എന്തിന് വെറുതെ ഒരു പരീക്ഷണം..ആര്‍ക്കറിയാം ഇനി കാലദോഷത്തിന് ശനി വന്നാലോ.??തന്നെയുമല്ല ഇവിടുത്തെ തണുപ്പ് താങ്ങാന്‍ ശനിയ്ക്കോ രാഹുവിനോ ശക്തിയുണ്ടാകുമോ..വെറുതെ അവരെ ബുദ്ധിമുട്ടിക്കേണ്ട..വൈകിട്ട് വന്നപാടെ വീട്ടില്‍ വിളിച്ചു...നാട്ടില്‍ പാതിരാത്രി ആയെന്നറിയാം എന്നാലും എന്തോ ഒരു ഭീതി..

"അമ്മ എവിടെ..ചുറ്റും വല്ലാത്ത ഒച്ച കേള്‍ക്കുന്നുണ്ടല്ലോ.."

"അതോ അച്ഛന്‍ ബൈക്കില്‍ നിന്നൊന്നു വീണു..എനിക്കും നല്ല പനിയും വയറുവേദനയും..ഞങ്ങള്‍ രണ്ടാളും ആശുപത്രിയിലാ.."

അമ്മ അല്പം ക്ഷീണിതയാണെന്ന് ശബ്ദത്തില്‍ നിന്നു മനസ്സിലായി..

"ങാ..മോനേ പറയാന്‍ വിട്ടുപോയി...നമ്മുടെ അമ്പലത്തിലെ പോറ്റി ഇന്നലെ ഇന്നു രാവിലെ മരിച്ചുപോയി..ഹാര്‍ട്ട്അറ്റാക്ക്‌ ആയിരുന്നു.."

കൂടുതല്‍ ചോദിക്കുന്നതിനു മുമ്പെ ഫോണ്‍ കട്ടായി..

"ഒറ്റദിവസം കൊണ്ടു ഇത്രയും ശനിയുടെ ആക്രമണമോ..??"

അതിന് കണ്ടകശനി എനിക്കല്ലേ.കുറെ ചോദ്യങ്ങള്‍ മനസ്സില്‍ വന്നെങ്കിലും ഒന്നും ചോദിച്ചു ബുദ്ധിമുട്ടിക്കേണ്ട എന്നുകരുതി നേരെ അടുക്കളയിലേക്കു നടന്നു..കണ്ടകശനി കൂടെയുണ്ടെങ്കിലും ഭക്ഷണം കഴിക്കാതെ ഉറക്കം വരില്ലല്ലോ..

Friday, November 21, 2008

21.ആവാഹനം

സൈക്കോളജിയില്‍ പോസ്റ്റ് ഗ്രാജുവേഷന്‍ ചെയ്തശേഷം പി.എച്ച്.ഡി. യ്ക്കായി അമേരിക്കയില്‍ പോകണം എന്ന് പറഞ്ഞപ്പോള്‍ അച്ഛന്‍റെ മുഖത്തെ അനിഷ്ടം ശ്രദ്ധിച്ചതാണ്.പക്ഷെ ചോദിക്കുന്നതിനു മുന്‍പേ അമേരിക്കയില്‍ സീറ്റ് കരസ്തമാക്കിയതിനാല്‍ ചോദ്യം കേവലം ഔപചാരികത്വം മാത്രമായിരുന്നു..

ചെറുപ്പത്തില്‍ തന്നെ ഈ വീട്ടില്‍ വളര്‍ന്നതുകൊണ്ടാകാം കാവും നാഗത്താന്മാരും മറ്റു സുഹൃത്തുക്കളേക്കാള്‍ തന്നില്‍ സ്വാധീനം ചെലുത്തിയിരുന്നു..ചെറുപ്പത്തില്‍ തന്നെ കൈപിടിച്ചു കാവില്‍ കൊണ്ടു വന്നു അവിടെ കുടിയിരുത്തിയിരിക്കുന്ന ദേവി ദേവന്മാരെയും നാഗത്താന്മാരെയും മാത്രമല്ല കാവിലെ കാഞ്ഞിരത്തില്‍ ആവാചിച്ചിരുന്ന ആത്മാക്കളെയുംക്കുറിച്ച് പറഞ്ഞുതന്നിട്ടുള്ളത്തില്‍ ആത്മാക്കള്‍ തന്നെ കൂടുതല്‍ ആകര്‍ഷിച്ചു..

അവയെക്കുറിച്ച് പഠിക്കണം എന്ന തന്‍റെ തീരുമാനം പക്ഷെ അച്ചന് ഇഷ്ടപ്പെട്ടില്ല..ഒരുപക്ഷെ അവയെ അവരുടെ വഴിക്ക് വിടാന്മാത്രം തീരുമാനിച്ച അച്ചന് തന്‍റെയുള്ളിലെ ത്വര പക്ഷെ അംഗീകരിക്കാന്‍ കഴിഞ്ഞില്ല..ഒരു പക്ഷെ മന്ത്രവാദത്തില്‍ സാത്വികവും ആഭിചാരവും ഒരുപോലെ പഠിച്ചിരുന്ന അച്ചന് തന്നെ ആവഴിയില്‍ കൊണ്ടുവരാന്‍ താത്പര്യം ഇല്ലായിരുന്നു..തറവാട്ടിലെ മറ്റുള്ളവരെപ്പോലെ സിവില്‍ സര്‍വീസ് മേഖലയായി തെരഞ്ഞെടുക്കാന്‍ ഉപദേശിച്ചതും അത്കൊണ്ടാവും..


ഒടുവില്‍ അച്ഛന്‍റെയും അമ്മയുടെയും സമ്മതം വാങ്ങി യാത്രതിരിക്കാന്‍ ഇറങ്ങിയ നേരം അച്ഛന്‍ മന്ത്രിച്ചത് ഓര്‍ത്തു..


പ്രേതങ്ങളെ അതിന്‍റെ വഴിക്ക് വിട്ടോളൂ..വന്നാല്‍ ഒരു പക്ഷെ പോകാന്‍ മടിക്കും..പോയാലോ ഒരു പക്ഷെ നിന്നെയും കൂടെ കൂട്ടിയേക്കും.വെറുതെ......ഓരോന്ന്....ങ്ങ .അരയില്‍ കിടക്കുന്ന ശക്തി യന്ത്രം അങ്ങനെ കിടക്കട്ടെ.."

അച്ഛന്‍ ഒന്നു തേങ്ങിയോ എന്നൊരു തോന്നല്‍..ന്യുയോര്‍ക്ക് ജെ,എഫ്,കെ. എയര്‍പോട്ടില്‍ തന്നെ തകിട് തനിക്ക് കളയേണ്ടി വന്നു..പക്ഷെ അപ്പോള്‍ത്തന്നെ ചെവിയില്‍ അച്ഛന്‍ മന്ത്രിക്കുന്നത് പോലെ തോന്നി......

നി നീ നിന്നെ രക്ഷിക്കുക....."

തോന്നലാണെന്ന് കരുതാനാണ്‌ ഇഷ്ടപ്പെട്ടത്..കാര്‍ വളരെ വേഗം ഓടിക്കൊണ്ടിരുന്നു..എല്ലാം ഇന്നലത്തെപോലെ തോന്നുന്നു.ഇവിടെ വന്നിട്ട് ഒരുവര്‍ഷം കഴിഞ്ഞിരിക്കുന്നു..ഫ്രണ്ട് സീറ്റില്‍ അടുത്തിരിക്കുന്ന അറുമുഖത്തെ നോക്കി.തമിഴനനാണ്..കൂടെ താമസ്സിക്കുന്നതില്‍ കവിഞ്ഞു ഒരു സഹോദരബന്ധം ആണ് തനിക്കവനോട്.
റോഡിലൂടെ എന്തോ ഒന്നു ഇഴഞ്ഞു പോകുന്നതുപോലെ തോന്നി. പെട്ടെന്ന് ബ്രേക്ക് ഇട്ടു..

ഒരു മുരള്‍ച്ചയോടെ കാര്‍ നിന്നു..ഇറങ്ങി നോക്കി.....ഒരു പാമ്പ്.റാറ്റില്‍ സ്നേക് എന്നറിയപ്പെടുന്ന ഇനം..ആകെ മൂഡ് ഔട്ട് ആയി.ഇന്നുവരെ പാമ്പിനെ കൊന്നിട്ടില്ല...പാമ്പിനെ പാലുകൊടുക്കുന്ന തറവാട്ടില്‍ നാഗന്മാര്‍ ദൈവങ്ങളായിരുന്നല്ലോ..അറുമുഖം തോളില്‍ തട്ടി..എന്ത് ചെയ്യണം എന്നറിയില്ല..മനസ്സാകെ ശൂന്യം ആയതുപോലെ..

"യോ ...ഇതു നൊര്‍മല്‍ ഡാ .."

അറുമുഖം തന്നെ സമാധാനിച്ചു..തിരിച്ചു വീട്ടില്‍ വന്നപ്പോള്‍ മുതല്‍ ആകെ അപ്സെറ്റ് ആയിരുന്നു..ഊണിലും ഉറക്കത്തിലും ആ പാമ്പ് തന്നെ വേട്ടയാടുന്നത് പോലെ.അല്പം താമസിച്ചാണ് ഉറങ്ങാന്‍ കിടന്നത്..മെല്ലെ കണ്ണുകളെ നിദ്ര തഴുകി....സ്വപത്തില്‍ അവള്‍ വന്നു...മുഖം വ്യെക്തമല്ല......പക്ഷെ പറയുന്നതു നന്നായി കേള്‍ക്കാം..

"ഞാന്‍ നീ കരുതുന്നത് പോലെ പാമ്പല്ല..നിന്നെ ഇവിടുന്നു കൊണ്ടു പോകാന്‍ വന്നതാ..ഞാന്‍ "

"ആരാ നീ.."

"ഞാന്‍ വനജ.....നിന്‍റെ അച്ഛനാ എന്നെ നിന്‍റെ കാവിലെ കാഞ്ഞിരത്തില്‍ തറച്ചിരിക്കുന്നത്...പക്ഷെ തറവാട്ടിലെ വിവാഹം കഴിക്കാത്ത സന്തതി എന്നും എനിക്ക് വിളക്ക് വെക്കാം എന്നായിരുന്നു എന്നെ കാഞ്ഞിരത്തില്‍ തറയ്ക്കുമ്പോള്‍ നിന്‍റെ അച്ഛന്‍റെ വാക്ക്..പക്ഷെ നീ അച്ഛന്‍റെ വാക്ക് മറികടന്ന് ഇവിടെയെത്തി...നിന്നെ കൊണ്ടല്ലാതെ എനിക്ക് പോകാന്‍ കഴിയില്ല.വാ നിന്‍റെ കൊണ്ടു പോയെ പറ്റൂ.."

അവള്‍ ചിരിച്ചൂ.തന്‍റെ കൈയില്‍ പിടിച്ചു അവള്‍ മുന്നോട്ടു നടന്നു.തന്‍റെ ചേതനയറ്റ ശരീരം കട്ടിലില്‍ കിടക്കുന്നത് തനിക്ക് കാണാമായിരുന്നു. പെട്ടെന്ന് ചാടിയെഴുന്നേറ്റു ലൈറ്റ് ഓണ്‍ ചെയ്തു..അറുമുഖം കണ്ണ് തിരുമ്മി എഴുന്നേല്‍ക്കുന്നത്‌ കണ്ടു.

"എന്നയ്യ എന്ന പ്രച്ന..."

ഒന്നും ഇല്ലെന്നു പറഞ്ഞെങ്കിലും കണ്ണുകള്‍ അവളെ തേടുകയായിരുന്നു.... പെട്ടെന്ന് മൊബൈല്‍ഫോണ്‍ ശബ്ദിച്ചു..

"മോനേ......ഞാനാ.....നിനക്കു തിരിച്ചു വരാന്‍ സമയമായി എന്ന് തോന്നുന്നു..."

അച്ഛന്‍റെ ശബ്ദം വിറപൂണ്ടിരുന്നോ എന്ന് സംശയം..
ഒന്നും പറയാതെതന്നെ ഫോണ്‍ കട്ട് ചെയ്തു..മുറിയ്ക്കുള്ളില്‍ അവളുടെ ചിരി മുഴങ്ങി കേള്‍ക്കുന്നത് പോലെ..

Wednesday, November 19, 2008

20.പേരില്ലാകഥ..

(ഇതു തികച്ചും സാങ്കല്‍പ്പികം മാത്രം..ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ ഇതിന് ഒരു ബന്ധവും ഇല്ല.ഉണ്ടെങ്കില്‍ തികച്ചു യാദൃശ്ചികമായിരിക്കും..)


പുതിയ വീട്ടിലേക്കുള്ള പറിച്ചുനടല്‍ വളരെ പ്രയാസം തന്നെയായിരുന്നു..അല്ലെങ്കിലും ആരെ പഴിക്കാനാണ്.സര്‍ക്കാര്‍ വാദ്ധ്യാര്‍ എന്നും ഒരിടത്ത് ജോലിചെയ്യാനാവില്ലല്ലോ..വീടിനടുത്തുള്ള സ്കൂളില്‍ ആയിരുന്നു അഞ്ചുവര്‍ഷമായി..പക്ഷെ അതും ഒരുകണക്കിന് നന്നായി..ആകെയുണ്ടായിരുന്ന മുത്തശ്ശിയുടെ മരണശേഷം ആരോരുമില്ലാതെ ഒരേകാന്തവാസം.പക്ഷെ വീടിനോടുള്ള ആത്മ ബന്ധം തന്നെ ആ വീട്ടില്‍ തളച്ചിടുകയായിരുന്നു..

ആ മണം.... ആ ചുറ്റുപാടുകള്‍..ഏവയ്ക്കും തന്നെ അറിയാമെന്നൊരു തോന്നല്‍..അല്ലെങ്കില്‍ ആ വീട്ടിലെ കസേരകളോടും കട്ടിലിനോടും പോലും ആശയവിനിമയം നടത്താന്‍ തക്കവണ്ണം ഉള്ള ഒരു ബന്ധം..മറ്റുള്ളവര്‍ക്ക് ഭ്രാന്തമെന്തു തോന്നിക്കുന്ന ഒരു പ്രത്യേക ജീവിത രീതിയായിരുന്നല്ലോ തന്‍റെതു..അടച്ചിട്ട മുറികളില്‍ നിന്നു രക്ഷനേടുവാന്‍ ആയിരുന്നല്ലോ തന്‍റെ ഈ സ്ഥലംമാറ്റ ശ്രമം പോലും.

പലപ്പോഴും തന്‍റെയീ ജീവിതം ഒന്നുമാറ്റുവാന്‍ അല്ലെങ്കില്‍ വിവാഹം കഴിച്ചു ഒരു സാധാരണ ജീവിതം നയിക്കുവാനുള്ള മറ്റുള്ളവരുടെ ഉപദേശങ്ങളെ ചെവിക്കൊണ്ടില്ല.സ്റ്റാഫ്റൂമില്‍ പലപ്പോഴും തന്നെ നോക്കികൊണ്ടിരുന്ന രമണി ടീച്ചറെ മനപ്പൂര്‍വം അവഗണിക്കുകയായിരുന്നു..എപ്പോഴും തന്നെ വിടാതെ പിന്തുടരുന്ന ആ കണ്ണുകളുടെ അര്‍ത്ഥം അറിയാമെന്നിട്ടും അവരോട് സംസാരിക്കാനോ തന്നിലേക്കടുപ്പിക്കാനോ ശ്രമിച്ചില്ല.

ഓര്‍മവച്ച നാള്‍ മുതല്‍ ഒറ്റപ്പെടലിന്‍റെയും വേര്‍പാടിന്‍റെയും വേദന നന്നായി അറിയാം...മാതാപിതാക്കള്‍ ചെറുപ്പത്തിലെ മരിച്ചു..സഹോദരങ്ങളായി ആകെ പറയാന്‍ ഉണ്ടാവുമായിരുന്നയാള്‍ അമ്മയുടെ ഗര്‍ഭത്തില്‍ അമ്മയോടൊപ്പം പരലോകത്തേക്കുള്ള യാത്രയില്‍ കൂട്ടായി.ഈ വിഷമം തീര്‍ക്കാന്‍ ഉത്തരത്തില്‍ ഒരുമുഴം കയറില്‍ ജീവനൊടുക്കിയ അച്ഛന്‍ പക്ഷെ തന്നെകുറിചോര്‍ത്തില്ല.

പിന്നീട് വയസായ മുത്തശ്ശിയുടെ കൂടെ ഒരു ബാല്യം.മുത്തശ്ശി കാട്ടിത്തരുന്ന അമ്പിളിമാമനും നക്ഷത്രങ്ങളും ഒക്കെയായി കൂട്ട്.നഗരത്തില്‍ ആയിരുന്നു വീടെങ്കിലും കൂട്ടുകാര്‍ നന്നേകുറവായിരുന്നു..അല്ലെങ്കില്‍ ഇല്ലായിരുന്നു എന്നുതന്നെ പറയാം.ജോസഫ് ...അവനായിരുന്നു ആകെ ആശ്വാസം..അവനെയും ടൈഫോയിഡിന്‍റെ രൂപത്തില്‍ വന്ന മരണം തന്നില്‍നിന്നകറ്റി..

അവസാനം കാലത്തിന്‍റെ കുത്തൊഴിക്കില്‍ താന്‍ ഇവിടെയെത്തി..നല്ല ഗ്രാമം,പക്ഷെ പരിചയക്കുറവു കൊണ്ടു അല്പം പ്രശ്നങ്ങള്‍.ഇടയ്ക്കെപ്പോഴോ തന്‍റെ മിത്രമായി എത്തിയ മദ്യപാനം ഇടയ്ക്ക് തന്നെവിട്ടു പോയിരുന്നു..പണ്ടെങ്ങോ വാങ്ങി വച്ച ഒരു കുപ്പി ഇരിപ്പുണ്ട്.അതും എടുത്തുകൊണ്ടു നേരെ നടന്നു..ചെറിയ ഒരു കുപ്പി റാം..മൂന്നാലു മാസം മുമ്പ് വാങ്ങിയതാണ്.

നേരെയുള്ള റോഡിലൂടെ നടന്നു.. റോഡിനു മുകള്‍വശം ഒരുമലയാണ്..പച്ചപ്പ്‌ പോകാത്ത ഒരു ചെറിയ മല..പതിയെ അങ്ങോട്ട് കയറി.കുറെ ദൂരം ചെന്നപ്പോള്‍ ഒരു ചെറിയ അരുവി... അടുത്ത് ചെറിയ പാറക്കൂട്ടം..അതില്‍ ഇരുന്നു..എത്ര നേരം ഇരുന്നുവെന്നറിയില്ല..നേരം സധ്യയായി തുടങ്ങി..പരിചയമില്ലാത്ത സ്ഥലം.കൈയില്‍ കരുതിയിരുന്ന കുപ്പിയെടുത്തു കുടിയ്ക്കുവാന്‍ തുടങ്ങിയപ്പോള്‍ ആരോ വരുന്നതുപോലെ തോന്നി..

സൂക്ഷിച്ചു നോക്കി..അതൊരു യുവതിയായിരുന്നു..ലേശം കറുത്ത ഒരു പെണ്ണ്.അവള്‍ അടുത്ത് വന്നു..

"എന്താ ഇവിടെ ഇരിക്കുന്നത്."

അവള്‍ ചോദിച്ചു.

"ചുമ്മാ..ഞാന്‍ ഇവിടെ പുതിയ ആളാ..ചുമ്മാതെ കാണുവാന്‍ കയറി എന്നെ ഉള്ളൂ."

"ഇവിടെ അധികം ഇരിക്കേണ്ട..നല്ല സ്ഥലം അല്ല ഇതു..എന്‍റെ മധുവേട്ടന്‍റെ ജീവന്‍ എടുത്ത പാറയാ ഇതു."

അവളുടെ കാമുകന്‍ ആയിരുന്നത്രെ മധു.രണ്ടുപേരും സ്ഥിരമായി വരാറുണ്ടായിരുന്ന സ്ഥലം..ഒരിക്കല്‍ കാല്‍വഴുതി താഴെവീണ മധു അങ്ങനെ ജീവന്‍ വെടിഞ്ഞു.താഴേക്ക് നോക്കി..ദൈവമേ നല്ല താഴ്ച.ചെറിയ പേടി തോന്നി.

"ഇയാളെന്നും വരുമോ."

ഞാന്‍ തിരക്കി..

"ഞാന്‍ എന്നും വരും.എന്‍റെ മധുവേട്ടനെ കാണാന്‍..ഒരിക്കലും എന്നെ വിട്ടുപോവാന്‍ ആവില്ല എന്‍റെ മധുവേട്ടന്.."

ആ കണ്ണുകള്‍ ഈറനണിഞ്ഞു..അവള്‍ കണ്ണീര്‍ തുടച്ചുകൊണ്ട് യാത്ര തുടച്ചു..പതിയെ തിരികെ നടന്നു..ഞാനും പതിയെ തിരിച്ചു നടന്നു..തിരികെ വരുമ്പോള്‍ ഒരാള്‍ തോളില്‍ തട്ടി..

"ആരാ .."

ഞാന്‍ ചോദിച്ചു.

"ഞാന്‍ ഭരതന്‍..അടുത്തുള്ള ആളാ.നിങ്ങള്‍ മുകളില്‍ നിന്നു വരുന്നതു കണ്ടു..അവിടെ ആരും പോകാറില്ല.അതുകൊണ്ട് ചോദിച്ചതാ......."

താന്‍ അവിടെ കണ്ട പെണ്‍കുട്ടിയേം അവളുടെ കഥയും പറഞ്ഞു..ആ വൃദ്ധന്‍റെ കണ്ണുകള്‍ തിളങ്ങി..

"അവളെ കണ്ടുവോ..?? അതാ രജനി..മധുവിന്‍റെ രജനി..മധു എന്‍റെ മകനാ.അവന്‍ ആ പാറക്കൂട്ടത്തില്‍ നിന്നു വീണു മരിക്കുകയായിരുന്നു...അവള്‍ അവനോടൊപ്പം ചാടിമരിച്ചു..രണ്ടും അങ്ങനെ മരണത്തിലും ഒന്നായി.."

വൃദ്ധന്‍ മിഴി തുടച്ചു...

"ഞാന്‍ പോട്ടെ...? "

അയാള്‍ തിരിഞ്ഞു നടന്നു.....എന്ത് ചെയ്യും എന്നറിയാതെ ഞാന്‍ നടന്നു..ഒടുവില്‍ മധുവിനെയും രാജനിയേം ഒന്നിപ്പിച്ച ആ പാറക്കൂട്ടത്തിലേക്ക് ഞാന്‍ നടന്നു...